വീട്ടുകാരറിയാതെ വീടിനകത്ത് ഒളിച്ച് വെച്ച രഹസ്യം.. ബൈബിളിന് ഉള്ളിൽ! ജസ്ന കേസിൽ പുതിയ തെളിവ്
Recommended Video
കൊച്ചി: ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് ഓരോ ദിവസവും അന്വേഷണത്തില്‍ വഴിത്തിരിവാകുന്ന പല വിവരങ്ങളും പുറത്ത് വന്നുകൊണ്ടിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ ജസ്നയെ കണ്ടെത്താന്‍ സാധിക്കും എന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
ജസ്ന രഹസ്യമായി വീട്ടില്‍ രണ്ടാമതൊരു ഫോണ്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് സൂചന ലഭിച്ചിരുന്നു. ഈ രഹസ്യഫോണുമായി ബന്ധപ്പെട്ട് പോലീസ് സുപ്രധാനമായ കണ്ടെത്തല്‍ നടത്തിയിരിക്കുന്നു എന്നതാണ് കേസിലെ ഏറ്റവും പുതിയ ട്വിസ്റ്റ്.
പോലീസ് ഹൈക്കോടതിയിൽ
ജസ്ന കേസില്‍ അന്വേഷണം എങ്ങും എത്താത്തത് സംബന്ധിച്ച് ഹൈക്കോടതി നേരത്തെ അന്വേഷണ സംഘത്തെ വിമര്‍ശിച്ചിരുന്നു. കേസന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു ഒരു ഘട്ടത്തില്‍ പോലീസ്. എന്നാല്‍ ജസ്ന തിരോധാനത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അതെന്താണെന്ന് പരസ്യമാക്കാന്‍ സാധിക്കില്ലെന്നും പോലീസ് അടുത്തിടെ കോടതിയെ അറിയിക്കുകയുണ്ടായി.
ഒളിച്ച് വെച്ച രഹസ്യം
ഇന്ന് ജസ്ന കേസ് വീണ്ടും പരിഗണിക്കവേ പുതിയ കണ്ടെത്തലാണ് പോലീസ് കോടതിയില്‍ അവതരിപ്പിച്ചത്. ജസ്നയുടെ വീട്ടില്‍ നിന്നും ഒളിപ്പിച്ച് വെച്ചിരിക്കുന്ന സിം കാര്‍ഡ് പോലീസ് കണ്ടെത്തി. വീട്ടിലെ ബൈബിളിന് അകത്താണ് രഹസ്യ സിംകാര്‍ഡ് ഒളിപ്പിച്ച് വെച്ചിരുന്നത്. ഇക്കാര്യം വീട്ടുകാര്‍ക്ക് അറിയില്ലെന്നാണ് സൂചന.
വീട്ടുകാർ അറിഞ്ഞില്ല
ഈ സിംകാര്‍ഡില്‍ നിന്നും കേസില്‍ വഴിത്തിരിവാകുന്ന വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ തന്നെ വീട്ടുകാര്‍ അറിയാതെ ജസ്ന രണ്ട് ഫോണുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഒരെണ്ണം സ്മാര്‍ട്ട് ഫോണും മറ്റേത് സാധാരണ ഫോണും ആയിരുന്നു. ഇതില്‍ സ്മാര്‍ട്ട് ഫോണിനെക്കുറിച്ച് വീട്ടുകാര്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിവില്ലായിരുന്നു.
ഫോൺ വിളികളിൽ അന്വേഷണം
ജസ്ന പരസ്യമായി ഉപയോഗിച്ചിരുന്ന ഫോണിലെ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പെണ്‍കുട്ടിക്ക് മറ്റൊരു ഫോണ്‍ കൂടിയുണ്ട് എന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. ജസ്നയെ കാണാതായ മാര്‍ച്ച് 22ന് മുന്‍പും ശേഷവും ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് ഈ രണ്ട് ഫോണുകളില്‍ നിന്നുള്ള സന്ദേശങ്ങളും വിളികളുമടക്കം പോലീസ് പരിശോധിച്ച് കൊണ്ടിരിക്കുകയാണ്.
സുഹൃത്തിനെ ചോദ്യം ചെയ്തു
സംശയം തോന്നിയ നമ്പറുകള്‍ ക്രോഡീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ജസ്നയുടെ ആണ് സുഹൃത്തിനെ പോലീസ് 12 മണിക്കൂറോളം ചോദ്യം ചെയ്തു. ജസ്നയുമായി തനിക്ക് അടുപ്പമുണ്ടായിരുന്ന കാര്യം ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും ഫോണ്‍ വിളിക്കാറും സംസാരിക്കാറുമുണ്ടായിരുന്നുവെന്നും ഇയാള്‍ മൊഴി നല്കി.
ബന്ധു താക്കീത് നൽകി
എന്നാല്‍ ജസ്നയോട് അടുക്കുന്നതിനെതിരെ ഒരു ബന്ധു താക്കീത് ചെയ്തതിന് ശേഷം അവളുമായി അടുപ്പമില്ലെന്നും ജസ്ന വിളിച്ചാലും ഫോണ്‍ എടുക്കാറില്ലെന്നും ആണ് സുഹൃത്ത് വെളിപ്പെടുത്തി. താനുമായുള്ള അടുപ്പത്തില്‍ കുടുംബത്തിന്റെ ഇടപെടല്‍ ജസ്നയെ മാനസികമായി തളര്ത്തിയിക്കാമെന്നും സുഹൃത്ത് പോലീസിന് മുന്നില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സിബിഐക്ക് സാധ്യത ഇല്ല
അതിനിടെ ജസ്ന കേസില്‍ സിബിഐ അന്വേഷണം ഉണ്ടാവില്ലെന്നുള്ള സൂചനയും ഹൈക്കോടതിയില്‍ നിന്ന് പുറത്ത് വരുന്നുണ്ട്. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നിലവിലെ അവസ്ഥയില്‍ മറ്റൊരു അന്വേഷണ ഏജന്‍സിയുടെ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു.