നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി! സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി തള്ളി
Recommended Video
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് വന്‍ തിരിച്ചടി. നടിയെ ആക്രമിച്ച കേസില്‍ താന്‍ നിരപരാധി ആണെന്നും തന്നെ ചിലര്‍ കേസില്‍ കുടുക്കിയതാണ് എന്നുമാണ് തുടക്കം മുതല്‍ ദിലീപ് ആരോപിക്കുന്നത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ക്ക് എതിരെ ആയിരുന്നു ആരോപണം.
തനിക്കെതിരായ കേസിന് പിന്നില്‍ ഇവരാണ് എന്നാണ് ദിലീപിന്റെ ആരോപണം. ഇരുവരേയും കേസില്‍ കുടുക്കാനുളള ദിലീപിന്റെ നീക്കത്തിനാണ് ഹൈക്കോടതിയില്‍ നിന്നും വന്‍ തിരിച്ചടിയേറ്റിരിക്കുന്നത്.
നടന് തിരിച്ചടി
നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്കുളള നടപടികള്‍ പുരോഗമിച്ച് കൊണ്ടിരിക്കേ കോടതികള്‍ കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണ് എട്ടാം പ്രതിയായ ദിലീപ്. തന്നെ കേസില്‍ മനപ്പൂര്‍വ്വം കുടിക്കിയതാണ് എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവിന് വേണ്ടി ദിലീപ് സുപ്രീം കോടതിയില്‍ വരെ പോയിരിക്കുകയാണ്. ഈ ഹര്‍ജിയില്‍ തീരുമാനം വരും മുന്‍പാണ് ഹൈക്കോടതിയില്‍ നടന് തിരിച്ചടിയേറ്റിരിക്കുന്നത്.
ഹര്‍ജി തള്ളി
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. നിലവില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാട് എടുത്ത ഹൈക്കോടതി, ആരോപണങ്ങള്‍ ദിലീപിന് വിചാരണ വേളയില്‍ തെളിയിക്കാം എന്നും വ്യക്തമാക്കി. ശ്രീകുമാര്‍ മേനോന്‍, ലിബര്‍ട്ടി ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണങ്ങള്‍.
ആരോപണത്തിൽ കഴമ്പില്ല
ദിലീപിനെ ഇവര്‍ കേസില്‍ കുടുക്കിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും കോടതി വ്യക്തമാക്കി. ഒടിയന്‍ വിവാദത്തില്‍ കുടുങ്ങി നില്‍ക്കുന്ന ശ്രീകുമാര്‍ മേനോന് ആശ്വാസകരമാണ് ഹൈക്കോടതി വിധി. അതേസമയം പോലീസ് അന്വേഷണം ഈ കേസില്‍ നിഷ്പക്ഷമായിരുന്നില്ല എന്നാണ് ദിലീപിന്റെ ഹര്‍ജിയിലെ വാദം. കേസിലെ തന്നെ മറ്റൊരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ കേസെടുത്തത്.
വിചാരണ വൈകിപ്പിക്കാൻ നീക്കം
തന്റെ ഭാഗം പോലീസ് കേട്ടില്ലെന്നും അതുകൊണ്ട് മറ്റൊരു ഏജന്‍സിയെ കേസ് ഏല്‍പ്പിക്കണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. എന്നാല്‍ കേസിലെ പ്രതിക്ക് ഏത് ഏജന്‍സി അന്വേഷിക്കണം എന്ന് ആവശ്യപ്പെടാന്‍ ആകില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മാത്രമല്ല കേസിന്റെ വിചാരണ വൈകിപ്പിക്കാനുളള ശ്രമമാണ് ദിലീപ് നടത്തുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
നാല്‍പ്പതിലേറെ ഹര്‍ജികൾ
കേസിലെ കുറ്റപത്രം പോലീസ് വളരെ മുന്‍പ് തന്നെ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വിചാരണ തുടങ്ങാന്‍ സാധിച്ചിട്ടില്ല. കാരണം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മേല്‍ക്കോടതികളില്‍ നാല്‍പ്പതിലേറെ ഹര്‍ജികളാണ് ദിലീപ് ഇതുവരെ സമര്‍പ്പിച്ചിരിക്കുന്നത്. ഇത് കാരണം വിചാരണ വൈകുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിശദമായ അന്വേഷണത്തിന് ശേഷമാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
അമ്മയുടെ ഹർജിയും തള്ളി
അത്തരമൊരു കേസില്‍ മറ്റൊരു ഏജന്‍സിയുടെ അന്വേഷണം ആവശ്യമില്ലെന്ന് വിലയിരുത്തിയാണ് സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തളളിയത്. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപിന്റെ അമ്മയും നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയും ഹൈക്കോടതി തളളുകയാണുണ്ടായത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും ദിലീപ് കത്ത് നല്‍കിയിരുന്നു.
എട്ടാം പ്രതി ദിലീപ്
2017 ഫെബ്രുവരി 17ന് ഷൂട്ടിംഗ് കഴിഞ്ഞ് കൊച്ചിയിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് നടി ആക്രമിക്കപ്പെട്ടത്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ ദിലീപ് എട്ടാം പ്രതിയാണ്. ആദ്യ കുറ്റപത്രത്തില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് ഉള്‍പ്പെടുത്തിയത്. പിന്നീട് ദിലീപിന് മേല്‍ ഗൂഢാലോചനക്കുറ്റമടക്കം ചുമത്തി പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിചാരണ.