'ശബരീനാഥൻ ആന്തൂറിയം പൂവുമായി നിൽക്കുന്നു,ദീപക് അവലോസുണ്ട കൊടുത്തിട്ടുമില്ല';പരിഹസിച്ച് വിവി രാജേഷ്
തിരുവനന്തപുരം കോർപറേഷനിലെ യു ഡി എഫിൻ്റെ അവിശ്വാസ പ്രമേയ നീക്കത്തെ പരിഹസിച്ച് കോർപറേഷൻ മേയർ വിവി രാജേഷ്. ഇത്തരത്തിലുള്ള അവിശ്വാസ പ്രമേയങ്ങൾ തങ്ങൾ നേരത്തെതന്നെ പ്രതീക്ഷിച്ചതാണെന്നും ജനാധിപത്യത്തിൽ ഇത്തരം കാര്യങ്ങൾ നിയമപരമായി അനുവദിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. 101-ൽ 50 സീറ്റിലാണ് ബിജെപി ജയിച്ചത്. ഭരണത്തിൽ എത്തിയപ്പോൾത്തന്നെ ആറുമാസത്തിലൊരിക്കൽ ഇത്തരത്തിലുള്ള അവിശ്വാസപ്രമേയങ്ങൾ ഞങ്ങൾ പ്രതീക്ഷിച്ചതാണ്. എന്തായാലും യുഡിഎഫ് നീക്കത്തെ സ്വാഗതം ചെയ്യുകയാണ്. എന്നാൽ സി പി എമ്മിനെ സഹായിക്കാനാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത് എന്നുണ്ടെങ്കിൽ ജനങ്ങൾ അതിന് മറുപടി നൽകുക തന്നെ ചെയ്യുമെന്നും മേയർ പറഞ്ഞു. പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'അവിശ്വാസ പ്രമേയത്തിന് യു ഡി എഫിന് എൽ ഡി എഫ് പിന്തുണ നൽകും എന്ന ചർച്ചകൾ കാണുമ്പോൾ പഴയൊരു സിനിമ രംഗമാണ് ഓർമ വരുന്നത്. ശബരിനാഥ് പൂന്തോട്ടത്തിൽ നിന്ന് ഒരു ആന്തോറിയം പൂവ് പറിച്ച് അങ്ങോട്ട് കൊടുക്കുമ്പോൾ ദീപക് അടുക്കളയിൽ നിന്ന് ഒരു അവലോസ് ഉണ്ട ഇങ്ങോട്ട് കൊടുക്കും. അതുകൊണ്ട് ഇവർ തമ്മിൽ ആദ്യം ഒരു തീരുമാനം എത്തട്ടെ, എന്നാൽ ഞങ്ങളുടെ അടുത്ത പദ്ധതി വിശദീകരിക്കാമായിരുന്നു.

സി പി എമ്മിനെ സഹായിക്കാനാണ് കോൺഗ്രസ് മുന്നോട്ടു പോകുന്നത് എന്നുണ്ടെങ്കിൽ ജനങ്ങൾ അതിന് മറുപടി പറയും. ഞങ്ങൾ ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുകയാണ്. ഞങ്ങൾ ശക്തമായിട്ട് മുന്നോട്ടു പോകും. കോർപറേഷൻ ഭരണസമിതിക്കുള്ള ജനപിന്തുണ ഓരോ ദിവസവും കൂടിയിട്ടേ ഉള്ളൂ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങളുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകൾ വേണമെന്നുണ്ടെങ്കിൽ ഞങ്ങൾ തിരുത്താൻ തയ്യാറാണ്. പ്രതിപക്ഷം പറഞ്ഞാലും അവരെ അംഗീകരിക്കാൻ തയ്യാറാണ്.
ഇത്രത്തോളം മുഴുവൻ കൗൺസിലർമാരെയും ഉൾക്കൊണ്ടുകൊണ്ടുപോയ ഒരു ഭരണസമിതി തിരുവനന്തപുരം കോർപ്പറേഷന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. അഞ്ചു വർഷം പൂർത്തിയാക്കി ജനങ്ങളെ നേരിടുമ്പോഴേക്കും കൂടുതൽ മധുരമായ വിജയം ജനങ്ങൾ സമ്മാനിക്കും. 2047ൽ ലോകത്തിന് ഭാരതം നേതൃത്വം കൊടുക്കുമ്പോൾ ,ലോകത്തിൽ ഏറ്റവും വലിയ സാമ്പത്തിക ശക്തി ആകുമ്പോൾ അതിന് ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന കോർപ്പറേഷനുകളിൽ ഒന്ന് തിരുവനന്തപുരം കോർപ്പറേഷൻ ആയിരിക്കും. അതിനുള്ള അടിത്തറയാണ് ഞങ്ങൾ ഒരുക്കികൊണ്ടിരിക്കുന്നത്', വി വി രാജേഷ് പറഞ്ഞു.












Click it and Unblock the Notifications