പൊതു തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി,പരാതി നൽകിയിട്ടും നടപടിയില്ല
വടകര: പൊതു തോട് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി,പരാതി നൽകിയിട്ടും നടപടിയില്ല.വടകര നഗര പരിധിയിലെ നടക്കുതാഴ വില്ലേജിൽ ട്രെയിനിങ് സ്കൂളിന് സമീപം സ്വകാര്യ വ്യക്തി പൊതു തോട് മണ്ണിട്ട് നികത്തിയതായി പരാതി.
ഇക്കഴിഞ്ഞ മാർച്ച് 24 ന് പരിസരവാസികൾ വടകര തഹസിൽദാർക്ക് പരാതി നൽകിയിട്ടും ഇതേവരെ പരിശോധനയ്ക്കായി റവന്യൂ അധികൃതർ ആരും തന്നെ സ്ഥലത്തെത്താത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കയാണ്.ദശാബ്ദങ്ങൾക്ക് മുൻപുള്ള പാറോൽ താഴ ഭാഗത്തുള്ള പൊതു തോടാണ് നികത്തിയിരിക്കുന്നത്.പരാതിക്കാർക്ക് പരാതി നൽകിയതിന്റെ റസീറ്റ് നൽകിയെങ്കിലും രണ്ടു മാസം കഴിഞ്ഞിട്ടും സ്ഥല പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല.
സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയ വടകര നടക്കുതാഴയിലെ പാറോൽ താഴ പൊതു തോട്
റിയൽ എസ്റ്റേറ്റ് മാഫിയകൾക്ക് ഒത്താശ ചെയ്യുന്ന നടപടിയാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിരിക്കയാണ്.ഇത് സംബന്ധിച്ച് പല തവണ നടക്കുതാഴ വില്ലേജ് ഓഫീസിൽ കയറി ഇറങ്ങിയെങ്കിലും ആളില്ലെന്ന മറുപടിയാണ് ലഭിച്ചത്.താലൂക്കിന്റെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതിന്റെ ഭാഗമായി ആർ.ഡി.ഒ,ജില്ലാ കലക്റ്റർ,റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകാൻ തയ്യാറെടുക്കുകയാണ് പരാതിക്കാർ.