മഴക്കാലമായിട്ടും മഴക്കാലപൂര്‍വ ശുചീകരണമില്ലാതെ കളമശേരി നഗരസഭ
കളമശേരി: നാടെങ്ങും പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജാഗ്രതയോടെ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ കളമശേരി നഗരസഭയ്ക്കു മാത്രം യാതൊരു അനക്കവുമില്ല. നഗരസഭ മാര്‍ക്കറ്റില്‍ പേരിനൊരു ഉദ്ഘാടനം നടത്തിയതൊഴിച്ചാല്‍ മഴക്കാലപൂര്‍വ ശുചീകരണവുമായി ബന്ധപ്പെട്ട് ഒരു നടപടിക്കും നഗരസഭ ഭരണസമിതിയൊ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരൊ തയ്യാറായിട്ടില്ല.
രണ്ടാഴ്ച മുമ്പ് പെരിയാറില്‍ മലിന ജലം കലര്‍ന്നൊഴുകിയപ്പോള്‍ ഏലൂരിലെ പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ കളമശേരി നഗരസഭാ പ്രദേശത്ത് നിന്ന് വലിയ തോതില്‍ മലിന്യങ്ങള്‍ പെരിയാറിലെത്തുന്നതായി കണ്ടെത്തിയിരുന്നു.
കളമശേരി നഗരസഭയിലെ എന്‍എഡിക്ക് സമീപമുള്ള പാടങ്ങളിലെ മാലിന്യം തൂമ്പുങ്കല്‍ തോട്ടിലൂടെ പെരിയാറിലേക്ക് ഒഴുകിയെത്തുന്നു. എന്‍എഡിറോഡിന്റെ വശങ്ങളില്‍ അറവ് മാലിന്യം, ഗാര്‍ഹിക മാലിന്യങ്ങള്‍, കക്കൂസ് മാലിന്യം എന്നിവ വലിയ തോതില്‍ നിക്ഷേപിക്കുന്നതായി വണ്‍ ഇന്ത്യ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവ അഴുകി മഴവെള്ളത്തോടൊപ്പം ഒഴുകി പെരിയാറിലെത്തുകയാണ് എന്നായിരുന്നു ഒരു കണ്ടെത്തല്‍.
കളമശ്ശേരി നഗരസഭയിലെ മാലിന്യ നിക്ഷേപ കേന്ദ്രത്തില്‍ നിന്നുള്ള മലിനജലവും തൂമ്പുങ്കല്‍ തോട് വഴി പെരിയാറിലേക്കെത്തിയിരുന്നു. കളമശ്ശേരി നഗരസഭ മാര്‍ക്കറ്റില്‍ നിന്നുള്ള മത്സ്യ മാംസാവശിഷ്ടങ്ങളും കാനയിലൂടെ ഒഴുകി പെരിയാറിലേക്കെത്തുന്നുണ്ട്. നിരവധി വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും ഫ്‌ലാറ്റുകളില്‍ നിന്നുമുള്ള മാലിന്യവുംപെരിയാറിലേക്കെത്തുന്നു എന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ തുടര്‍ന്ന് നഗരസഭ അനന്തര നടപടികള്‍ സ്വീകരിച്ചിട്ടില്ല.
റോഡരുകിലൊക്കെ ചാക്കുകളിലും പ്ലാസ്റ്റിക് ബാഗകളിലുമായി മാലിന്യക്കെട്ടുകളാണ്. ഇവ നീക്കം ചെയ്യാന്‍ നടപടികളെടുക്കുന്നില്ല. ഗാര്‍ഹിക മാലിന്യശേഖരണ പദ്ധതിക്കെതിരെ വലിയ പരാതികളാണ് ഉയരുന്നത്.
എന്നാല്‍ വാര്‍ഡുതല ശുചീകരണത്തിനായി 50,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിര്‍ദ്ദേശം രേഖാമൂലം കിട്ടിയിട്ടില്ലെന്നും നഗരസഭ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.