പനി മരണങ്ങളും നിപ്പാ ഭീതിയും കത്തുമ്പോൾ വാഴ വെട്ടുന്ന ജേക്കബ് വടക്കുംചേരി, നടപടി ആവശ്യപ്പെട്ട് പരാതി
കോഴിക്കോട്: നിപ്പാ വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ഇന്ന് ഇതുവരെ രണ്ട് പേര്‍ കൂടി നിപ്പ രോഗ ലക്ഷണങ്ങളോട് കൂടി മരിച്ചു. നിരവധി പേര്‍ സമാന രോഗലക്ഷണങ്ങളോട് കൂടി നിരീക്ഷണത്തിലാണ്. അതിനിടെ നിപ്പ വൈറസ് പനിയെക്കുറിച്ച് വ്യാജ പ്രചാരണങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു.
നിപ്പ എന്നൊരു വൈറസ് തന്നെ ഇല്ലെന്നും മരുന്ന് മാഫിയയുടെ വ്യാജ പ്രചാരണം മാത്രമാണ് എന്നാണ് പ്രകൃതി ചികിത്സകനായ ജേക്കബ് വടക്കുംചേരി നടത്തുന്ന പ്രചാരണം. ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരിക്കുകയാണ്.
നിപ്പ ഇല്ലെന്ന് പ്രചാരണം
കഴിഞ്ഞ ദിവസമാണ് നിപ്പ വൈറസ് പനിയെക്കുറിച്ച് ജേക്കബ് വടക്കുംചേരി ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പ് വിഡ്ഢിത്തങ്ങളാണ് പറയുന്നതെന്നും നിപ്പ വൈറസ് പനി ഇല്ലെന്നും ഈ വീഡിയോയില്‍ ജേക്കബ് വടക്കുംചേരി തട്ടിവിടുന്നു. ഈ വീഡിയോയ്ക്കാകട്ടെ നിരവധി പേര്‍ പിന്തുണയുമായി എത്തുന്നുമുണ്ട്. ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരങ്ങള്‍ അഴിച്ച് വിടുന്നതിനെതിരായാണ് ഡോക്ടര്‍മാര്‍ രംഗത്ത് വന്നിരിക്കുന്നത്.
മുഖ്യമന്ത്രിക്ക് പരാതി
ജേക്കബ് വടക്കുംചേരിക്കെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സോഷ്യല്‍മീഡിയയിലെ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇന്‍ഫോക്ലിനിക്കിന് വേണ്ടി ഡോ. ജിനേഷ് പിഎസ് ആണ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി കെവി ആദര്‍ശും ആരോഗ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഇരു പരാതികളും സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്.
പരാതിയുടെ പൂർണരൂപം
ഡോക്ടര്‍മാരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഇതാണ്: സർ, കേരളത്തിൽ പുതുതായി പടർന്നുകൊണ്ടിരിക്കുന്ന "നിപ്പാ വൈറസ്" (nipah virus) ബാധയെക്കുറിച്ച് അങ്ങേയ്ക്കറിവുള്ളതാണല്ലോ. രോഗികളെ ശുശ്രൂഷിച്ച ആരോഗ്യവകുപ്പിലെ നഴ്സ് ഉൾപ്പടെ ഒന്നിലധികം മരണങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞു. ജനങ്ങളുടെ ഇടയിൽ പരിഭ്രാന്തി പരക്കുന്ന ഈ അവസരത്തിൽ ആരോഗ്യവകുപ്പ് വകുപ്പുതലത്തിലും ഡോക്ടർമാരുടെ സംഘടനകളും വിവിധ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും സ്വമേധയാലും ജനങ്ങളുടെ പരിഭ്രാന്തി അകറ്റുവാനും കഴിവിൻ്റെ പരമാവധി ശ്രമിക്കുന്നുണ്ട്.
അബദ്ധ പ്രചാരണം നടത്തുന്നു
എന്നാൽ സർ, ഇത്തരം ശ്രമങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന ചിലർ കേരളത്തിലുണ്ട്. സമൂഹ മാദ്ധ്യമങ്ങളിലൂടെ അബദ്ധ പ്രചരണം നടത്തുന്ന ഇത്തരക്കാൻ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ സുഗമമായ രോഗ നിയന്ത്രണത്തിനു തടസമാവും. ഇത്തരത്തിൽ ഏറ്റവും കൂടുതൽ ക്ഷതമേൽപ്പിക്കുന്നവരിൽ ഒരാളാണ് സ്വയം ഡോക്ടറെന്ന് വിശേഷിപ്പിക്കുകയും സംസ്ഥാനത്തുടനീളം പത്തിലധികം ചികിൽസാലയങ്ങൾ നടത്തുന്നുവെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ജേക്കബ് വടക്കഞ്ചേരി. ഈ പേര് എടുത്തുപറയാൻ ഒന്നിലധികം കാരണങ്ങളുണ്ട് സർ. അവ താഴെ ചേർക്കുന്നു.
