പ്രതീക്ഷിച്ചതൊന്നും നടക്കില്ല? സ്ഥാനാര്‍ത്ഥികളില്ലാതെ നാണംകെട്ട് ബിജെപി... മൂവായിരം വാർഡിൽ ആളില്ല
തിരുവനന്തപുരം: ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണ് ബിജെപിയുടെ അവകാശ വാദം. പല ഇടങ്ങളിലും ശക്തമായ മത്സരത്തിന് ബിജെപി കോപ്പുകൂട്ടുന്നും ഉണ്ട്. എന്നാല്‍ സംസ്ഥാനത്തെ എല്ലാ വാര്‍ഡുകളിലും ബിജെപിയ്‌ക്കോ മുന്നണിയ്‌ക്കോ സ്ഥാനാര്‍ത്ഥികള്‍ പോലും ഇല്ലെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ഒന്നോ രണ്ടോ ഇടത്തല്ല ഇത് എന്ന് കൂടി ഓര്‍ക്കണം... റിപ്പോർട്ടർ ലൈവ് ആണ് ഇത് റിപ്പോർട്ട് ചെയ്തിരുക്കുന്നത്.
മുഖ്യമന്ത്രിയ്ക്ക് മണിക്കൂറുകള്‍, തനിക്ക് രണ്ട് മിനിട്ട്... കെ സുരേന്ദ്രന്റെ ദു:ഖം ഇതാണ്; ഇനി കത്ത്
'റോസാപ്പൂക്കളെ' ഭയന്ന് ബിജെപി; താമരയ്ക്ക് പകരം വോട്ട് റോസാപ്പൂവില്‍ വീണാൽ... ആശങ്കയുമായി സുരേന്ദ്രൻ
ബിജെപിയുടെ ലക്ഷ്യം 8,000 വാർഡുകൾ! കഴിഞ്ഞതവണ വെറും 1,500... പ്രതീക്ഷയില്ലാതെ കേന്ദ്രം, എന്തുകൊണ്ട്?
മൂവായിരം വാര്‍ഡുകള്‍
സംസ്ഥാനത്തെ ആകെ 21,908 വാര്‍ഡുകളാണ് ഉള്ളത്. മൊത്തം തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 1,200 ആണ്. ഇതില്‍ ഏതാണ്ട് മൂവായിരത്തില്‍പരം വാര്‍ഡുകളില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല എന്ന റിപ്പോര്‍ട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്.
മലബാര്‍ മേഖലയില്‍
പാലക്കാടിനിപ്പുറം മലബാര്‍ മേഖലയില്‍ ആണ് ബിജെപി കടുത്ത സ്ഥാനാര്‍ത്ഥി ക്ഷാമം നേരിടുന്നത് എന്നാണ് കണക്കുകള്‍. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് പലയിടത്തും മത്സരിക്കാന്‍ ആളില്ലാതായിപ്പോയത്.
കണ്ണൂരിലെ സ്ഥിതി
സിപിഎമ്മിനോട് നേരിട്ട് ഏറ്റുമുട്ടി നില്‍ക്കുന്നു എന്ന് പറയുന്ന ജില്ലയാണ് കണ്ണൂര്‍. ഇവിടെ 1,684 വാര്‍ഡുകളില്‍ 337 ഇടത്തും ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലത്രെ. ജില്ലയില്‍ രണ്ട് പഞ്ചായത്തുകളില്‍ പേരിന് പോലും ഒരു ബിജെപി സ്ഥാനാര്‍ത്ഥിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൃത്യം കണക്ക്
കണ്ണൂര്‍ ജില്ലയില്‍ ഗ്രാമപ്പഞ്ചായത്തുകളില്‍ മൊത്തം 1,167 വാര്‍ഡുകളാണ് ഉള്ളത്. അതില്‍ 243 വാര്‍ഡുകളില്‍ ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. 11 ബ്ലോക്ക് പഞ്ചായത്തുകളിലായി 149 ഡിവിഷനുകളാണ് ഉള്ളത്. അതില്‍ 15 ഇടത്തും സ്ഥാനാര്‍ത്ഥികളില്ല. 289 നഗരസഭ വാര്‍ഡുകളില്‍ 79 ഇടത്തും ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല.
മലപ്പുറത്തെ സ്ഥിതി
മലപ്പുറം ജില്ലയിലെ എഴുനൂറ് വാര്‍ഡുകളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തത്. ഒരു പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയേ ഇല്ല. ബ്ലോക്ക് ഡിവിഷനുകളില്‍ 33 ഇടത്ത് സ്ഥാനാര്‍ത്ഥികളില്ല. നഗരസഭ വാര്‍ഡുകളില്‍ ഏതാണ്ട് പാതിയോളം എണ്ണത്തില്‍ (251) സ്ഥാനാര്‍ത്ഥികളില്ലെന്നാണ് റിപ്പോര്‍ട്ട്
സുരേന്ദ്രന്റെ സ്വന്തം ജില്ലയില്‍
പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സ്വന്തം ജില്ലയാണ് കോഴിക്കോട്. ഇവിടെ പല പഞ്ചായത്ത് വാര്‍ഡുകളിലും നഗരസഭ വാര്‍ഡുകളിലും ബിജെപി മുന്നണിയ്ക്ക് സ്ഥാനാര്‍ത്ഥികളില്ല. തൊട്ടടുത്ത ജില്ലയായ വയനാട്ടില്‍ മൊത്തം 74 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥിമാരില്ല.
കാസര്‍കോട്
ബിജെപിയ്ക്ക് വലിയ സ്വാധീനമുണ്ട് എന്ന് അവകാശപ്പെടുന്ന ജില്ലയാണ് കാസര്‍കോട്. ഇവിടെ, എട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും 116 വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഇത്രയധികം വെല്ലുവിളികള്‍ ബിജെപി നേരിടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തവണ ബിജെപി ഏറ്റവും അധികം പ്രതീക്ഷ പുലര്‍ത്തുന്നത് തിരുവനന്തപുരം കോര്‍പ്പറേഷനിലാണ്.
ആ പ്രതീക്ഷ പാളുമോ
ഇത്തവണ മൊത്തം എണ്ണായിരത്തില്‍ പരം വാര്‍ഡുകളില്‍ വിജയിക്കാമെന്നാണ് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി വിഭാഗീയതയൊന്നും അതിനെ ബാധിക്കില്ലെന്നും അവര്‍ കരുതുന്നു. മൂവായിരത്തോളം വാര്‍ഡുകളില്‍ മത്സരിക്കാത്തത് ആ പ്രതീക്ഷയെ തകിടം മറിക്കുമോ എന്ന് പറയാന്‍ സാധിക്കില്ല. വിജയസാധ്യതയില്ലാത്തതുകൊണ്ടാണ് പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താത്തത് എന്ന വാദവും ഉണ്ട്.