'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ' സീന്‍ എടുത്തത് അന്ന്; പരാതിക്കാരിയുടെ വാദം കള്ളം? തെളിവുമായി വിശാഖും
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡന ആരോപണത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി 'വര്‍ഷങ്ങള്‍ക്കു ശേഷം' സിനിമയുടെ നിര്‍മാതാവും മെരിലാന്‍ഡ് സിനിമാസിന്റെ ഉടമയുമായ വിശാഖ് സുബ്രഹ്‌മണ്യം. യുവതി ഉന്നയിച്ച പീഡന പരാതിയില്‍ പറയുന്ന ഡിസംബര്‍ 14 ന് നിവിന്‍ പോളി തങ്ങള്‍ക്കൊപ്പം ലെക്കേഷനില്‍ ഉണ്ടായിരുന്നു എന്ന് വിശാഖ് പറഞ്ഞു. മനോരമ ഓണ്‍ലൈനിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വര്‍ഷങ്ങള്‍ക്ക് ശേഷം' സിനിമയിലെ നിതിന്‍ മോളി എന്ന നിവിന്റെ കഥാപാത്രം പറയുന്ന 'ഒറ്റയ്ക്കു വഴിവെട്ടി വന്നവനാടാ ഞാന്‍' എന്ന ഡയലോഗ് ചിത്രീകരിച്ച് ആ ദിവസമായിരുന്നു എന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. നാല് ദിവസങ്ങളായിരുന്നു നിവിന്‍ വിശാഖിനായി നല്‍കിയ ഡേറ്റ്. ഡിസംബര്‍ 1, 2, 3, 14 എന്നീ ദിവസങ്ങളാണ് അത് എന്നും നിവിന്‍ ഒപ്പിട്ട കരാര്‍ തന്റെ കൈയിലുണ്ട് എന്നും വിശാഖ് പറഞ്ഞു.

'ഡിസംബര്‍ 1, 2, 3 തീയതികളില്‍ മൂന്നാറിലായിരുന്നു ഷൂട്ടിംഗ്. നിവിന്‍ അന്ന് ഞങ്ങളുടെ കൂടെയുണ്ടായിരുന്നു. പിന്നീട് ഡിസംബര്‍ 14 ന് രാവിലെ 7.30 മുതല്‍ പിറ്റേ ദിവസം ഡിസംബര്‍ 15 പുലര്‍ച്ചെ 2.30 വരെ നിവിന്‍ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു,' വിശാഖ് പറയുന്നു. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ് എന്നും വലിയ ആള്‍ക്കൂട്ടത്തിന് ഇടയിലായിരുന്നു ചിത്രീകരണം അദ്ദേഹം വ്യക്തമാക്കി.
150 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അന്ന് നിവിനെ കണ്ടിട്ടുണ്ട് എന്നും മാത്രമല്ല നിവിന് വേണ്ടി ഡിസംബര്‍ 14 ന് ക്രൗണ്‍ പ്ലാസയില്‍ റൂം എടുത്ത രേഖകള്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും എന്നും വിശാഖ് കൂട്ടിച്ചേര്‍ത്തു. മുകളില്‍ പറഞ്ഞ ഡയലോഗ് ക്രൗണ്‍ പ്ലാസയിലെ റൂമില്‍ അര്‍ധ രാത്രിയാണ് ചിത്രീകരിച്ചത് എന്നും അപ്പോള്‍ സമയം 12.30 ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലും നിവിന്‍ അവിടെയുണ്ടായിരുന്നോ എന്ന് വ്യക്തമാകും. ഈ തിയതികളിലാണ് നിവിന് പ്രതിഫലം ട്രാന്‍സ്ഫര്‍ ചെയ്തത് എന്നും വിശാഖ് വ്യക്തമാക്കി. അതിന്റെ രേഖകളും തന്റെ കൈവശമുണ്ട്. ഡിസംബര്‍ 14 ന് മുഴുവന്‍ സമയവും നിവിന്‍ തങ്ങള്‍ക്കൊപ്പമായിരുന്നു എന്നും വിനീത് ശ്രീനിവാസനും താരത്തിനൊപ്പംം മുഴുവന്‍ സമയവും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പിറ്റേദിവസം അതായത് ഡിസംബര്‍ 15ന് പുലര്‍ച്ചെ 2.30ന് ഷൂട്ടിങ് കഴിഞ്ഞ ശേഷം എല്ലാവരും ഫോട്ടോയെടുത്താണ് പിരിഞ്ഞത്. ലൊക്കേഷന്‍ ചിത്രങ്ങളും വിശാഖ് പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ വിനീത് ശ്രീനിവാസനും സമാനമായ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications