ആഭ്യന്തര വകുപ്പിനെ കുറ്റം പറഞ്ഞു, സര്‍ക്കാര്‍ പിണങ്ങി, ശ്രീലേഖയ്ക്ക് വിജിലന്‍സ് മേധാവിപദം നഷ്ടം
ശ്രീലേഖയുടെ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ സ്ഥാനം ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നുവെന്ന് കണ്ടതോടെ നിരവധി പേരുകള്‍ ഈ സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ സ്ഥാനത്തേക്ക് നിര്‍മല്‍ ചന്ദ്ര അസ്താനയെ നിയമിച്ചതോടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്. ശ്രീലേഖ ഈ പദവിയിലെത്തുമെന്ന് ഉറച്ചിരിക്കെ അവരെ ഒഴിവാക്കിയത് പോലീസ് വകുപ്പിനെ ഞെട്ടിച്ചിട്ടുണ്ട്. തീര്‍ത്തും അപ്രതീക്ഷിച്ചതായിരുന്നു സര്‍ക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസം ആഭ്യന്തര വകുപ്പിനെതിരെ ശ്രീലേഖ നടത്തിയ പരസ്യ വിമര്‍ശനങ്ങള്‍ കടുത്തുപോയി എന്നാണ് സര്‍ക്കാരുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. മുഖ്യമന്ത്രിയെയും എംവി ജയരാജനെയും ഇത് ചൊടിപ്പിച്ചിട്ടുണ്ട്. പരസ്യ പരാമര്‍ശം മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും നാണക്കേടുണ്ടാക്കി എന്നും വിലയിരുത്തലുണ്ട്.
ചിറ്റമ്മ നയം
ജയില്‍ ഡിജിപിയായ ശ്രീലേഖ കടുത്ത രീതിയിലുള്ള വിമര്‍ശനമാണ് ആഭ്യന്തര വകുപ്പിനെതിരെ ഉന്നയിച്ചത്. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്നായിരുന്നു ശ്രീലേഖ പറഞ്ഞത്. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിക്കേണ്ട ഗതികേടാണെന്നും ശ്രീലേഖ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ഗുഡ്ബുക്കിലുള്ള അവര്‍ക്ക് ഈ പരാമര്‍ശം തിരിച്ചടിയായി.
കത്തയച്ചിട്ടും തിരിഞ്ഞു നോക്കിയില്ല
ജയിലിലെ അന്തേവാസികളുടെ എണ്ണം വര്‍ധിപ്പിക്കാനും സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ആവശ്യപ്പെട്ടിട്ടും യാതൊരു വിധ നടപടിയും ഉണ്ടായില്ലെന്ന് ശ്രീലേഖ പറഞ്ഞിരുന്നു. തൈക്കാട് ഗസ്റ്റ് ഹൗസില്‍ ജയില്‍ വകുപ്പ് നടത്തിയ സെമിനാറിലായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം. ജയിലുകളിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കത്തയിച്ചിട്ടും പോലീസ് മേധാവി തിരിഞ്ഞു നോക്കിയില്ലെന്ന് അവര്‍ കുറ്റപ്പെടുത്തി.
പരോളില്‍ വിടുന്നു
തടവുകാരുടെ ജീവിതം നിത്യേന ദുരിതമായി കൊണ്ടിരിക്കുകയാണ്. തടവുകാരുടെ എണ്ണം കൊണ്ട് ജയിലുകള്‍ നിറഞ്ഞിരിക്കുകയാണ്. പലരെയും ഇപ്പോള്‍ പരോളില്‍ വിടുകയാണ്. ഇക്കാര്യം പരിഗണിക്കണമെന്നാണ് ആദ്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്ത് ആംബുലന്‍സ് സൗകര്യം പോലുമില്ലാത്ത ജയിലുകള്‍ ഉണ്ടെന്നും ശ്രീലേഖ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ എപ്പോഴാണ് പരിഹരിക്കാന്‍ പോകുന്നതെന്നും അവര്‍ ചോദിച്ചു.
മുഖ്യമന്ത്രി പിണങ്ങി
ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലുള്ള വകുപ്പായതിനാല്‍ പരസ്യ വിമര്‍ശനം മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് അഭ്യൂഹം. വിജിലന്‍സ് ഡയറക്ടറാവാന്‍ എല്ലാ സാധ്യതയുമുള്ള വ്യക്തിയായിരുന്നിട്ടും ഈ പരാമര്‍ശം കാരണം അവരെ അതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എംവി ജയരാജന്റെ നിര്‍ദേശവും ഇക്കാര്യത്തില്‍ നിര്‍ണായകമായെന്നാണ് സൂചന.
നിര്‍മല്‍ ചന്ദ്ര അസ്താന
1986 ബാച്ചിലെ ഐപിഎസ് ഉദ്യോസ്ഥനാണ് അസ്താന. ശ്രീലേഖയും ഇതേ ബാച്ചില്‍പ്പെട്ട ഉദ്യോഗസ്ഥയാണ്. നേരത്തെ എഡിജിപി മോഡേണൈസേഷന്‍ തസ്തികയിലേക്ക് അസ്താനയെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. എന്നാല്‍ വിജിലന്‍സിന്റെ തലപ്പത്തേക്ക് ഒരിക്കല്‍ പോലും ഉയര്‍ന്ന് കേട്ട പേരല്ല അസ്താനയുടേത്. ഒരുപക്ഷേ വിജിലന്‍സ് മേധാവിയുടെ പ്രാമുഖ്യം കുറയ്ക്കാനുള്ള ശ്രമം മുന്നില്‍ കണ്ടാവും അസ്താനയെ ഈ സ്ഥാനത്തേക്ക് നിയമിച്ചത്.