നിഷ ജോസ് പറഞ്ഞത് തിരുത്തി, നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, പിന്നെ സംഭവിച്ചതെന്ത്?
രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിഷ ഇപ്പോള്‍ വാദിക്കുന്നത്
കോട്ടയം: ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷ ജോസ് മാണി പറഞ്ഞത് വമ്പന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. പിന്നീട് ഇത് പിസി ജോര്‍ജ് എംഎല്‍എയുടെ മകന്‍ ഷോണ്‍ ജോര്‍ജാണെന്ന തരത്തില്‍ വ്യാഖ്യാനം വരികയും ചെയ്തു. തുടര്‍ന്ന് പിസി ജോര്‍ജ് നിഷയ്‌ക്കെതിരെ രംഗത്തുവരികയും ഷോണ്‍ പ്രസ്താവനയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താന്‍ പറഞ്ഞ ആരോപണങ്ങളില്‍ നിന്ന് പിന്നോക്കം പോയിരിക്കുകയാണ് നിഷ ജോസ്.
തന്റെ പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അത്ര വലിയ വിഷയമാക്കേണ്ടെന്നും നിഷ പറയുന്നു. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് രാഷ്ട്രീയ നേതാവിന്റെ മകന്‍ അല്ലെന്നാണ് നിഷ ഇപ്പോള്‍ പറയുന്നത്. എന്തായാലും വിവാദം ഉണ്ടാക്കിയവര്‍ ഇതോടെ അമ്പരന്നിരിക്കുകാണ്.
പ്രമുഖന്റെ മകന്‍
രാഷ്ട്രീയ നേതാവോ അങ്ങനൊന്ന് താന്‍ പറഞ്ഞിട്ടേയില്ല എന്നാണ് നിഷ പറയുന്നത്. രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് നിഷ ഇപ്പോള്‍ വാദിക്കുന്നത്. തന്റെ പുസ്തകത്തിലും അങ്ങനെയൊരു പരാമര്‍ശമില്ല. തന്നെ കയറി പിടിക്കാന്‍ ശ്രമിച്ചത് കുറച്ചുകൂടി മെലിഞ്ഞ വ്യക്തിയാണ്. ഒരു പ്രമുഖന്റെ മകനെന്നാണ് ഇയാള്‍ സ്വയം പരിചയപ്പെടുത്തിയത്. ഇയാളെ കുറിച്ചാണ് താന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചത്. എന്നാല്‍ അത് താനാണെന്ന രീതിയില്‍ പലരും വ്യാഖാനിച്ചു. അതില്‍ ദു:ഖമുണ്ട്. രാഷ്ട്രീയ നേതാവിനെ ലക്ഷ്യം വച്ചല്ല ആ ഭാഗം പുസ്തകത്തില്‍ കൊണ്ടുവന്നതെന്നും നിഷ പറഞ്ഞു. ഷോണ്‍ ജോര്‍ജ് ഈ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തോട് ഒന്നും പറയുന്നില്ല. പിസി ജോര്‍ജിനോടും ഒന്നും പറയാനില്ലെന്നും നിഷ വ്യക്തമാക്കി.
മീ ടൂ ക്യാംപെയ്ന്‍
തനിക്ക് നേരിട്ട പീഡനാനുഭവം പുസ്തകത്തില്‍ പങ്കുവെച്ചത് മീ ടു ക്യാംപയിനിനെ ലക്ഷ്യമിട്ടല്ല. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ആഗ്രഹമില്ല. അയാളുടെ പേരും വെളിപ്പെടുത്തില്ല. അത് എന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട അവകാശമാണ്. സമൂഹത്തില്‍ ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം. അതിനാണ് ഇക്കാര്യം പുസ്തകത്തില്‍ എഴുതിയത്. പീഡിപ്പിക്കപ്പെടുകയോ അത്തരം ശ്രമങ്ങള്‍ക്ക് ഇരയാവുകയോ ചെയ്താല്‍ അവര്‍ക്ക് പിന്തുണ ആവശ്യമാണ്. ഇക്കാര്യം തുറന്നു പറയാനും സമൂഹത്തില്‍ ഒറ്റയ്ക്കല്ലെന്ന ബോധ്യം ഉണ്ടാക്കേണ്ടുമുണ്ട്. അത് തന്നെയാണ് മീ ടു ക്യാംപയിനും ഉദ്ദേശിക്കുന്നത്. എന്നാല്‍ തന്റേത് വ്യത്യസ്തമായ മറ്റൊരു രീതിയാണെന്നും അവര്‍ പറയുന്നു. സമൂഹത്തില്‍ ആദ്യമായി പീഡിപ്പിക്കപ്പെടുന്ന ആദ്യത്തെ സ്ത്രീയല്ല താന്‍. എന്നാല്‍ അത്തരം ശ്രമങ്ങളെ തുറന്ന് പറാന്‍ താന്‍ തയ്യാറായി. പലരും ഇതിന് തയ്യാറല്ലെന്നും നിഷ പറയുന്നു
അമ്മയുടെ പ്രായമുള്ള സ്ത്രീ
നിഷയെ അപമാനിക്കാന്‍ ശ്രമിച്ച വ്യക്തി ഷോണ്‍ ജോര്‍ജാണെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അഭ്യൂഹങ്ങള്‍. തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്ന് നിഷ പറഞ്ഞിരുന്നു. ഇതോടെയാണ് ഷോണാണ് ആ നേതാവിന്റെ മകനെന്ന് ആരോപണമുയരുകയായിരുന്നു. എന്നാല്‍ തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീയാണ് നിഷയെന്നും അങ്ങനെയൊരാളെ അപമാനിക്കാന്‍ താനൊരിക്കലും ശ്രമിക്കില്ലെന്നും ഷോണ്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് നിഷയുടെ ആരോപണത്തിലെ സത്യാവസ്ഥ എന്താണെന്നറിയണം എന്നാവശ്യപ്പെട്ട് ഷോണ്‍ പോലീസില്‍ പരാതി നല്‍കി. എന്നാല്‍ ഇത് പോലീസ് തള്ളി. അന്വേഷണത്തിനായി ഷോണിന് കോടതിയെ സമീപിക്കാമെന്നായിരുന്നു പോലീസിന്റെ നിലപാട്.
വളരെ കാലം മുമ്പ്
തന്നെ പീഡിപ്പിക്കാനുള്ള ശ്രമം ഉണ്ടായത് വളറെ കാലം മുമ്പാണെന്ന് നിഷ പറയുന്നു. അന്ന് തന്റെ കുട്ടികള്‍ വളരെ ചെറുതായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ദുരനുഭവം ഉണ്ടായത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലാകണമെന്നുണ്ടെങ്കില്‍ അത് നേരത്തെ ആകാമായിരുന്നു. അയാളുടെ പേരും വെളിപ്പെടുത്തുമായിരുന്നു. എന്നാല്‍ അത് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. രാഷ്ട്രീക്കാരന്റെ ഭാര്യ എന്ന നിലയില്‍ ഇത്തരം സംഭവങ്ങള്‍ മറക്കാനല്ല ക്ഷമിക്കാനാണ് താന്‍ പഠിച്ചതെന്നും നിഷ പറയുന്നു. ഇത്തരം കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് താന്‍ അത് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത്. വിവാദമക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും നിഷ പറഞ്ഞു. അതേസമയം നിഷയ്‌ക്കെതിരെ ഷോണ്‍ രണ്ടാമതും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നിഷ നേരത്തെയുള്ള ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയതോടെ ഷോണിന്റെ പരാതി നിലനില്‍ക്കുമോ എന്ന് ഉറപ്പില്ല.
നിഷ ജോസിന്റെ പുസ്തക വിവാദം കത്തുന്നു.. ലൈംഗികാരോപണത്തെക്കുറിച്ച് പ്രതികരിച്ച് ജോസ് കെ മാണി!
നിഷ ജോസിനെ വിടാതെ ഷോൺ ജോർജ്.. ഡിജിപിക്ക് വീണ്ടും പരാതി.. സുപ്രീം കോടതി വരെ പോകുമെന്ന് പിസി
രാജയ്ക്കും കനിമൊഴിക്കും കെണിയൊരുക്കി സിബിഐ; ടുജി കേസില്‍ ഹൈക്കോടതിയില്‍ പുതിയ വാദങ്ങള്‍