നിപ്പ വൈറസ്; രോഗി അമ്മയുമായി സംസാരിച്ചു, കോൾ സെന്ററുകളിൽ വിളിക്കുന്നവരുടെ എണ്ണത്തിലും കുറവ്!!
കൊച്ചി: നിപ്പ സ്ഥിരീകരിച്ച രോഗി അമ്മയുമായി സംസാരിച്ചതായി റിപ്പോർട്ട്. വെള്ളിയാഴ്ച ആരെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി. നിപ്പ നിയന്ത്രണവിധേയമാകുന്നതായിാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.
നിപ്പയുമായി ബന്ധപ്പെട്ട് കോള്‍ സെന്ററുകളിലേക്ക് വിളിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇതേവരെ ആകെ വിളിച്ചിട്ടുള്ളത് 512 പേരാണ്. കൊച്ചിയില്‍ നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വൈറസിന്റെ ഉറവിടം തേടി വനംവകുപ്പ് രംഗത്തെത്തിയിട്ടുണ്ട്.
നിലവില്‍ മൂന്ന് പ്രധാന സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും നാളെ മുതല്‍ വവ്വാലുകളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. നെറ്റ് കെട്ടി വവ്വാലുകളെ പിടികൂടാനാണ് നീക്കം. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് പിടികൂടുന്ന വവ്വാലുകളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കും.
ആശങ്കയ്ക്ക് അയവുവന്നെങ്കിലും ആരോഗ്യവകുപ്പ് ജാഗ്രതയ്ക്ക് കുറവു വരുത്തിയിട്ടില്ല. രോഗിയുമായി സമ്പര്‍ക്കത്തില്‍ വന്നതായി കണ്ടെത്തിയ 318 പേരെ ഇപ്പോഴും നിരീക്ഷിക്കുന്നുണ്ട്. ഇന്ന് ജില്ലയില്‍ 10000 ത്രീ ലെയര്‍ മാസ്‌കുകള്‍ പുതുതായി എത്തിച്ചു. 450 പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റുകളും ലഭ്യമാക്കിയിട്ടുണ്ട്. ജാഗ്രതാ പരിശീലനവും തുടരുന്നുണ്ട്.
സൈബര്‍ മോണിറ്ററിങ് ടീം നിപ്പയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി കൂടുതല്‍ കർശനമാക്കിയിട്ടുണ്ട്. തേവരെ വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ക്ക് എതിരെ പൊലീസ് കേസ് എടുത്തു. വെള്ളിയാഴ്ച ഒരു വ്യാജ വാര്‍ത്ത കണ്ടെത്തിയെന്നും അധികൃതർ വ്യക്തമാക്കി.