ലോയുടെ ദുരൂഹ മരണത്തിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ മനോരമ തയ്യാറായില്ല! വെളിപ്പെടുത്തല്‍
ജുഡീഷ്യറിയെ തന്നെ പിടിച്ചുകുലുക്കിയ ജസ്റ്റിസ് ലോയ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍. കേസില്‍ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയ 'ദി വീക്ക്' മുന്‍ ലേഖകന്‍ കൂടിയായ നിരഞ്ജന്‍ ടാക്ക്ലേയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ജസ്റ്റിസ് ലോയയുടേത് ദുരൂഹമാണെന്ന് വ്യക്തമാക്കി കൊണ്ടുള്ള റിപ്പോര്‍ട്ട് ആദ്യം പ്രസിദ്ധപ്പെടുത്തിയത് കാരവാന്‍ എന്ന ദേശീയ മാധ്യമമായിരുന്നു. 2017 നവംബര്‍ 20 നായിരുന്നു അത്. എന്നാല്‍ കേസിന്‍റെ ദുരൂഹതകള്‍ പുറം ലോകത്തെത്തിക്കുന്നതിന് താന്‍ സമീപിച്ച മലയാള മനോരമ ആദ്യം റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറായില്ലെന്നും അതിനാലാണ് താന്‍ മനോരമ പ്രസിദ്ധീകരണമായ വീക്കില്‍ നിന്നും രാജിവെച്ചതെന്നുമാണ് നിരഞ്ജന്‍ വെളിപ്പെടുത്തിയത്.
ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം
അമിത് ഷാ പ്രതി പട്ടികയിലുള്ള വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദം പുരോഗമിക്കുന്നതിനിടെ 2014 ഡിസംബർ ഒന്നിനാണ് ജസ്റ്റിസ് ബിഎച്ച് ലോയ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നത്. നേരത്തെ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയെ മാറ്റിയായിരുന്നു ബിഎച്ച് ലോയക്ക് കേസ് കൈമാറിയത്. അമിത് ഷാ കോടതിയില്‍ നേരിട്ടെത്താത്തതില്‍ ലോയ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് മറ്റൊരു ദിവസത്തേക്ക് കേസ് മാറ്റിവച്ചു. കേസ് പരിഗണിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ലോയയെ മരിച്ച നിലയില്‍ കണ്ടത്. സഹപ്രവര്‍ത്തകന്‍റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയയ്ക്ക് അവിടെ വെച്ച് ഹൃദയാഘാതം അനുഭവപ്പെട്ടെന്നും തുടര്‍ന്ന് ആസ്പത്രിയിലേക്ക് പോകവേ മരിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മരണവിവരം ഭാര്യയെയോ ബന്ധുക്കളെയോ അറിയിക്കാതിരുന്നത് മരണത്തില്‍ സംശയം ബലപ്പെട്ടു.
അസ്വാഭാവികം
വീട്ടുകാരെ അറിയിക്കാതെയായിരുന്നു പോസ്റ്റ്മാര്‍ട്ടം നടത്തിയിരുന്നത്. അസ്വാഭാവിക മരണമല്ലെന്നും ഹൃദയാഘാതമാണെന്നും പോസ്റ്റ്മാര്‍ട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ലോയയുടെ ശരീരത്തില്‍ മുറിപ്പാടുകളും ചോരപ്പാടുകളും ഉണ്ടായിരുന്നു. സംശയം തോന്നിയ സാഹചര്യത്തില്‍ വീണ്ടും പോസ്റ്റ്മാര്‍ട്ടം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അംഗീകരിക്കാതെ മൃതദേഹം അടക്കം ചെയ്യുകയായിരുന്നു. ഇതില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതോടെ കേസ് സുപ്രീംകോടതിയിലെത്തി.നിലവില്‍ കേസില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന വാദത്തില്‍ ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന ബെഞ്ച് വാദം കേള്‍ക്കുകയാണ്.
കാരവാന്
കാരവാനിലൂടെയാണ് കേസിന്‍റെ ദുരൂഹത സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറം ലോകം അറിഞ്ഞത്. തന്‍റെ റിപ്പോര്‍ട്ട് മനോരമ പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാത്തതിനാലാണ് മനോരമയുടെ ഉടമസ്തതയിലുള്ള വീക്കില്‍ നിന്ന് താന്‍ രാജിവെച്ചതെന്ന് നിരഞ്ജന്‍ പറഞ്ഞു. ന്യൂസ് ലോണ്ട്രി എന്ന ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ആദ്യം
താന്‍ ആദ്യം സമീപിച്ചത് വീക്കിന്‍റെ എഡിറ്റോറിയല്‍ വിഭാഗത്തിനെയായിരുന്നു. ലോയയുടെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് റിപ്പോര്‍ട്ട്,ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം, ഹിസ്റ്റോപതോളജി റിപ്പോര്‍ട്ട് അനുരാധ ബിയാനിയുടെ ഡയറിയുടെ പേജുകള്‍, മകന്‍ അനുജ് ലോയയുടെ കത്ത് എന്നിവ ഉള്‍പ്പെടെയായിരുന്നു താന്‍ നല്‍കിയത്. എന്നാല്‍ വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ അവര്‍ തയ്യാറായില്ല.
കാരണം ഇല്ല
എന്തുകൊണ്ടാണ് വാര്‍ത്ത പ്രസിദ്ധീകരിക്കാതിരുന്നത് എന്നത് സംബന്ധിച്ചും അവര്‍ തനിക്ക് വിശദീകരണം തന്നിരുന്നില്ല. അതോടെയാണ് താന്‍ വീക്കില്‍ നിന്നും രാജിവെക്കാന്‍ തിരുമാനിച്ചത്. അതോടെ തന്‍റെ ‘എ ഫാമിലി ബ്രേക്ക് സൈലന്‍സ്; ഷോക്കിങ് ഡീറ്റെയ്ല്‍സ് എമേര്‍ജ് ഇന്‍ ഡെത്ത് ഓഫ് ജഡ്ജ് പ്രിസൈഡിങ് ഓവര്‍ സൊഹ്‌റാബുദ്ദീന്‍ ട്രയല്‍'എന്ന ലേഖനം കാരവാന് സ്വന്തമായെന്നും നിരഞ്ജന്‍ പറയുന്നു.
മോദിയും അമിത്ഷായും
സൊഹറാബുദ്ദീന്‍ ശൈഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്‍റെ തീവ്രവാദ വിരുദ്ധവിഭാഗം 2005 ല്‍ കസ്റ്റഡിയില്‍ എടുക്കുകയും ഭീകരരെന്ന് ആരോപിച്ച് ഇരുവരേയും കൊലപ്പെടുത്തി എന്നുമായി കേസ്. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ ഇരുവരും കൊല്ലാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. ആ സമയത്ത് അമിത് ഷാ ആയിരുന്നു ഗുജറാത്ത് ആഭ്യന്ത്രമന്ത്രി. ലോയ കൊല്ലപ്പെടുമ്പോള്‍ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു അമിത് ഷാ.