നിഷ ജോസിന്റെ വെളിപ്പെടുത്തൽ: ഷോൺ ജോർജുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ നീക്കം?
ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിൻ യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തലാണ് കുറച്ചുദിവസം മുൻപ് വൻ വിവാദത്തിന് തിരികൊളുത്തിയത്.
കോട്ടയം: ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ പുസ്തക വിവാദം അവസാനിപ്പിക്കാൻ കേരള കോൺഗ്രസ് നേതാക്കളും ഇടപെടുന്നു. നിഷ ജോസിന്റെ വെളിപ്പെടുത്തുലിനെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കാൻ കേരള കോൺഗ്രസ് മാണി വിഭാഗത്തിലെ ഉന്നത നേതാക്കൾ ശ്രമം തുടങ്ങിയെന്ന് കേരള കൗമുദി ദിനപ്പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ ട്രെയിൻ യാത്രയ്ക്കിടെ തന്നോട് അപമര്യാദയായി പെരുമാറിയെന്ന നിഷ ജോസിന്റെ വെളിപ്പെടുത്തലാണ് കുറച്ചുദിവസം മുൻപ് വൻ വിവാദത്തിന് തിരികൊളുത്തിയത്. ജീവിതത്തിലെ ഓർമ്മക്കുറിപ്പുകൾ ചേർത്തുവച്ചുള്ള 'ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലൂടെയായിരുന്നു നിഷ ജോസ് വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
ഷോൺ ജോർജ്...
നിഷ ജോസിന്റെ വെളിപ്പെടുത്തൽ ചർച്ചയായതോടെ ആ നേതാവിന്റെ മകൻ ആരാണെന്നത് സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളുയർന്നു. പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മകൻ ഷോൺ ജോർജാണ് ആ നേതാവിന്റെ മകനെന്നും സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായി. എന്നാൽ ആ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്താനില്ലെന്നാണ് നിഷ ജോസിന്റെ നിലപാട്. അതേസമയം, നിഷ ജോസിന്റെ വിവാദ വെളിപ്പെടുത്തലിൽ സംശയമുന നീണ്ട ഷോൺ ജോർജ് നിഷയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ്. നിഷയോട് അപമര്യാദയായി പെരുമാറിയ നേതാവെന്ന പേരിൽ തന്റെ പേര് പ്രചരിക്കുന്നതിനാൽ സംഭവത്തിൽ വ്യക്തമായ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നാണ് ഷോൺ ജോർജിന്റെ ആവശ്യം. ഒന്നുകിൽ നിഷ ജോസ് അയാളുടെ പേരു പറയുകയോ അല്ലെങ്കിൽ താനല്ലെന്ന് പറയുകയോ ചെയ്യണമെന്നും ഷോൺ കഴിഞ്ഞദിവസവും ആവശ്യപ്പെട്ടിരുന്നു.
ഒത്തുതീർപ്പ്...
നിഷ ജോസിനെതിരെ ഷോൺ ജോർജ് നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങിയതോടെയാണ് കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ നേതാക്കൾ പ്രശ്നത്തിൽ ഇടപെടുന്നു. ഒരു പുസ്തകത്തിലെ പരാമർശത്തിന്റെ പേരിൽ കേസും കോടതിയുമെല്ലാം കയറുന്നത് അത്ര നല്ലതല്ലെന്നാണ് ഉന്നത നേതാക്കളുടെ അഭിപ്രായം. അതിനിടെ, മാണി ഗ്രൂപ്പിലെ ഉന്നത നേതാക്കൾ ഷോൺ ജോർജിനെ നേരിട്ട് ബന്ധപ്പെട്ട് വിവാദങ്ങൾ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ പിസി ജോർജിന്റെയും കെഎം മാണിയുടെയും സുഹൃത്തായ ഒരു കോളേജ് പ്രൊഫസർ മുഖേനയും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ട്. എന്നാൽ നിഷ ജോസിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ആരോപണങ്ങൾ നേരിടേണ്ടി വന്ന ഷോൺ ജോർജ് മദ്ധ്യസ്ഥ ശ്രമങ്ങളോട് മുഖംതിരിച്ചെന്നാണ് റിപ്പോർട്ട്.
പരാതി...
പ്രശ്നം എങ്ങനെയെങ്കിലും അവസാനിപ്പിക്കണം, പുസ്തകം സംബന്ധിച്ച പ്രസ്താവനകൾ അവസാനിപ്പിക്കണം, കേസിൽ നിന്ന് പിന്മാറണം തുടങ്ങിയ ആവശ്യങ്ങളാണ് കേരള കോൺഗ്രസ് നേതാക്കൾ ഷോൺ ജോർജിന് മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ ആരോപണത്തിൽ മുൾമുനയിലാക്കിയ ശേഷം കേസ് പിൻവലിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഷോൺ ജോർജിന്റെ നിലപാട്. നിഷ ആ നേതാവിന്റെ പേര് പറയാതെ പരാതിയിൽ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസം ഇക്കാര്യം ആവശ്യപ്പെട്ട് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പോലീസ് പരാതി തള്ളി. ഇതോടെയാണ് ഷോൺ ജോർജ് ഡിജിപിയെ നേരിട്ട് കണ്ട് പരാതി നൽകാനൊരുങ്ങുന്നത്. ഒരു സ്ത്രീക്ക് നേരെ ആക്രമണമുണ്ടായാൽ പോലീസ് സ്വമേധയാ കേസെടുക്കുകയും വ്യക്തത വരുത്തുകയും വേണമെന്നാണ് നിയമം. ഈ കേസിൽ ഇര തന്നെ സംഭവം വെളിപ്പെടുത്തിയിട്ടും ഇവരുടെ മൊഴി രേഖപ്പെടുത്താനോ കേസെടുക്കാനോ പോലീസ് തയ്യാറായില്ലെന്നും, ഇതിനെതിരെയാണ് ഡിജിപിക്ക് പരാതി നൽകുന്നതെന്നും ഷോൺ ജോർജ് പറഞ്ഞു.
ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ്...
ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസിന്റെ ദി അദർ സൈഡ് ഓഫ് ദിസ് ലൈഫ് എന്ന പുസ്തകത്തിലാണ് വിവാദ വെളിപ്പെടുത്തലുള്ളത്. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ തന്നോട് അപമര്യാദയായി പെരുമാറിയെന്നും, കാലിൽ കയറി പിടിക്കാൻ ശ്രമിച്ചെന്നുമായിരുന്നു നിഷയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ ഭയന്നുവിറച്ച താൻ ടിടിഇയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും നേതാവിനെ പോലെയാണ് മകനുമെങ്കിൽ താൻ കുടുങ്ങുമെന്ന് പറഞ്ഞ് ടിടിഇ പ്രശ്നത്തിൽ ഇടപെട്ടില്ല. തുടർന്ന് കാൽ സീറ്റിൽ കയറ്റിവച്ച് മുട്ടുകാലും കെട്ടിപിടിച്ചിരുന്ന തന്റെ കാൽപാദത്തിൽ അയാൾ വീണ്ടും സ്പർശിച്ചതോടെ പൊട്ടിത്തെറിച്ചെന്നും, അയാളെ അവിടെനിന്ന് ഇറക്കിവിട്ടെന്നും നിഷ പുസ്തകത്തിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് നേതാവിന്റെ മകനെന്നോ, എപ്പോഴാണ് സംഭവമെന്നോ പറഞ്ഞിരുന്നില്ല. തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിച്ച് മടങ്ങുകയായിരുന്നു ആ നേതാവിന്റെ മകനെന്ന് മാത്രമാണ് നിഷ നൽകിയ വിശദീകരണം.
ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചെന്ന് ജോസ് കെ മാണിയുടെ ഭാര്യ!
എറണാകുളത്ത് വീട്ടമ്മയെ കഴുത്തറത്ത് കൊലപ്പെടുത്തി! അസം സ്വദേശി കസ്റ്റഡിയിൽ...
കേരളത്തിലെ ഒരു മുൻ മന്ത്രിയും പാകിസ്താനി യുവതിയും ദുബായിൽ ഒരു രാത്രി ചെലവഴിച്ചു! ഇന്റലിജൻസ് പിന്നാലെ