കേരളത്തില്‍ ആംആദ്മി നിര്‍ണായകമായില്ല
തിരുവനന്തപുരം: കന്നിയങ്കത്തിനിറങ്ങിയ ആംആദ്മി പാര്‍ട്ടി കേരളത്തില്‍ നിര്‍ണായകമായില്ല. എന്നാല്‍ എറണാകുളത്തും തൃശ്ശൂരും ആപ്പ് സ്ഥാനാര്‍ത്ഥികള്‍ തുടക്കകാരനെന്ന നിലയില്‍ മോശമാക്കിയില്ല. സംസ്ഥാനത്ത് തന്നെ ആപ്പിന് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് എറണാകുളം മണ്ഡലത്തിലാണ്. 51517 വോട്ടാണ് ആപ്പിന് ലഭിച്ചത്.
മികച്ച ഭൂരിപക്ഷത്തോടെ കെവി തോമസ് വിജയിച്ചെങ്കിലും ആപ്പ് സ്ഥാനാർത്ഥിയ്ക്ക് ആശ്വസിയ്ക്കാവുന്ന വോട്ടുകളാണ് ലഭിച്ചത്. അനിത പ്രതാപിലൂടെ എറണാകുളം മണ്ഡലത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താനാണ് പാര്‍ട്ടി ശ്രമിച്ചത്. എന്നാല്‍ ഇത് പൂര്‍ണമായും വിജയിച്ചെന്ന് പറയാന്‍ കഴിയില്ല. എറണാകുളത്താണ് ആപ്പ് സ്ഥാനാര്‍ത്ഥിയ്ക്ക് മണ്ഡലത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്നതും ശ്രദ്ധേയം
തൃശ്ശൂര്‍ മണ്ഡലമായിരുന്നു ആപ്പ് സ്ഥാനാര്‍ത്ഥിയായി സാറാജോസഫ് മത്സരിയ്ക്കുന്നതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടത്. കാര്യമായ സ്വാധീനം ചെലുത്താനായില്ലെങ്കിലും 44638 വോട്ടുകള്‍ സാറാജോസഫ് നേടി
അജിത്ത് ജോയി മത്സരിച്ച തിരുവനന്തപുരം മണ്ഡലത്തിലും ആപ്പിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ബിജെപി-യുഡിഎഫ് കിടമത്സരത്തില്‍ ആപ്പിന് പ്രസക്തിയില്ലാതെ പോയി. 14,113 വോട്ടുകള്‍ മാത്രമാണ് അജിത്ത് ജോയിക്ക് ലഭിച്ചത്. ശ്രദ്ധേയമായ മത്സരം നടന്ന വയനാട്ടില്‍ അഡ്വക്കേറ്റ് പിപിഎ സഗീര്‍ 10684 വോട്ട് നേടി.