വവ്വാലുകളെ തുരത്തരുത്.. വവ്വാലുകള്‍ പേടിക്കുമ്പോഴാണ് നിപ്പാ വൈറസ് പുറത്തുവരുന്നതെന്ന്
നിപ്പാ വൈറസ് നിയന്ത്രണ വിധേയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസം മൂന്ന് പേര്‍ വൈറസ് ബാധിച്ച് മരിച്ചോടെ നിപ്പാ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി സംശയം.
നിലവില്‍ ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 1406 പേര്‍ നിരീക്ഷണത്തിലാണ്. അതേസമയം ഇതുവരേയും നിപാ വൈറസിന്‍റെ ഉറവിടം സംബന്ധിച്ച കാര്യത്തില്‍ വ്യക്തത വരുത്താന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.
16 മരണം
നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം ഇപ്പോള്‍ 16 ആയിട്ടുണ്ട്. ഏറ്റവും ഒടുവില്‍ നടുവണ്ണൂര്‍ സ്വദേശിയ രസിന്‍ എന്ന 25 കാരന്‍ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ആയിരുന്നു മരണം. ജില്ലാ കോടതിയിലെ സീനിയര്‍ സൂപ്രണ്ട് ആയിരുന്ന ടിപി മധുസൂദനന്‍ രണ്ട് ദിവസം മുമ്പായിരുന്നു ചികിത്സയ്ക്കിടെ മരിച്ചത്. ഇതോടെ കോഴിക്കോട് ശക്തമായ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ബാലുശ്ശേരി ആസ്പത്രി
ഒടുവില്‍ നിപ്പ ബാധിച്ച് മരിച്ച റാവിസ് എന്ന യുവാവിന് ബാലുശ്ശേരി താലൂക്ക് ആസ്പത്രിയില്‍ നിന്നാണ് നിപ്പാ വൈറസ് പകര്‍ന്നത് എന്ന വിവരം ഉണ്ട്. ഇതോടെയാണ് നിപ്പാ രണ്ടാം ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. റാവിസിന്‍റെ മരണത്തോടെ ബാലുശ്ശേരി സര്‍ക്കാര്‍ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ അടക്കമുള്ളവരോട് അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ആട്ടി ഓടിക്കരുത്
കേരളത്തില്‍ പടരുന്ന നിപ്പ വൈറസ് ബംഗ്ലാദേശ് സ്‌ട്രെയിന്‍ ആണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ വവ്വാലുകളെ ആട്ടിപ്പായിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി. വവ്വാലുകള്‍ പേടിക്കുമ്പോഴാണ് വൈറസുകള്‍ പുറത്തുവരുന്നതെന്നും അതുകൊണ്ട് തന്നെ ഇവയെ പേടിച്ച് ഓടിപ്പിക്കാന്‍ നോക്കരുതെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
ചത്ത വവ്വാലുകള്‍
അതേസമയം വൈദ്യുതി കമ്പിയില്‍ തട്ടി വവ്വാലുകള്‍ ചത്ത് വീഴുന്നത് നിപ്പ കാരണമാണോയെന്ന സംശയം ഉയര്‍ത്തി പലരും ബന്ധപ്പെടുന്നുണ്ടെന്ന് വകുപ്പ് അധികൃതര്‍ അറിയിച്ചു. വവ്വാലുകള്‍ വൈദ്യുതി കമ്പിയില്‍ തട്ടി ചാവുന്നത് സാധാരണയാണെന്നും വവ്വാലുകള്‍ നിപ വൈറസ് വാഹകരാണെങ്കിലും അവയ്ക്ക് ഒരിക്കലും നിപ്പാ വൈറസ് ബാധിക്കില്ലെന്നും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കി.
ജാഗ്രത വേണം
നിപയുടെ രണ്ടാം ഘട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിരുന്നെന്നും അതിനാല്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്തമാക്കി. നിപയെ പ്രതിരോധിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എങ്കിലും നിപ ബാധിതരുമായി അടുത്ത് ഇടപഴകിയവര്‍ നിശ്ചിത കാലാവധി കഴിയുന്നത് വരെ കൂട്ടായ്മകളിലും പൊതു പരിപാടികളിലും പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന് മന്ത്രി അറിയിച്ചു.ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിപ്പ രോഗിയുമായി ഇടപഴകിയ വിവരം അറിയിക്കണം. അവര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഒരു നാടിനെ രക്ഷിക്കാനുള്ള പ്രയത്‌നത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ആശ്വാസകരം
ഇതിനിടെ നിപ്പാ വൈറസ് സ്ഥിരീകരിച്ച കോഴിക്കോടെ നഴ്സിങ്ങ് വിദ്യാര്‍ത്ഥിക്ക് രോഗം പൂര്‍ണമായി മാറിയതായി റിപ്പോര്‍ട്ട്. മെഡിക്കൽ കോളജ് നെഞ്ചുരോഗാശുപത്രിയിലായിരുന്ന ബീച്ച് ആശുപത്രിയിലെ വിദ്യാർഥിനിയുടെ സാമ്പിള്‍ പരിശോധനയിലാണ് റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്ന് ലഭിച്ചത്. ആരോഗ്യവകുപ്പിന് തന്നെ പ്രതീക്ഷയും ശുപാഭ്തി വിശ്വാസവും പകരുന്ന വാര്‍ത്തയാണിത്. ഇതാദ്യമായാണ് നിപ ബാധിച്ച ഒരാള്‍ക്ക് രോഗം പൂര്‍ണമായി മാറുന്നത്.