ജോസഫിനെ വെട്ടാൻ മരുമകളെ ഇറക്കാൻ കെഎം മാണി! മത്സരിക്കാൻ വേറെ ചുണക്കുട്ടികളുണ്ടെന്ന് നിഷ
കോട്ടയം: കേരള കോണ്‍ഗ്രസിനുളളില്‍ കെഎം മാണിയും പിജെ ജോസഫും തമ്മിലുളള പടലപ്പിണക്കം തുറന്ന പോരിലേക്ക്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് വേണമെന്നുളള പിജെ ജോസഫ് ഗ്രൂപ്പിന്റെ ആവശ്യത്തിന് പിന്നാലെയാണ് പാര്‍ട്ടിയിലെ ചേരിപ്പോര് രൂക്ഷമായത്.
കോട്ടയം സീറ്റിനെ ചൊല്ലിയുളള തര്‍ക്കത്തോടെ കേരള കോണ്‍ഗ്രസ് എം വീണ്ടുമൊരു പിളര്‍പ്പിനെ അഭിമുഖീകരിക്കുകയാണ്. പിജെ ജോസഫിനെ വെട്ടാന്‍ മരുമകള്‍ നിഷ ജോസ് കെ മാണിയെ കോട്ടയം സീറ്റിലേക്ക് ഉയര്‍ത്തിക്കാട്ടിയിരിക്കുകയാണ് മാണി. എന്നാല്‍ അതിന് അനുവദിക്കില്ല എന്ന നിലപാടിലാണ് പിജെ ജോസഫ്. അതിനിടെ നിഷ ജോസ് കെ മാണിയും പ്രതികരണവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
തുറന്ന പോരിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികെ കേരള കോണ്‍ഗ്രസ് എമ്മില്‍ കാര്യങ്ങള്‍ കുഴഞ്ഞ് മറിയുകയാണ്. കോട്ടയം സീറ്റിന് വേണ്ടിയുളള പിടിവലി തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. ജോസ് കെ മാണി എംപിയായിരിക്കുന്ന കോട്ടയം സീറ്റിന് വേണ്ടി പിജെ ജോസഫ് വാശി പിടിച്ചിരിക്കുകയാണ്.
കോട്ടയം സീറ്റ് വേണം
എന്നാല്‍ സീറ്റ് വിട്ട് നല്കാന് സാധിക്കില്ല എന്ന് കെഎം മാണി ഉറച്ച നിലപാട് എടുത്തിരിക്കുകയാണ്. കോട്ടയത്തിന് പുറമേ ചാലക്കുടിയോ ഇടുക്കിയോ തങ്ങള്‍ക്ക് ലഭിക്കണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. രണ്ടാം സീറ്റ് ഇല്ലെങ്കില്‍ കോട്ടയത്ത് ഇത്തവണ തനിക്ക് മത്സരിക്കാന്‍ ആഗ്രഹം ഉണ്ടെന്നും പിജെ ജോസഫ് വ്യക്തമാക്കി കഴിഞ്ഞു.
മരുമകളെ ഇറക്കി മാണി
ജോസഫിനെ തടയാന്‍ കോട്ടയത്ത് ജോസ് കെ മാണിയുടെ ഭാര്യയായ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കാനാണ് മാണി കരുക്കള്‍ നീക്കുന്നത്. നിഷയെ മത്സരിപ്പിക്കാനുളള നീക്കത്തിന് എതിരെ നേരത്തെ തന്നെ ജോസഫ് വിഭാഗം എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്ന് മാണി വിഭാഗം പിന്മാറി.
കോട്ടയം കുടുംബത്തേക്ക് തന്നെ
എന്നാലിപ്പോള്‍ നിഷയുടെ സ്ഥാനാര്‍ത്ഥിത്വം മാണി വിഭാഗം വീണ്ടും സജീവമായി പരിഗണിക്കുകയാണ്. ഇത് വഴി കോട്ടയം സീറ്റ് പിടിക്കാനുളള ജോസഫ് വിഭാഗത്തിന്റെ ശ്രമം നടക്കാന്‍ പോകുന്നില്ല എന്ന മുന്നറിയിപ്പ് കൂടിയാണ് മാണി നല്‍കുന്നത്. ജോസഫിനെ വെല്ലുന്ന സ്ഥാനാര്‍ത്ഥി എന്നതാണ് നിഷയെ കൊണ്ട് മാണി ഉദ്ദേശിക്കുന്നത്.
തടയിടാൻ ജോസഫ്
കോട്ടയം സീറ്റിലേക്ക് മുതിര്‍ന്ന എംഎല്‍എമാരെ ആയിരുന്നു മാണി ആദ്യം പരിഗണിച്ചത്. എന്നാല്‍ കോട്ടയം സീറ്റിലേക്ക് പിജെ ജോസഫ് പിടി മുറുക്കിയതോടെയാണ് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനുളള മാണിയുടെ തന്ത്രപരമായ നീക്കം. അതിന് തടയിടാനാണ് പിജെ ജോസഫ് ഇന്ന് വാര്‍ത്താ സമ്മേളനം വിളിച്ചത്.
അതൊക്കെ ഊഹാപോഹം
നിഷയെ മത്സരിപ്പിക്കാനുളള നീക്കം അനുവദിക്കില്ലെന്ന് പിജെ ജോസഫ് പറയാതെ പറഞ്ഞു. തനിക്ക് ഇത്തവണ ലോക്സഭയിലേക്ക് പോയാല്‍ കൊള്ളാമെന്നുണ്ട് എന്നും പിജെ ജോസഫ് തുറന്ന് പറഞ്ഞു. നിഷ ജോസ് കെ മാണി മത്സരിക്കും എന്നത് ഊഹാപോഹങ്ങളാണ് എന്നും പിജെ ജോസഫ് പ്രതികരിച്ചു.
രാഹുലിന് മുന്നിലേക്ക്
രണ്ട് സീറ്റ് വേണം എന്ന ആവശ്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട് ജോസഫ് വിഭാഗം. സീറ്റ് തര്‍ക്കം സംസ്ഥാന തലത്തില്‍ പരിഹരിക്കാനാണ് രാഹുലിന്‍്റെ നിര്‍ദേശം. സീറ്റ് തര്‍ക്കം പരിഹരിക്കാന്‍ നാളെ കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസ് എം നേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്.
പോകുവാണേൽ പോകട്ടെ
കോട്ടയം സീറ്റ് ലഭിക്കുന്നില്ല എങ്കില്‍ പിജെ ജോസഫ് വീണ്ടും പാര്‍ട്ടിയെ പിളര്‍ത്താനുളള സാധ്യത കൂടുതലാണ്. അതേസമയം പിജെ ജോസഫ് വിഭാഗം പാര്‍ട്ടി വിട്ട് പോയാലും കുഴപ്പമില്ല എന്ന നിലപാടിലാണ് മാണി ഗ്രൂപ്പുളളത്. പിസി ജോര്‍ജുമായി ചേര്‍ന്ന് യുഡിഎഫിലേക്ക് എത്താനുളള ശ്രമവും ജോസഫ് നടത്തിയേക്കുമെന്ന് സൂചനകളുണ്ട്.
മത്സരിക്കാനില്ലെന്ന് നിഷ
അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നിഷ ജോസ് കെ മാണി രംഗത്ത് വന്നിട്ടുണ്ട്. പാര്‍ട്ടിയില്‍ നിരവധി ചുണക്കുട്ടികളുണ്ടെന്നും താന്‍ മത്സരിക്കേണ്ടതില്ലെന്നും നിഷ പറഞ്ഞു. തന്നോട് മത്സരിക്കാന്‍ പാര്‍ട്ടി പറയില്ല. ആര് മത്സരിച്ചാലും പൂർണ പിന്തുണ നൽകും. സാമൂഹ്യപ്രവര്‍ത്തനമാണ് തന്റെ ദൈവവിളിയെന്നും നിഷ ജോസ് കെ മാണി പറഞ്ഞു.
ബൽറാമിന്റെ പേരിൽ കോൺഗ്രസിൽ രണ്ട് ചേരി, പിന്തുണച്ച് കെഎം ഷാജി, തള്ളി ടി സിദ്ദിഖ്!