നിപ്പ ജാഗ്രതയിൽ കേരളം; 86 പേർ വീട്ടിൽ നിന്നും പുറത്തിറങ്ങരുതെന്ന് നിർദ്ദേശം, 4 പേരിൽ രോഗലക്ഷണങ്ങൾ
Recommended Video
കൊച്ചി: എറണാകുളത്ത് ചികിത്സയിലിരുന്ന എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് നിപ്പാ ബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സംസ്ഥാനത്ത് നിപ്പാ ജാഗ്രത ശക്തമാക്കി. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയെന്നും നിപ്പയെ നേരിടാൻ സംസ്ഥാനം സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ വ്യക്തമാക്കി. നിപ്പാ ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥി ആശുപത്രിയിൽ അഡ്മിറ്റാകുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ അടുത്തിടപഴകിയവരുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 86 പേരുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്.
ഇവരെല്ലാവരുമായി ആരോഗ്യവകുപ്പ് നിരന്തരം ബന്ധപ്പെട്ടുവരുന്നുണ്ട്. 86 പേർക്കും വീട് വിട്ട് പുറത്തിറങ്ങിരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോം ക്വാറന്റൈൻ എന്നാണ് ഈ പ്രക്രിയയ്ക്ക് പറയുന്നത്. നിശ്ചിത ദിവസത്തേയ്ക്ക് ജാഗ്രതയോടെ കഴിയാനാണ് നിർദ്ദേശം. നിപ്പാ വൈറസ് ശരീരത്തിൽ എത്തിയിട്ടുണ്ടെങ്കിലും 5 മുതൽ 14 ദിവസത്തിനുള്ളിൽ മാത്രമെ ലക്ഷണങ്ങൾ പ്രകടമാകുവെന്നാണ് പഠനങ്ങൾ പറയുന്നത്. 14 ദിവസത്തേയ്ക്ക് എങ്കിലും പൊതുജനസമ്പർക്കം ഒഴിവാക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
പട്ടികയിലുള്ള ഈ 86 പേരിൽ നാല് പേരിലാണ് ഇപ്പോൾ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുള്ളത്. നിപ്പാ വൈറസ് ബാധിച്ച യുവാവിന്റെ 2 സുഹൃത്തുക്കളിലും പരിചരിച്ച രണ്ട് നഴ്സുമാരിലുമാണ് രോഗലക്ഷണങ്ങൾ പ്രകടമായത്. ഇതിൽ ഒരാളെ കൂടി ഐസലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ള ഐസലേഷൻ വാർഡിലേക്കാണ് ഇയാളെ മാറ്റിയിരിക്കുന്നത്.
അതേ സമയം നിപ്പാ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ വിദഗ്ധ സഹായങ്ങൾക്കായി കേന്ദ്രസംഘം കേരളത്തിൽ എത്തിയിട്ടുണ്ട്. ദില്ലി എയിംസിലെ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ ആറംഗ സംഘമാണ് കൊച്ചിയിൽ എത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് എല്ലാ വിധ കേന്ദ്ര സഹായങ്ങളും ഉറപ്പ് വരുത്തുമെന്ന് ആരോഗ്യമന്ത്രി ഹർഷവർധൻ അറിയിച്ചിട്ടുണ്ട്. ദില്ലിയിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.