15 പേർക്ക് നിപ്പാ വൈറസ് ബാധ.. മരണം 12.. നിരീക്ഷണത്തിൽ 175 പേർ! ജൂൺ അഞ്ച് വരെ നിർണായകം
കോഴിക്കോട്: നിപ്പാ വൈറസ് ബാധ നിയന്ത്രണ വിധേയമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതുവരെ 15 പേരിലാണ് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതില്‍ 12 പേര്‍ മരണത്തിന് കീഴടങ്ങി. ബാക്കി മൂന്ന് പേര്‍ ഇപ്പോളും ചികിത്സയിലാണ്.
175 പേര്‍ നിരീക്ഷണത്തിലാണ് എന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നു. നിപ്പാ ബാധിച്ച് മരിച്ചവരുമായി ബന്ധമുള്ളവരാണ് നിരീക്ഷണത്തിലുള്ളത്. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി പറയുന്നു. നിപ്പാ വൈറസിന്റെ ഇന്‍ക്യുബേഷന്‍ പിരീഡിനെ അടിസ്ഥാനമാക്കി ജൂണ്‍ അഞ്ച് വരെയുളള ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്.
മൂന്ന് മുതല്‍ 21 ദിവസം വരെയാണ് നിപ്പ വൈറസിന്റെ ഇന്‍ക്യൂബേഷന്‍ സമയം. ആദ്യത്തെ മരണത്തിന്റെ സമയം വെച്ച് കണക്ക് കൂട്ടിയാല്‍ മറ്റാര്‍ക്കെങ്കിലും വൈറസ് ബാധയേറ്റിട്ടുണ്ടോ എന്നറിയാന്‍ ജൂണ്‍ അഞ്ച് വരെയെങ്കിലും കാത്തിരിക്കണം. അതിന് ശേഷം ആരിലും നിപ്പാ കണ്ടെത്തിയില്ലെങ്കില്‍ രോഗം അവസാനിച്ചതായി കണക്കാക്കെമെന്ന് ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. വായിക്കാം:
ഇന്ന് ഒരു റിസൾട്ട് കൂടി പോസിറ്റീവ് ആയി. ആ വ്യക്തി മരിക്കുകയും ചെയ്തു. ആകെ 15 പേര് പോസിറ്റീവ് അതിൽ 12 പേര് മരിച്ചു. ടെസ്റ്റ് ചെയ്യാതെ മരിച്ച ആദ്യത്തെ കേസും കൂട്ടിയാൽ തെളിയിക്കപ്പെട്ട മരണം 13. വൈറസിന്റെ ഇൻക്യൂബേഷൻ പീരീഡ് കണക്കിയാൽ രോഗത്തിന്റെ അടുത്ത തിര ഉണ്ടെങ്കിൽ അത് വരുന്ന അഞ്ചു ദിവസത്തിനകം പ്രത്യക്ഷമാകണം. ജൂൺ അഞ്ചിനകം പുതിയ കേസൊന്നും വന്നില്ലെങ്കിൽ ഈ രോഗം അവസാനിച്ചതായി കണക്കാക്കാം. നമ്മെ സംബന്ധിച്ചിടത്തോളം അടുത്ത ഏതാനും ദിവസങ്ങൾ വളരെ പ്രധാനമായിരിക്കും. കഴിയുന്നതൊക്കെ ചെയ്തിട്ട് ശുഭപ്രതീക്ഷയോടെ കാത്തിരിക്കാം.