ബിജെപിക്ക് വൻ തിരിച്ചടി, ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമില്ലെന്ന് പിസി ജോർജ്
കോട്ടയം: അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാതിരുന്നതും വനിതാ മതിലില്‍ പങ്കെടുക്കാനുളള തീരുമാനവും ബിഡിജെഎസ് ബിജെപിയോട് അകലുകയാണ് എന്ന സൂചന നല്‍കുന്നതാണ്. തുഷാര്‍ വെള്ളാപ്പള്ളിക്ക് സിപിഎം ആറ്റിങ്ങല്‍ സീറ്റ് വാഗ്ദാനം ചെയ്തിരിക്കുകയാണ് എന്നും ബിഡിജെഎസ് ഇടത്തോട്ട് ചായുന്നുവെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.
അതിനിടെ ബിജെപിക്ക് അടുത്ത അടി നല്‍കിയിരിക്കുകയാണ് പിസി ജോര്‍ജ്. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി പാളയത്തിലെത്തിയ പിസി ജോര്‍ജ്, സഖ്യം അവസാനിപ്പിച്ചിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ബിജെപിയുമായി സഹകരണം
യുഡിഎഫിലും എല്‍ഡിഎഫിലും ഇടം ലഭിക്കാതെ പിസി ജോര്‍ജും ജനപക്ഷം പാര്‍ട്ടിയും അട്ടം നോക്കിയിരിക്കുന്ന നേരത്താണ് ശബരിമല വിഷയം ഉയര്‍ന്ന് വന്നത്. ഇതോടെ പിസി ജോര്‍ജ് വിശ്വാസ സംരക്ഷകനായ അവതരിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നു. എന്‍ഡിഎ മുന്നണിയുടെ ഭാഗമായി ഔദ്യോഗികമായി മാറിയില്ലെങ്കിലും താനും പാര്‍ട്ടിയും ബിജെപിക്കൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പിസി പ്രഖ്യാപിച്ചു.
മനക്കോട്ട കെട്ടി ബിജെപി
നിയമസഭയില്‍ ബിജെപിയുടെ ഏക എംഎല്‍എയായ ഒ രാജഗോപാലിനൊപ്പം ഒറ്റ ബ്ലോക്കായി ഇരിക്കുമെന്നും പ്രഖ്യാപിച്ചു. രാജഗോപാലിനൊപ്പം സഭയില്‍ കറുപ്പുടുത്ത് വന്ന് പ്രതിഷേധവും നടത്തി. പിസി ജോര്‍ജിനേയും ജനപക്ഷത്തേയും കൂടെ നിര്‍ത്തുന്നത് തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് നേട്ടമാകും എന്ന കണക്ക് കൂട്ടലിലായിരുന്നു ബിജെപി.
പത്തനംതിട്ട പിടിക്കാൻ
പിസി ജോര്‍ജിനെ ഒപ്പം നിര്‍ത്തി പത്തനംതിട്ട ലോക്സഭാ മണ്ഡലം ജയിച്ചെടുക്കുക എന്ന ഉദ്ദേശവും ബിജെപിക്കുണ്ടായിരുന്നു. ഷോണ്‍ ജോര്‍ജിന് പത്തനംതിട്ട ലോക്സഭാ സീറ്റ് നല്‍കാനും ആലോചനയുണ്ടായിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെ ബിജെപിയുടെ മോഹങ്ങളെല്ലാം തല്ലിക്കെടുത്തി രംഗത്ത് വന്നിരിക്കുകയാണ് പിസി ജോര്‍ജ്.
2019ൽ സഖ്യമില്ല
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് പിസി ജോര്‍ജ് വ്യക്തമാക്കി. ബിജെപിക്ക് മതേതര മുഖമില്ലെന്നും അത്തരമൊരു പാര്‍ട്ടിയുമായി ജനപക്ഷം സഹകരിക്കില്ലെന്നും പിസി ജോര്‍ജ് വ്യക്തമാക്കി. പിസി ജോര്‍ജിന്റെ ലക്ഷ്യം യുഡിഎഫിലേക്കുളള മടങ്ങിപ്പോക്കാണ് എന്നാണ് പുറത്ത് വരുന്ന സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്.
സോണിയയെ കാണാൻ ശ്രമം
സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്താനുളള ശ്രമം പിസി ജോര്‍ജ് നടത്തിയിരുന്നു. യുഡിഎഫിലേക്ക് തിരിച്ചെത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ പിസി ജോര്‍ജിന് കാണാന്‍ സോണിയാ ഗാന്ധി തയ്യാറായില്ല. ദില്ലിയിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ കാത്ത് നിന്ന പിസി ജോര്‍ജിന് നിരാശനായി മടങ്ങേണ്ടി വന്നു.
തടയിട്ട് കോൺഗ്രസ്
യുഡിഎഫ് സംസ്ഥാന നേതൃത്വവുമായി മടങ്ങി വരവിനുളള സാധ്യതകള്‍ പിസി ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നില്ല. യുഡിഎഫ് നേതാക്കള്‍ അറിയാതെയാണ് പിസി ജോര്‍ജ് സോണിയയെ കാണാനുളള ശ്രമം നടത്തിയതും. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിസി ജോര്‍ജിനെ കാണുന്നതിലുളള എതിര്‍പ്പ് സോണിയയെ അറിയിച്ചത് കൊണ്ടാണ് കൂടിക്കാഴ്ച നടക്കാതെ പോയത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.