'സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനമില്ല, അത്തരക്കാര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ല'; വിവാദം തള്ളി കോടിയേരി
'ന്നാ താന്‍ കേസ് കൊട്' സിനിമ ബഹിഷ്കരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടില്ലന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ആരെങ്കിലും ഫേസ്ബുക്കില്‍ എഴുതുന്നത് എല്ലാം സിപിഐഎമ്മിന്റെ അഭിപ്രായമാണെന്ന് വിചാരിക്കരുതെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോടാണ് കോടിയേരിയുടെ പ്രതികരണം.
'സിനിമ ബഹിഷ്‌കരിക്കാന്‍ പാര്‍ട്ടി ആഹ്വാനമില്ല. സിനിമ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം സിപിഐഎം നിലപാടല്ല. വിരുദ്ധനിലപാടുള്ളവര്‍ പാര്‍ട്ടിയിലുണ്ടാകില്ല. ഇത്തരം പ്രചാരണങ്ങളിലൂടെ സിനിമ കാണുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടാക്കിയത്.''- കോടിയേരി പറഞ്ഞു.

'സിനിമയുടെ പരസ്യത്തെ ആ നിലയില്‍ കണ്ടാല്‍ മതിയെന്നായിരുന്നു പോസ്റ്റര്‍ വിവാദങ്ങളില്‍ മുഹമ്മദ് റിയാസ് പ്രതികരിച്ചത്. വിഷയത്തെ ഗൗരവമായി കാണേണ്ട ആവശ്യമില്ലെന്നും ക്രിയാത്മകമായ നിര്‍ദേശങ്ങളും വിമര്‍ശനങ്ങളുമെല്ലാം രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാനാണ് പൊതുമരാമത്ത് വകുപ്പ് ഉദ്ദേശിക്കുന്നതെന്നുമായിരുന്നു റിയാസ് പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ന്നാ താന്‍ കേസ് കൊട് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിവാദങ്ങളുടെ അകമ്പടിയോടെ ആയിരുന്നു റിലീസ്. തിയറ്റർ ലിസ്റ്റ് പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററിലെ 'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ' എന്ന വാചകമാണ് വിമർശനങ്ങള്‍ക്ക് വഴിവച്ചത്. തുടര്‍ന്ന് സര്‍ക്കാരിന് എതിരെയാണ് പോസ്റ്റര്‍ എന്ന തരത്തില്‍ കമന്‍റുകള്‍ പ്രത്യക്ഷപ്പെട്ടു.

കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെയും ട്രോളുകള്‍ നിറഞ്ഞിരുന്നു. സിനിമ കാണില്ലെന്നും ബഹിഷ്‌കരിക്കണമെന്നും തരത്തിലുള്ള ആഹ്വാനങ്ങളുമുയര്‍ന്നു. സര്‍ക്കാരിനെതിരേയുള്ള വിമര്‍ശനമാണ് ഇതെന്നായിരുന്നു ആരോപണം. ആര്‍ക്കെങ്കിലും കൊണ്ടെങ്കില്‍ അവര്‍ സിനിമ കാണേണ്ടെന്നും തന്റെ സിനിമയില്‍ കുഴിയെക്കുറിച്ച് പരാമര്‍ശമുണ്ടെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

വിവാദം കൊഴുത്തതോടെ പ്രതിപക്ഷനേതാവ് വിഡി സതീശൻ, കോണ്‍ഗ്രസ് നേതാവ് വിടി ബലറാം, എഴുത്തുകരാൻ ബെന്യാമിൻ തുടങ്ങി നിരവധി പേര്‍ ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. നര്‍മ്മബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്നായിരുന്നു വിഷയത്തില്‍ സതീശന്റെ പ്രതികരണം.

'ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചിരുന്നു. ഇവന്മാര്‍ക്ക് പ്രാന്താണ്' എന്നായിരുന്നു ബല്‍റാമിന്റെ പ്രതികരണം.'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും', എന്ന് വിഷയത്തില്‍ ഷാഫി പറമ്പിലും പ്രതികരിച്ചു. ഒരു സിനിമയുടെ പോസ്റ്ററിനെപോലും ഭയക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തോ ബാധിച്ചിരിക്കുന്നു എന്നായിരുന്നു ബെന്യാമിന്റെ പ്രതികരണം

അതേസമയം വിഷയത്തില്‍ പ്രതികരണവുമായി ചിത്രത്തിന്‍റെ നായകൻ കുഞ്ചാക്കോ ബോബനും രംഗത്തെത്തിയിരുന്നു. പരസ്യം സർക്കാരിന് എതിരെയല്ല. ഒരു സാമൂഹിക പ്രശ്നം ഉന്നയിക്കുകയാണ്. കേരളത്തിലെ അല്ല തമിഴ്നാട്ടിലെ കുഴിയാണ് സിനിമയിലെ വിഷയമെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.ആരെയും ദ്രോഹിക്കാനല്ല പരസ്യം എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
കടല്‍ തീരത്ത് ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി മഡോണ സെബാസ്റ്റ്യൻ... കാണാം ചിത്രങ്ങള്‍












Click it and Unblock the Notifications