തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം മാതൃകാപരം
തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം മറ്റു സംസ്ഥാനങ്ങൾക്ക് അനുകരണീയമാണെന്ന് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ചെയർമാൻ എൻ.കെ സിംഗ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പിലെ ഉദ്യോഗസ്ഥരുടെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടേയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരും തദ്ദേശ ഭരണ സ്ഥാപനങ്ങളും തമ്മിൽ മികച്ച ഏകോപനമുണ്ടെന്നും കമ്മിഷൻ നിരീക്ഷിച്ചു. കമ്മിഷൻ അംഗങ്ങളായ ശക്തികാന്ത് ദാസ്, ഡോ. അനൂപ് സിംഗ്, ഡോ. അശോക് ലാഹിരി, ഡോ. രമേഷ് ചന്ദ്, കമ്മീഷൻ സെക്രട്ടറി അരവിന്ദ് മെഹത എന്നിവരും യോഗത്തിൽ പങ്കെടുത്തു.
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം, ഫണ്ട് വിനിയോഗം, നേരിടുന്ന വെല്ലുവിളികൾ എന്നിവ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് അവതരിപ്പിച്ചു. ഹരിത കേരളം മിഷൻ, കുടുംബശ്രീ മിഷൻ, ഇൻഫർമേഷൻ കേരള മിഷൻ എന്നിവയുടെ പ്രവർത്തനങ്ങളും ധനകാര്യ കമ്മിഷനു മുമ്പാകെ അവതരിപ്പിച്ചു.
പ്രൊഫഷണൽ ടാക്സ് കണക്കാക്കുന്നതിലെ അപാകതകൾ തിരുത്തി യുക്തിസഹമാക്കണമെന്ന് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത് ആവശ്യപ്പെട്ടു.
ധനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മനോജ് ജോഷി, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ, തദ്ദേശ സ്വയംഭരണവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ദിവ്യാ. എസ് അയ്യർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ജില്ലാ പഞ്ചായത്ത് ചേംബർ പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് . സുഭാഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് തുളസി, നെയ്യാറ്റിൻകര നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യു. ആർ ഹീബ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ന് രാവിലെ 10ന് തൈക്കാട് ഗസ്റ്റ് ഹൗസിൽ ധനകാര്യ കമ്മിഷൻ മുഖ്യമന്ത്റി, മന്ത്റിമാർ, സെക്രട്ടറിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്കു ശേഷം വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായും വ്യാപാര, വ്യവസായ സംഘടനാ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തും. തുടർന്ന് അടുത്ത ദിവസങ്ങളിൽ കമ്മിഷൻ കൊച്ചി സന്ദർശിക്കും.