ശബരിമല യുവതി പ്രവേശനം ലോക്സഭയിലും; എൻകെ പ്രേമചന്ദ്രൻ എംപി സ്വകാര്യ ബിൽ അവതരിപ്പിക്കും
ദില്ലി: ശബരിമല യുവതി പ്രവേശന വിഷയം ലോക്സഭയിൽ. ശബരിമലയിൽ പ്രായഭേദമന്യേ യുവതികൾക്ക് പ്രവേശനം അനുവദിച്ചതിനെതിരെ കൊല്ലം എംപി എൻകെ പ്രേമചന്ദ്രൻ സ്വകാര്യ ബിൽ അവതരിപ്പിക്കും. വെളളിയാഴ്ച സ്വകാര്യ ബിൽ അവതരിപ്പിക്കാനുള്ള അനുമതി എൻകെ പ്രമേചന്ദ്രന് ലഭിച്ചു.
കേരളത്തില്‍ എഎപി നിശ്ചലം; ഓഫീസ് തുറന്നിട്ട് മാസങ്ങള്‍... പുതിയ പാര്‍ട്ടി സംബന്ധിച്ച് സര്‍വ്വെ
ശബരിമലയിൽ തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ബിൽ. സ്വകാര്യ ബിൽ അവതരിപ്പിച്ചാൽ ഇതിന് പിന്നാലെ ചർച്ചയും വോട്ടെടുപ്പും നടത്തും. ഇടതുപാർട്ടികൾ ഒഴികെ ബില്ലിനെ അനുകൂലിക്കാനാണ് സാധ്യത. 17ാം ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരിക്കും എൻകെ പ്രേമചന്ദ്രൻ അവതരിപ്പിക്കുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ ശബരിമലയിൽ യുവതി പ്രവേശനം തടയാൻ ബിൽ ലോക്സഭയിൽ ഉൾപ്പെടുത്തുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന എല്ലാ ആചാരങ്ങളും അതേപടി സംരക്ഷിച്ച് പോകണമെന്ന ആവശ്യം ഉന്നയിച്ചാണ് ബിൽ അവതരിപ്പിക്കാൻ അനുമതി തേടിയിരിക്കുന്നത്.
പ്രായേഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്നായിരുന്നു സുപ്രീം കോടതി വിധി. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ലോക്സഭ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശബരിമലയിലെ നിലപാടും കാരണമായിട്ടുണ്ടെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തൽ. അതേസമയം നിപ്പാ വൈറസ് ബാധയുമായ പ്രശ്നം സഭയിൽ ഉന്നയിക്കാൻ ആറ്റിങ്ങൽ എംപി അടൂർ പ്രകാശിനും അനുമതി ലഭിച്ചിട്ടുണ്ട്.