കണ്ണ് തള്ളി ദീപ രാഹുൽ ഈശ്വർ, വെള്ളം കുടിപ്പിച്ച് ലക്ഷ്മി, നിങ്ങൾ വിശ്വാസിയായ എന്റെ പ്രതിനിധിയല്ല!
വാർത്താ ചാനലുകളിലാകട്ടെ വാർത്താധിഷ്ഠിത പരിപാടികളിലാകട്ടെ സമൂഹ മാധ്യമങ്ങളിലാകട്ടെ, ചൂട് പിടിച്ച ചർച്ചാ വിഷയം ശബരിമലയിലെ സ്ത്രീ പ്രവേശനമാണ്. സുപ്രീം കോടതി വിധിയെ എതിർക്കുന്നവർ ശബരിമലയിലേത് നൂറ്റാണ്ടുകൾക്ക് മുൻപുളള ആചാരം ആണെന്നും യഥാർത്ഥ വിശ്വാസിയായ ഒരു സ്ത്രീയും ശബരിമലയിലേക്ക് ആചാരം തെറ്റിച്ച് പോകില്ലെന്നും വാദിക്കുന്നു.
ക്ഷേത്ര ഗവേഷക കൂടിയായ ലക്ഷ്മി രാജീവ് ഈ വാദങ്ങളെ ഫേസ്ബുക്കിൽ തന്നെ നിരവധി തവണ പൊളിച്ചിട്ടുണ്ട്. വിശ്വാസിയായ താൻ ശബരിമലയിൽ പോയിട്ടുണ്ടെന്നും അത് തന്ത്രി കണ്ഠരര് രാജീവരുടെ അറിവോടെയാണെന്നും തുറന്ന് പറഞ്ഞു. ലക്ഷ്മി രാജീവ് പങ്കെടുത്ത, മാതൃഭൂമി ന്യൂസ് ചാനലിലെ ഞങ്ങൾക്കും പറയാനുണ്ട് എന്ന സംവാദ പരിപാടിയുടെ വീഡിയോ വൈറലാണ്. രാഹുൽ ഈശ്വറിന്റെ ഭാര്യ ദീപ രാഹുൽ ഈശ്വറിനെ ലക്ഷ്മിയും സന്ദീപാനന്ദ ഗിരിയും അടക്കമുളളവർ തേച്ചൊട്ടിച്ച് കളഞ്ഞു. വിശദാംശങ്ങൾ ഇങ്ങനെ:
ഞങ്ങള്‍ക്കും പറയാനുണ്ട്
ക്ഷേത്ര ഗവേഷകയും എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്, റെഡി ടു വെയ്റ്റ് നേതാവ് ദീപ രാഹുല്‍ ഈശ്വര്‍, ഐക്യ മലയരയ മഹാസഭാ നേതാവും ചരിത്രകാരനുമായ പികെ സജീവ്, ബ്രാഹ്മണ സമിതി നേതാവ് ഗോമതിയമ്മാള്‍, അധ്യാപകനായ ഡോ. എംഎ സിദ്ദിഖ്, സ്വാമി സന്ദീപാനന്ദഗിരി എന്നിവരാണ് 'ഞങ്ങള്‍ക്കും പറയാനുണ്ട്' എന്ന സംവാദ പരിപാടിയില്‍ അതിഥികളായി പങ്കെടുത്തത്. ശബരിമലയിലെ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് ആരാണ് ഉത്തരവാദി എന്നതായിരുന്നു ചര്‍ച്ചയിലെ ചോദ്യം.
രഹ്ന ജയിലിൽ കിടക്കേണ്ട ആൾ
രഹ്ന ഫാത്തിമയും കവിത ജക്കാലയും സന്നിധാനത്ത് എത്തിയ ദിവസം യുവതികള്‍ കയറിയാല്‍ നട അടച്ചിടും എന്ന് ശബരിമല തന്ത്രിയായ കണ്ഠരര് രാജീവര് പ്രഖ്യാപിച്ചിരുന്നു. ഇതേക്കുറിച്ചായിരുന്നു ആദ്യത്തെ ചോദ്യം അവതാരക ദീപ രാഹുല്‍ ഈശ്വറിനോട് ചോദിച്ചത്. അതൊരു ശക്തമായ നിലപാട് ആണെന്നും രഹ്ന ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരില്‍ തന്നെ ജയിലില്‍ കിടക്കേണ്ട ആളാണ് എന്നുമാണ് ദീപ മറുപടി നല്‍കിയത്.
വിശ്വാസം പരിശോധിക്കാൻ യന്ത്രമുണ്ടോ
മാധവി എന്ന ഭക്തയെ തടഞ്ഞത് എന്തിനാണ് എന്ന ചോദ്യത്തിന് അവര്‍ 41 ദിവസത്തെ വ്രതം എടുത്തല്ല വന്നത് എന്നായിരുന്നു ദീപയുടെ മറുപടി. എന്നാല്‍ ശബരിമലയില്‍ വരുന്ന എല്ലാ പുരുഷന്മാരും 41 ദിവസം വ്രതമെടുത്താണോ വരുന്നത് എന്ന് എങ്ങനെ പരിശോധിക്കും എന്ന ചോദ്യത്തിന് അതിന് ഇന്നലെയും ഇന്നും നാളെയും ഒരു വഴിയും അല്ല എന്ന് ദീപ മറുപടി നല്‍കി.
വരുന്നവർ ഭക്തർ അല്ല
കണ്ണൂരിലെ അധ്യാപിക 41 ദിവസത്തെ വ്രതം എടുക്കുന്നുണ്ടെന്നും മണ്ഡലകാലത്ത് അവര്‍ വന്നാല്‍ എന്താണ് ചെയ്യുക എന്നുമുളള ചോദ്യത്തിന് പ്രതിഷ്ഠയ്ക്ക് അവകാശങ്ങളുണ്ട് എന്നായി ദീപ. അത് നോക്കാതെ കയറുന്നവര്‍ ഭക്ത അല്ലെന്നും ദീപ പറഞ്ഞു കളഞ്ഞു. തുടര്‍ന്നാണ് ലക്ഷ്മി രാജീവ് സംസാരിച്ചത്. ലക്ഷ്മി രാജീവ് അക്ഷരാര്‍ത്ഥത്തില്‍ ദീപയെ എടുത്ത് കുടഞ്ഞ് കളഞ്ഞു.
നിങ്ങൾ എന്റെ പ്രതിനിധിയല്ല
നിങ്ങളെ ആരാണ് ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വക്താക്കള്‍ ആക്കിയത് എന്നും ആരാണ് ശബരിമലയുടെ സംരക്ഷണ ചുമതല നല്‍കിയത് എന്നും ലക്ഷ്മി രാജീവ് ചോദിച്ചു. ലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധിയാണ് താന്‍ എന്നായി ദീപ. കടകംപള്ളി സുരേന്ദ്രന്‍ പ്രതിനിധിയാണ് എന്ന് പറഞ്ഞാല്‍ സമ്മതിക്കാം, എന്നാല്‍ ദീപയെ പോലുളളവര്‍ ഒരു ഹിന്ദുമതവിശ്വാസിയായ തന്റെ പ്രതിനിധിയല്ല എന്നും ലക്ഷ്മി രാജീവ് തുറന്നടിച്ചു.
വിവാഹം അല്ല, സംബന്ധം
ശബരിമലയില്‍ പ്രതിഷേധിക്കുന്നവര്‍ ഗുണ്ടാസംഘമാണ്. ഒരു ഭക്തന്‍ പോലും അക്കൂട്ടത്തിലില്ല. സവര്‍ണ, ബ്രാഹ്മണ രാഷ്ട്രീയത്തിന്റെ പ്രതിനിധിയാണ് താനെന്ന് രാഹുല്‍ പറയുന്ന വീഡിയോ എല്ലാവരും കണ്ടതാണെന്നും ലക്ഷ്മി രാജീവ് പറഞ്ഞു. അതിനിടെ സ്വാമി സന്ദീപാനന്ദ ഗിരിയും ചര്‍ച്ചയില്‍ ചേര്‍ന്നു. ആചാരങ്ങള്‍ തെറ്റിക്കില്ല എന്ന് പറയുന്ന നമ്പൂതിരിയായ രാഹുലും നായര്‍ സ്ത്രീയായ ദീപയും എങ്ങനെ വിവാഹം കഴിച്ചു എന്നാണ് സ്വാമി ചോദിച്ചത്.