യോഗ്യത തെളിയിക്കാനായില്ല
1. ഇത്തരം വ്യാജപ്രചരണങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമാണ് സർ മേൽപ്പറഞ്ഞ വ്യക്തി. 2016ൽ മലപ്പുറത്ത് ഡിഫ്തീരിയ പടർന്നുകൊണ്ടിരുന്നപ്പോൾ നടത്തിയ പ്രചരണങ്ങൾക്കെതിരായി ഔദ്യോഗികമായി ആരോഗ്യവകുപ്പിനു പരാതികൾ നൽകിയിരുന്നു. (വാർത്തകളുടെ ലിങ്കുകളും വിവരങ്ങളും ചേർക്കുന്നു സർ)
2. അതേ വർഷം തന്നെ ബഹു. ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചർ കൂടി പങ്കെടുത്ത മാതൃഭൂമി ചാനലിലെ അകം പുറം എന്ന പരിപാടിയിൽ വച്ച് തനിക്ക് ചികിൽസിക്കാനാവശ്യമായ യോഗ്യത എന്താണുള്ളതെന്ന് തെളിയിക്കാൻ ഈ വ്യക്തിക്ക് കഴിഞ്ഞിരുന്നില്ല. അന്ന് ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി കർശന നടപടി സ്വീകരിക്കുമെന്ന് പ്രസ്താവിച്ചതുമാണ്.
വാക്സിനേഷന് എതിരെയും
3. കഴിഞ്ഞ വർഷം (2017) മീസിൽസ് - റുബെല്ല വാക്സിനേഷൻ പ്രോഗ്രാം സമയത്ത് ഒന്നിലേറെത്തവണ ജേക്കബ് വടക്കഞ്ചേരി ഗവണ്മെൻ്റിൻ്റെ പ്രോഗ്രാമായ വാക്സിനേഷൻ കാമ്പെയിൻ ജനസംഖ്യാനിയന്ത്രണം പോലെയുള്ള ലക്ഷ്യങ്ങൾക്കും, രോഗം പരത്തുകയെന്ന ഉദ്ദേശ്യത്തിലും ചെയ്യുന്നതാണെന്ന് പ്രചരിപ്പിച്ചിരുന്നു. അങ്ങേയ്ക്കറിയാവുന്നതുപോലെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അത്തരം പ്രചരണങ്ങളുടെ ഫലമായി വാക്സിനേഷൻ കാമ്പെയിനെതിരായി പ്രതികരണങ്ങളുണ്ടാവുകയും ചിലയിടങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ പലതവണ കാമ്പെയിൻ നീട്ടേണ്ടിവരികയുമുണ്ടായി.
ആരോഗ്യ വകുപ്പിന്റെ തട്ടിപ്പെന്ന്
4. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് മരണകാരണം നിപ്പാ വൈറസാണെന്ന് സ്ഥിരീകരിച്ചതിനു ശേഷവും ഇപ്പോഴുണ്ടായ പനി മരണങ്ങളുടെ കാരണം ആരോഗ്യവകുപ്പിൻ്റെ തട്ടിപ്പാണെന്നാണ് ഇയാൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് (ലിങ്കുകൾ ചേർക്കുന്നു). സെൻ്റർ ഫോർ ഡീസീസ് കണ്ട്രോൾ അപകടകാരിയെന്ന് മുന്നറിയിപ്പ് നൽകുന്ന ഈ വൈറസിൻ്റെ ആക്രമണം ലോകത്ത് തടഞ്ഞുനിർത്താൻ സഹായകമായത് വിദഗ്ധരുടെ നിർദേശങ്ങൾ പൊതുജനങ്ങളും ആരോഗ്യപ്രവർത്തകരും പാലിച്ചതും ശരിയായ അറിവ് നൽകിയതുമാണ്.
ആരോഗ്യത്തിനും ആയുസ്സിനും ഭീഷണി
പക്ഷേ കേരളത്തിലെ ജനങ്ങളുടെ ആരോഗ്യത്തിനും ആയുസിനും ഭീഷണിയാവുകയാണ് ഇത്തരക്കാർ. വർഷങ്ങളായി ഇത്തരം പ്രചരണങ്ങൾ തുടരുന്ന ഇത്തരക്കാർ ഉണ്ടാക്കുന്ന നഷ്ടം പണമായും ആരോഗ്യപ്രവർത്തകരുടെ പ്രയത്നമായും കഴിഞ്ഞ എം.ആർ വാക്സിനേഷൻ കാലത്ത് നാം കണ്ടതുമാണ്. ആയതിനാൽ ആരോഗ്യപ്രവർത്തകരുടെ ജീവനടക്കം നഷ്ടമായ ഈ അവസരത്തിൽ ഇത്തരം വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ആരായാലും അവർക്കെതിരെ കർശനമായ നടപടിയെടുത്തുകൊണ്ട് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ അങ്ങേയ്ക്കുള്ള പ്രതിജ്ഞാബദ്ധത മുറുകെപ്പിടിക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് പരാതി
Recommended Video
ഫേസ്ബുക്ക് പോസ്റ്റ്
ഡോ. നെൽസൺ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം