തുരങ്കമുഖത്ത് ഭീഷണിയായി പാറകള്‍; നടപടിയില്ല റോഡില്‍ വന്‍ ഗര്‍ത്തവും ഒന്നും ശരിയാകാതെ വടക്കുംഞ്ചേരി-മണ്ണുത്തി ദേശീയ പാത
തൃശൂര്‍: കുതിരാന്‍ തുരങ്കമുഖത്തെ ഇളകിനില്‍ക്കുന്ന പാറകള്‍ അപകടഭീഷണി ഉയര്‍ത്തിയിട്ടും ദേശീയപാത അതോറിറ്റിക്കു കുലുക്കമില്ല. ആവശ്യമായ ചരിവില്‍ പാറ പൊട്ടിക്കാത്തതുമൂലം തുരങ്കമുഖം ദുരന്തമുഖമായി മാറാന്‍ സാധ്യതയേറെ. മാര്‍ച്ച് രണ്ടിന് തുരങ്കമുഖത്തുനിന്ന് കല്ലുകള്‍ അടര്‍ന്നുവീണ് ഭീതി പരത്തിയപ്പോള്‍ നാട്ടുകാരുടെ പരാതിപ്രകാരം ജില്ലാ കലക്ടര്‍, ദേശീയപാത അധികൃതര്‍, കെ.എം.സി. കമ്പനി പ്രതിനിധികള്‍, വില്ലേജ് ഓഫീസര്‍, പീച്ചി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഒ. സണ്ണി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

തുരങ്കമുഖത്തെ പാറകള്‍ ആവശ്യമായ സ്ലോപ്പില്‍ നീക്കംചെയ്യാന്‍ കൂടുതല്‍ വനഭൂമി ആവശ്യമാണെന്ന് കരാര്‍ കമ്പനി പറയുന്നു. ഇതിനാവശ്യമായ ഭൂമി വിട്ടുകിട്ടാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമായതിനാല്‍ ഭൂമി വിട്ടുനല്‍കുന്ന അനുമതി കേരള വനംവകുപ്പിന് നല്‍കാന്‍ സാധ്യമല്ലെന്ന വിവരം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജില്ലാ കലക്ടറെ അറിയിച്ചു. ദുരന്തനിവാരണ അഥോറിറ്റി ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഇളകിനില്‍ക്കുന്ന കരിങ്കല്ലുകള്‍ ഉടന്‍ നീക്കംചെയ്യാനും കലക്ടര്‍ ഉത്തരവിട്ടു.
ഓണ്‍ലൈന്‍ ആയി ഭൂമി അനുവദിക്കാന്‍ അപേക്ഷ ഉടന്‍ തരാന്‍ വനംവകുപ്പ് ആവശ്യപ്പെട്ടിട്ടും എന്‍.എച്ച്.എ.ഐ. അപേക്ഷ നല്‍കിയില്ല. ലൈഫ് വാര്‍ഡന്‍ അപേക്ഷ നല്‍കാന്‍ എന്‍.എച്ച്.എ.ഐ. അധികൃതര്‍ക്ക് കത്തയച്ചു. എന്നിട്ടും അപേക്ഷ നല്‍കാതായപ്പോള്‍ തൃശൂര്‍ ഡി.എഫ്.ഒ. മേയ് 19ന് വീണ്ടും എന്‍.എച്ച്.എ.ഐക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. പാറ നീക്കംചെയ്യാന്‍ അനുമതി കിട്ടിയില്ല എന്ന പേരില്‍ പണികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും സൂചനയുണ്ട്.

അതേ സമയം ദേശീയ പാതയില്‍ പാണഞ്ചേരി ബസ് സ്‌റ്റോപ്പിന് സമീപം സര്‍വീസ് റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് ഇത്തരം അപകടങ്ങള്‍ക്കു കാരണം. ആവശ്യമായ ഉറപ്പില്‍ റോഡ് പണിയാത്തത് ജനപ്രതിനിധികള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഗണിച്ചില്ല. പാണഞ്ചേരി, താളിക്കോട്, മുടിക്കോട്, ചെമ്പൂത്ര, കുരങ്ങന്‍പാറ എന്നീ പ്രദേശങ്ങളിലേക്ക് ദേശീയപാതയില്‍നിന്ന് കടന്നു സഞ്ചരിക്കേണ്ട സര്‍വീസ് റോഡിന്റെ സ്ഥിതി അതിദയനീയമാണ്. നാട്ടുകാര്‍ മരച്ചില്ല കുത്തി അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ വിനീത സന്തോഷ് പ്രദേശത്തെ പ്രശ്‌നങ്ങള്‍ കെ.എം.സി. അധികൃതരെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications