വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച; കളക്ടർക്കെതിരെ നടപടിയില്ലെന്ന് ടീക്കാറാം മീണ
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ വീഴ്ച വരുത്തിയ തിരുവനന്തപുരം കളക്ടർക്കെതിരെ തൽക്കാലം നടപടിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കളക്ടർ കെ ഗോപാലകൃഷ്ണൻ നേരിട്ടെത്തി വിശദീകരണം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകുമെന്നും ഇനി വീഴ്ച ഉണ്ടാവില്ലെന്നും കളക്ടർ ഉറപ്പ് നൽകി.
അത് വലിയ പിഴ: വെളിപ്പെടുത്തി വ്യോമസേനാ തലവന്‍, ഹെലികോപ്റ്റര്‍ വീഴ്ത്തിയത് ഇന്ത്യന്‍ വ്യോമസേന..
കളക്ടറുടെ പരിചയക്കുറവ് കണക്കിലെടുത്ത് പ്രവർത്തനം മെച്ചപ്പെടുത്താൻ അവസരം നൽകുകയാണെന്ന് ടീക്കാറാം മീണ കൂട്ടിച്ചേർത്തു. നേരത്തെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ അലംഭാവം കാട്ടിയെന്ന് ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കളക്ടർക്ക് നോട്ടീസ് നൽകിയിരുന്നു. വോട്ടർ പട്ടിക തിരുത്തൽ ഉൾപ്പെടെയുള്ള നടപടികളിൽ കളക്ടർ ഗൗരവമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നതിലും കാലതാമസം ഉണ്ടായി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ട റിപ്പോർട്ടുകൾ സമയത്ത് കൈമാറിയിട്ടുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നുമായിരുന്നു കളക്ടറുടെ വിശദീകരണം. എന്നാൽ സൂഷ്മ പരിശോധന വൈകുന്നത് അടക്കമുള്ള ഏകോപനക്കുറവ് വട്ടിയൂർക്കാവിൽ ദൃശ്യമായിരുന്നു. ഇതേ തുടർന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ടീക്കാറാം മീണ വിശദീകരണം ചോദിച്ചത്.