നിഷ ജോസിനെ കയറിപിടിക്കാൻ ശ്രമിച്ചതാര്? റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി, നിഷയുടെ മൊഴിയെടുക്കും...
റെയിൽവേ പോലീസ് എസ്പി കെകെ ജയമോഹനാണ് അന്വേഷണ ചുമതല.
തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിൽ വൻ ചർച്ചയായി മാറിയ നിഷ ജോസിന്റെ പുസ്തക വിവാദത്തിൽ പോലീസ് അന്വേഷണവും. നിഷ ജോസ് വെളിപ്പെടുത്തിയ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന ഷോൺ ജോർജിന്റെ പരാതിയിൽ റെയിൽവേ പോലീസാണ് അന്വേഷണം നടത്തുന്നത്.
ഷോൺ ജോർജിന്റെ പരാതിയിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പോലീസ്, സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. റെയിൽവേ പോലീസ് എസ്പി കെകെ ജയമോഹനാണ് അന്വേഷണ ചുമതല. സംഭവത്തിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഷോൺ ജോർജ് കഴിഞ്ഞദിവസവും ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയാണ് ഡിജിപി റെയിൽവേ പോലീസിന് കൈമാറിയത്.
മൊഴിയെടുക്കും...
ട്രെയിൻ യാത്രയ്ക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ അപമര്യദയായി പെരുമാറിയെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തലിലാണ് റെയിൽവേ എസ്പി കെകെ ജയമോഹൻ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ അനുഭവം വെളിപ്പെടുത്തിയ നിഷ ജോസിൽ നിന്ന് റെയിൽവേ പോലീസ് മൊഴിയെടുക്കും. ഇതിനു പിന്നാലെ സംഭവമുണ്ടായ ദിവസത്തെ യാത്രാ രേഖകളും മറ്റു വിവരങ്ങളും പോലീസ് പരിശോധിക്കും. യാത്രാ തീയതിയും വിവരങ്ങളും ലഭിച്ചാൽ അന്നേ ദിവസം ട്രെയിനിൽ യാത്ര ചെയ്തവരുടെ പട്ടിക കണ്ടെത്താനാകും. ഇതോടൊപ്പം നിഷ ജോസ് തന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുള്ള ടിടിഇയെയും അന്വേഷണ സംഘം കണ്ടെത്തും. താൻ സഹായം അഭ്യർത്ഥിച്ചിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇ പ്രശ്നത്തിൽ ഇടപെട്ടില്ലെന്നാണ് നിഷ ജോസ് പുസ്തകത്തിൽ പറഞ്ഞിരുന്നത്.
പുസ്തകത്തിലെ വെളിപ്പെടുത്തൽ...
ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്കത്തിലാണ് എംപി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്നും, അപമര്യാദയായി പെരുമാറിയെന്നുമായിരുന്നു നിഷയുടെ തുറന്നുപറച്ചിൽ. എന്നാൽ ആരാണ് ആ വ്യക്തിയെന്നോ, ഏത് ദിവസം, ഏത് ട്രെയിനിൽ വച്ചാണ് സംഭവം നടന്നതെന്നോ നിഷ വ്യക്തമാക്കിയിരുന്നില്ല. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഭാര്യപിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു അദ്ദേഹമെന്ന് മാത്രമാണ് നിഷ ജോസ് പുസ്തകത്തിൽ പറഞ്ഞിരുന്നത്. ഇതോടെയാണ് ആ രാഷ്ട്രീയ നേതാവിന്റെ മകൻ ആരാണെന്ന് സംബന്ധിച്ച് പല ചർച്ചകളുമുണ്ടായത്.
ഷോൺ ജോർജ്...
നിഷ ജോസിന്റെ വിവാദ വെളിപ്പെടുത്തൽ വാർത്തയായതോടെ ആ നേതാവിന്റെ മകനാരെന്ന് സംബന്ധിച്ച് നിരവധി ചർച്ചകളുണ്ടായി. ഇതിനിടെയാണ് നിഷ ജോസിനോട് അപമര്യാദയായി പെരുമാറിയത് ഷോൺ ജോർജാണെന്ന രീതിയിൽ പ്രചരണമുണ്ടായത്. ഇതിനുപിന്നാലെ ഷോൺ ജോർജിനെതിരെ സോഷ്യൽ മീഡിയയിൽ പലവിധത്തിലുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളെ ശക്തമായി തള്ളിപ്പറഞ്ഞ ഷോൺ ജോർജ്, അപമാനിക്കാൻ ശ്രമിച്ചയാളുടെ പേര് നിഷ ജോസ് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പക്ഷേ, അയാളുടെ പേര് താൻ ഒരിക്കലും വെളിപ്പെടുത്തില്ലെന്നായിരുന്നു നിഷ ജോസിന്റെ പ്രതികരണം.
പോലീസിന്...
തനിക്കെതിരെയുള്ള ആരോപണങ്ങൾ പ്രചരിച്ചതോടെയാണ് ഷോൺ ജോർജ് പരാതിയുമായി പോലീസിനെ സമീപിച്ചത്. നിഷ ജോസിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടത്തണമെന്നും, അപമാനിക്കാൻ ശ്രമിച്ചയാൾ ആരാണെന്ന് കണ്ടുപിടിക്കണമെന്നുമായിരുന്നു ഷോണിന്റെ ആവശ്യം. എന്നാൽ ഷോൺ ജോർജ് നൽകിയ പരാതി ഡിജിപി ആദ്യം തള്ളുകയാണുണ്ടായത്. ഇത്തരമൊരു പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതേതുടർന്ന് ഷോൺ ജോർജ് വീണ്ടും ഡിജിപിക്ക് പരാതി നൽകി. ഈ പരാതിയാണ് ഡിജിപി കഴിഞ്ഞദിവസം റെയിൽവേ പോലീസിന് കൈമാറിയത്. അതേസമയം, താൻ നടത്തിയ വെളിപ്പെടുത്തലിൽ ഉറച്ചുനിൽക്കുന്നതായും എന്നാൽ ഇതുസംബന്ധിച്ച് തൽക്കാലം വിവാദത്തിനില്ലെന്നും നിഷ ജോസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
നിഷ ജോസിന്റെ വെളിപ്പെടുത്തൽ: ഷോൺ ജോർജുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കം?
ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!
മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...