അവകാശികൾ ആര്
പഴയ ആചാരപ്രകാരം നമ്പൂതിരിക്ക് നായര്‍ സ്ത്രീയെ സംബന്ധം ചെയ്യാനേ സാധിക്കൂ എന്നും സ്വാമി പരിഹസിച്ചു. എന്തുകൊണ്ടാണ് ആ ആചാരം തെറ്റിച്ചത് എന്ന ചോദ്യത്തിന് ഉത്തരം മുട്ടിയ ദീപ ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ലെന്നും തങ്ങള്‍ സുഖമായി ജീവിക്കുന്നുണ്ട് എന്നും പറഞ്ഞ് ഊരി. ശബരിമലയുടെ യഥാര്‍ത്ഥ പൂജാ അവകാശികള്‍ മലയരയന്മാരാണ് എന്നാണ് തുടര്‍ന്ന് സംസാരിച്ച പികെ സജീവ് വ്യക്തമാക്കിയത്.
ഒന്നാമത്തെ പടിയിൽ തെളിവുണ്ട്
ആദ്യകാലത്തെ പൂജാരികള്‍ മലയരയന്മാര്‍ ആയിരുന്നു. മൂന്നാമത്തെ പൂജാരായ കോര്‍മന്‍ അരയന്‍ ആയിരുന്നു. ശബരിമലയിലെ ഒന്നാമത്തെ പടി കമിഴ്ത്തി ഇട്ടിരിക്കുകയാണ്. അത് തിരിച്ചിട്ടാല്‍ അതില്‍ കരിമല അരയന്‍ വക എന്ന് കൊത്തി വെച്ചിട്ടുണ്ട്. ഞങ്ങളുടെ മുത്തച്ഛന്മാരെ ജാതിയുടെ പേരില്‍ ആട്ടിയോടിച്ചതാണ്. അധികാരമുളള ആളുകള്‍ തട്ടിയെടുത്തതാണ് അയ്യപ്പന്റെ ക്ഷേത്രമെന്നും സജീവ് പറഞ്ഞു.
ശബരിമലയിൽ പോയിട്ടുണ്ട്
ശബരിമലയില്‍ താന്‍ പോയിട്ടുണ്ടെന്ന് ലക്ഷ്മി രാജീവ് പരിപാടിയില്‍ വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ താമസിച്ചിരുന്ന വീടിന് അടുത്തുളള ക്ഷേത്രത്തില്‍ ഇന്നത്തെ ശബരിമല മേല്‍ശാന്തിയായ കണ്ഠരര് രാജീവര് ആയിരുന്നു തന്ത്രി. പത്ത് വര്‍ഷത്തോളം തനിക്ക് കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. പ്രാര്‍ത്ഥിക്കാത്ത ദൈവങ്ങളും പോകാത്ത അമ്പലങ്ങളും ഇല്ലായിരുന്നു. ഭര്‍ത്താവിനൊപ്പം ശബരിമലയുടെ താഴെ നിന്ന് അന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്.
തന്ത്രിക്ക് കൊടുത്തത് 5000
കണ്ഠരര് രാജീവരെ കാണാന്‍ അന്ന് 5000 രൂപ കൊടുക്കണം. ഏജന്റിന് പണം കൊടുത്ത് അദ്ദേഹത്തെ കണ്ടു. സ്വാമിയെ വന്ന് കണ്ടോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്. മകനെക്കൊണ്ട് പതിനെട്ട് മല ചവിട്ടാം എന്ന് നേര്‍ന്നോളൂ എന്നും പറഞ്ഞു. അങ്ങനെ താന്‍ പോയി. തനിക്ക് മകനെ കിട്ടി. ഒരു കുറവും തനിക്ക് അയ്യപ്പന്‍ തന്നിട്ടില്ല ശബരിമലയില്‍ പോയത് കൊണ്ട് എന്നും ലക്ഷ്മി രാജീവ് തുറന്ന് പറഞ്ഞു. ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ബസ്സുടമകൾ സമരത്തിലേക്ക്, നവംബർ 15ന് സൂചനാ പണിമുടക്ക്