ഏഷ്യാനെറ്റ് മുതലാളി ഭൂമി കൈയ്യേറി; നിരാമയ റിസോർട്ട് പൊളിക്കാൻ നോട്ടീസ്!
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ഉടമയും എംപിയുമായ രാജീവ് ചന്ദ്രശേഖരന്റെ റിസോർട്ട് ഭൂമി കൈയ്യേറിയെന്ന് റവന്യൂ വകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ റിസോർട്ട് തൈയ്യേറിയ ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ കുമരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇ വിഷ്ണു നമ്പൂതിരി നൽകിയ നോട്ടീസിൽ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിൽ കുമരകത്തുള്ള നിരമായ റിസോർട്ട് പൊളിക്കാനാണ് നിർദേശം.
റിസോർട്ടിനായി കായൽ പുറമ്പോക്ക്, തോട് പുറമ്പോക്ക് എന്നിവയിൽ ഉൾപ്പെടുന്ന ഭൂമി കൈയ്യേറുകയും 2008ലെ നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ചതായും സ്ഥിരീകരിച്ചു. പതിനഞ്ച് ദിവസത്തിനുള്ളിൽ റിസോർട്ടിന്റെ കോട്ടേജും മതിൽകെട്ടും അടങ്ങുന്ന ബാഗം പൊലിച്ചു നീക്കാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. രണ്ട് ബ്ലോക്കുകളിലായി ആകെ ഏഴ് സെന്റ് ഭൂമിയാണ് കൈയ്യേറിയിരിക്കുന്നത്. ക്രിസ്റ്റൽ റിസോർട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് റിസോർട്ടിനായി ഭൂമി വാങ്ങിയിരിക്കുന്നത്. പിന്നീട് 2011ലാണ് റിസോർട്ടിന്റെ പേര് നിരാമയ എന്നാക്കി മാറ്റിയിരിക്കുന്നത്. ഐഇ മലയാളമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
15 ദിവസത്തിനുള്ളിൽ തീരുമാനമാകും
പതിനഞ്ച് ദിവസത്തിനുള്ളിൽ കൈയ്യേറിയ ഭാഗങ്ങൾ പൊളിച്ചു നീക്കണം. ഏതെങ്കിലും തരത്തിൽ പരാതികളുണ്ടെങ്കിൽ പതിനഞ്ച് ദിവസത്തിനുള്ളിൽ ബോധിപ്പിക്കാനും പഞ്ചായത്ത് സെക്രട്ടറി സമയം നൽകിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിന്റെ റിസോർട്ടിന്റെ ഭൂമി റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിരിച്ച് പഞ്ചായത്തിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
പിഴ ഈടാക്കും
പഞ്ചായത്ത് നിയമപ്രകാരം കായൽ പുറമ്പോക്ക്, തോട് പുറമ്പോക്ക് കൈയ്യേറുകയും അനധികൃതമായി കൈവശം വെക്കുകയും ചെയ്തതിന് റിസോർട്ടിൽ നിന്ന് പിഴ ഈടാക്കലും, അനധികൃതമായി കൈവശപ്പെടുത്തിയ ഭൂമി സർക്കാരിലേക്ക് വീണ്ടെടുക്കുന്നതിനും തീരുമാനിച്ചതായി നോട്ടീസിൽ പറയുന്നു.
കൈയ്യേറിയ ഭൂമിയിൽ കെട്ടിടവും മതിലും
റവന്യൂ ഉദ്യോഗസ്ഥർ അളന്ന് തിട്ടപ്പെടുത്തിയതോടെയാണ് റണ്ട് ബ്ലോക്കുകളിലായുള്ള കൈയ്യേറ്റം വ്യക്തമായത്. കൈയ്യേറിയ ഏഴര സെന്റ് ഭൂമിയിൽ കെട്ടിടവും മതിലും ഉൾപ്പെട്ടിട്ടുള്ളതായാണ് റവന്യൂ വകുപ്പിൽ നിന്ന് ലഭിക്കുന്ന വിവരം. ഈ ഭാഗങ്ങൾ പൊളിച്ചു നീക്കാൻ റവന്യൂ വകുപ്പ് റിസോർട്ടിന് രേഖാമൂലം അറിയിപ്പ് നൽകും.
റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ
റിസോർട്ടിന് സ്റ്റോപ്പ് മെമ്മോ നൽകാനാണ് ആലോചനയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതിനായുള്ള പ്രാരംഭ നടപടികൽ വില്ലേജ് ഓഫീസർ കൈകൊണ്ടു. എന്നാൽ പുറം പോക്ക് ഭൂമി കൈയ്യേറിയിട്ടില്ലെന്നാണ് റിസോർട്ട് സിഇഒ മനു റിഷ് ഗുപ്ത പറയുന്നത്. ഐഇ മലയാളത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തിൽ നിയമപരമായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.