നിപ്പാ: മരിച്ച സാബിത്തിന്റെ വീട്ടിലെ മുയൽ ചത്തു: പഠനത്തിന് പുതിയ സംഘം വേണമെന്നാവശ്യം, ആശങ്ക മാത്രം!
കോഴിക്കോട്: നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ വിദഗ്ധ പഠനം വേണമെന്ന് മൃഗസംരക്ഷണ വകുപ്പ്. എപ്പിഡമോളജിക്കല്‍ സര്‍വ്വെ നടത്തിയാല്‍ മാത്രമേ ഉറവിടം കണ്ടെത്താന്‍ കഴിയുകയുള്ളുവെന്നും ഇതിനായി കേന്ദ്ര മൃഗസംരക്ഷണവകുപ്പ് കമ്മീഷണറുടെ ആവശ്യപ്രകാരം പദ്ധതി രൂപരേഖ തയ്യാറാക്കി സമര്‍പ്പിക്കുമെന്നും കോഴിക്കോട് ജില്ലാ വെറ്റിനറി ഓഫീസര്‍ മോഹന്‍ദാസ് പറഞ്ഞു. ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേര്‍ന്നാണ് പഠനം നടത്തുക. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്റെയും സഹായത്തോടെയാകും പഠനം. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ് ഏകോപനച്ചുമതല.
നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളില്‍ നടത്തിയ പരിശോധനയില്‍ വൈറസിനെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് വിദഗ്ധ പഠനത്തിനുള്ള തീരുമാനം. അതേസമയം നിപ്പാ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര സൂപ്പിക്കടയിലെ സാബിത്തിന്റെ വീട്ടിലെ മുയല്‍ ചത്തു. മൃഗസംരക്ഷണ വകുപ്പും പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധരും പരിശോധന നടത്തി. ഇവിടെ മുയലുകളില്‍ നേരത്തെ നടത്തിയ പരിശോധനയില്‍ നിപ്പാ വൈറസ് കണ്ടെത്തിയിരുന്നില്ല.