സമ്പൂര്‍ണ അടച്ചിടല്‍ ഇല്ല, പനിയും ജലദോഷവുമുള്ളവര്‍ പുറത്തിറങ്ങരുതെന്ന് വീണ ജോര്‍ജ്
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പനിയുടെ ലക്ഷണങ്ങളുണ്ടെങ്കില്‍ പൊതുസ്ഥലങ്ങളില്‍ പോകരുതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. പനി ലക്ഷണമുള്ളവര്‍ കൊവിഡാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവര്‍ ഹോം ഐസൊലേഷനില്‍ തന്നെ ഇരിക്കണം. ഇതിനുള്ള മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെന്നും വീട്ടിലെ മറ്റുള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ സാഹചര്യവും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയാണ് മുന്നോട്ട് പോകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സ്ഥതിയില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ വ്യക്തിപരമായി ഓരോരുത്തര്‍ക്കും കൊവിഡ് പകരാതിരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഉണ്ടായിരിക്കണമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച 1,99,041 പേരില്‍ 3 ശതമാനം മാത്രമാണ് നിലവില്‍ ആശുപത്രിയിലുള്ളത്. 0.7 ശതമാനത്തിനാണ് ഓക്‌സിജന്‍ കിടക്ക ഇപ്പോള്‍ ആവശ്യമുള്ളതായി വന്നിട്ടുള്ളതെന്നും 0.6 പേര്‍ക്ക് ഐ സി യു ആവശ്യമുണ്ടെന്നും വീണാ ജോര്‍ജ് വിശദീകരിച്ചു.
5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മാസ്‌കുകൾ ശുപാർശ ചെയ്യുന്നില്ല;പുതുക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഇതാണ്
സര്‍ക്കാര്‍ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ ഉപയോഗത്തില്‍ 2 ശതമാനം കുറവുണ്ടായി. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്ലസ്റ്റര്‍ മാനേജ്‌മെന്റ് ഗൈഡ് ലൈന്‍ പുറത്തിറക്കിയതായും മന്ത്രി പറഞ്ഞു. ഓരോ സ്ഥാപനങ്ങളിലും ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ ടീം ഉണ്ടായിരിക്കണം. ഒരു ചെക്ക് ലിസ്റ്റ് ഉപയോഗിച്ച് ദിവസവും രോഗലക്ഷണ പരിശോധന നടത്തുക എന്നതാണ് ഈ ടീമിന്റെ പ്രധാന ഉത്തരവാദിത്വം. ഇവര്‍ക്ക് പ്രത്യേക പരിശീലനം ആരോഗ്യവകുപ്പ് നല്‍കും.
പത്തിലധികം പേര്‍ക്ക് ഒരു സ്ഥാപനത്തില്‍ കൊവിഡ് വന്നു കഴിഞ്ഞാല്‍ ക്ലസ്റ്റര്‍ രൂപപ്പെട്ടതായി മനസിലാക്കണമെന്നും 5 വലിയ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ സ്ഥാപനം അടയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സാധ്യമാകുന്നിടത്തെല്ലാം ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ ഓഫീസുകളിലും സ്ഥാപനങ്ങളിലും വെന്റിലേറ്റഡ് സ്‌പെയ്‌സസ് ഉണ്ടെന്ന് ഉറപ്പാക്കണം. അതോടൊപ്പം ഓഫീസിനുള്ളില്‍ കൃത്യമായി മാസ്‌ക് ധരിക്കുന്നുവെന്നും സാമൂഹിക അകലം പാലിക്കുന്നുവെന്നും ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
അതേസമയം കേരളം പൂര്‍ണമായും അടച്ചിടേണ്ട സാഹചര്യത്തിലേക്ക് പോകേണ്ട എന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും ശാസ്ത്രീയമായ മാനദണ്ഡങ്ങളാണ് കൊവിഡ് നിയന്ത്രണങ്ങള്‍ തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വലിച്ചെറിയാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. മൂന്നാം തരംഗത്തിലേക്ക് കടന്നപ്പോള്‍ നമ്മള്‍ വാക്‌സിനേഷനില്‍ ഒരുപാട് പുരോഗതി കൈവരിച്ചു. ഡെല്‍റ്റയേക്കാള്‍ തീവ്രത കുറഞ്ഞതാണ് ഒമിക്രോണ്‍. അതേസമയം സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 40000 കടന്നിരിക്കുകയാണ്.
വ്യാഴാഴ്ച 46,387 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926, പത്തനംതിട്ട 1497, ഇടുക്കി 1441, കാസര്‍ഗോഡ് 1135, വയനാട് 827 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 309 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,501 ആയി.
Recommended Video
ഒമിക്രോണ്‍ വ്യാപനവും സംസ്ഥാനത്ത് രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 62 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു. തൃശൂര്‍ 14, കണ്ണൂര്‍ 11, പത്തനംതിട്ട 9, എറണാകുളം 8, കോഴിക്കോട്, തിരുവനന്തപുരം 5 വീതം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കാസര്‍ഗോഡ് 2 വീതം, ഇടുക്കി 1, എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 707 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 483 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 108 പേരും എത്തിയിട്ടുണ്ട്. 88 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 28 പേരാണുള്ളത്.