ദിലീപ് വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിവിൻ പോളി.. അവൾക്കൊപ്പമോ അവനൊപ്പമോ?
കൊച്ചി: സിനിമാ ജോലികള്‍ തീര്‍ത്ത് കൊച്ചിയിലേക്ക് മടങ്ങും വഴിയാണ് തെന്നിന്ത്യയിലെ തന്നെ പ്രമുഖ നടിയെ ഒരു സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി ആക്രമിച്ചത്. സ്വന്തം സഹപ്രവര്‍ത്തക ഇത്ര ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും, പ്രതി സ്ഥാനത്ത് നില്‍ക്കുന്ന സിനിമയിലെ ശക്തനായ താരമാണ് എന്ന കാരണത്താല്‍ മിണ്ടാതിരിക്കുന്നവരാണ് സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍.
എന്നാല്‍ മലയാള സിനിമയിലെ യുവതാരങ്ങളും നടിയുടെ വിഷയത്തില്‍ നിലപാട് പ്രഖ്യാപിക്കാന്‍ ഭയപ്പെടുന്നവരാണ്. വിമന്‍ ഇന്‍ കലക്ടീവിലെ നടിമാരെ ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റ് നായകന്മാരും നായികമാരുമെല്ലാം കണക്ക് തന്നെ. അപവാദമായി ഒരു പൃഥ്വിരാജ് മാത്രമുണ്ട് ഇക്കൂട്ടത്തില്‍. അതിനിടെ ദിലിപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് നടന്‍ നിവിന്‍ പോളി ആദ്യമായി പ്രതികരിച്ചിരിക്കുന്നു.
യുവതാരങ്ങൾ മാളത്തിൽ
മലയാള സിനിമയിലും സംഘടനകളിലും നിലനിന്ന് പോരുന്ന ചില പിന്തിരിപ്പന്‍ കാഴ്ചപ്പാടുകള്‍ക്കെതിരെയാണ് സിനിമയ്ക്ക് അകത്ത് നിന്ന് തന്നെ ഒരു കൂട്ടം പെണ്ണുങ്ങള്‍ കലാപമുണ്ടാക്കുന്നത്. അവര്‍ക്ക് സിനിമാ ലോകത്ത് നിന്നും വളരെ കുറഞ്ഞ പിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ. മുതിര്‍ന്ന താരങ്ങള്‍ പിന്തുണച്ചില്ലെങ്കിലും യുവതാരങ്ങള്‍ക്കെങ്കിലും നിലപാടുകളുണ്ടാകുമെന്ന് കേരളം പ്രതീക്ഷിച്ചുവെങ്കിലും അവരും മാളത്തിലൊളിച്ചു.
നിലപാട് പറഞ്ഞ് നിവിൻ
നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ടോ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടോ പാര്‍വ്വതി അടക്കമുള്ള നടിമാര്‍ക്കെതിരെ നടക്കുന്ന സോഷ്യല്‍ മീഡിയ ഫാന്‍സ് ആക്രമണം സംബന്ധിച്ചോ യുവരക്തങ്ങള്‍ക്ക് ആര്‍ക്കും ഒന്നും മിണ്ടാനില്ല. അതിനിടെ ദിലീപിനെ തിരിച്ചെടുത്ത വിഷയത്തെ കുറിച്ച് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ രണ്ട് വാക്ക് പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി.
അമ്മയുടെ തീരുമാനങ്ങൾക്കൊപ്പം
പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം കായംകുളം കൊച്ചുണ്ണിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് എഎംഎംഎ വിവാദത്തിലുള്ള നിവിന്റെ പ്രതികരണം. താന്‍ സംഘടനയ്ക്കും ദിലീപിനും ഒപ്പമാണ് എന്ന് വ്യക്തമാക്കുന്ന തരത്തിലാണ് നിവിന്റെ വാക്കുകള്‍. അമ്മ അംഗമെന്ന നിലയില്‍ സംഘടനയെടുക്കുന്ന തീരുമാനങ്ങള്‍ക്കൊപ്പമാണ് താനെന്നാണ് നിവിന്‍ പറയുന്നത്.
ശരിയായ തീരുമാനങ്ങൾ
ദിലീപിനെ തിരിച്ചെടുത്ത വിഷയത്തിലുള്‍പ്പെടെ അമ്മ എടുക്കുന്ന തീരുമാനങ്ങള്‍ ശരിയാണെന്ന് തന്നെ വിശ്വസിക്കുന്നു. താന്‍ സംഘടനയിലെ ഒരു അംഗമാണ്. എല്ലാ യോഗങ്ങളിലും കൃത്യമായി പങ്കെടുക്കാറുണ്ട്. എന്നാല്‍ താന്‍ സംഘടനയിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഇല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ താനില്ലെന്നും നിവിന്‍ പറഞ്ഞു.
പറയാനുള്ളത് അന്ന് പറയാം
എല്ലാവര്‍ക്കും അവരവരുടെ തെറ്റും ശരിയുമുണ്ടാകും. തനിക്കും ഉണ്ട്. അഭിപ്രായം പറഞ്ഞേ പറ്റൂ എന്ന ഒരു ഘട്ടം എത്തുകയാണെങ്കില്‍ താനും നിലപാട് വ്യക്തമാക്കും. എന്നാലത് ഇപ്പോഴല്ലെന്നും നിവിന്‍ പോളി പറഞ്ഞു. സമാനമായ അഭിപ്രായമാണ് മറ്റൊരു മുന്‍നിര യുവതാരമായ ദുല്‍ഖര്‍ സല്‍മാനും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നത്.
അഭിപ്രായം പറയേണ്ടതില്ല
താന്‍ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമല്ലെന്നും അതുകൊണ്ട് തന്നെ ദിലീപ് വിഷയത്തില്‍ അഭിപ്രായം പറയേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നുമാണ് ദുല്‍ഖര്‍ പ്രതികരിച്ചത്. ആക്രമിക്കപ്പെട്ട നടിയേയും പ്രതിസ്ഥാനത്തുള്ള നടനേയും തനിക്ക് കുട്ടിക്കാലം മുതല്‍ക്കേ അറിയാമെന്നും ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി അറിയില്ലെന്നും ദുല്‍ഖര്‍ പ്രതികരിച്ചിരുന്നു.
നട്ടെല്ല് പൃഥ്വിരാജിന് മാത്രം
അതേസമയം ദിലീപ് വിഷയത്തില്‍ താന്‍ നടിമാര്‍ക്കൊപ്പമാണ് എന്ന് തുറന്ന് പറഞ്ഞ ഒരേ ഒരു യുവനടന്‍ പൃഥ്വിരാജ് ആണ്. നടിമാരുടെ പോരാട്ടം സിനിമയിലെ സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, മുഴുവന്‍ സ്ത്രീകള്‍ക്ക് വേണ്ടിയുമാണ് എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. എക്‌സിക്യൂട്ടീവ് അംഗമല്ലാത്തതിനാല്‍ പ്രതികരിക്കാനില്ലെന്നായിരുന്നു ജയസൂര്യയുടെ ഇക്കാര്യത്തിലെ നിലപാട്. ഫഹദ് ഫാസിലടക്കമുള്ള മറ്റ് യുവതാരങ്ങള്‍ക്ക് ഇക്കാര്യത്തില്‍ മിണ്ടാട്ടമേ ഇല്ല.