കീഴാറ്റൂരില്‍ വിട്ടുവീഴ്ച്ചയില്ല, പിബി നിര്‍ദേശം തള്ളി പിണറായി!! വയല്‍ക്കിളികളുമായി തുറന്ന യുദ്ധം!!
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കണമെന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനമാണെന്നും പിണറായി പറയുന്നു
തിരുവനന്തപുരം: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ സിപിഎം പരസ്യമായ പോരാട്ടത്തിനൊരുങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലാണ് സിപിഎം വയല്‍ക്കിളികളെ രാഷ്ട്രീയമായി നേരിടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി വയല്‍ക്കിളികളുമായി ചര്‍ച്ച നടത്തണമെന്ന സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദേശം പിണറായി തള്ളിയിരിക്കുകയാണ്. ഒരു കാരണവശാലും ഇവരുമായി ചര്‍ച്ച ഉണ്ടാവില്ലെന്ന് പിണറായി പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടില്‍ പിബി തന്നെ ഞെട്ടിയിരിക്കുകയാണ്.
അതേസമയം പാരിസ്ഥിത പ്രശ്‌നം അടക്കമുള്ളവ കീഴാറ്റൂരില്‍ വയല്‍നികത്തിയാല്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതും സര്‍ക്കാര്‍ അവഗണിക്കുകയാണ്. എന്നാല്‍ കീഴാറ്റൂരിലെ സമരം ഒന്നുകൂടി ശക്തമാക്കുമെന്നാണ് സമരസമിതി പറയുന്നത്. സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ടമടക്കില്ലെന്നും നാട്ടിലേക്ക് പ്രശ്‌നങ്ങളോട് പുറം തിരിഞ്ഞ് നില്‍ക്കുകയാണ് പാര്‍ട്ടിയെന്നും വയല്‍ക്കിളികള്‍ ആരോപിക്കുന്നു.
സര്‍ക്കാരിന്റെ പ്രതിച്ഛായ
കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കണമെന്നത് സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും തീരുമാനമാണെന്നും പിണറായി പറയുന്നു. അതിന് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്. ഇക്കാരണത്താല്‍ പദ്ധതിയില്‍ നിന്ന് ഒരിക്കലും പിന്‍മാറില്ല. സമരസംഘടനയായ വയല്‍ക്കിളികളുമായി പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും പിണറായി പൊളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ മറുപടിയില്‍ പറയുന്നു. അതേസമയം സമരം ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടുണ്ടെന്ന് പിബി പറയുന്നു. ഇതിനാലാണ് സംസ്ഥാന സമിതിയോടും പിണറായിയോടും ഇക്കാര്യത്തില്‍ മറുപടി തേടിയത്. സമരക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും പിബി പിണറായിയോട് പറഞ്ഞിരുന്നു. പിണറായിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പിബി പറഞ്ഞുവിട്ട എസ് രാമചന്ദ്രന്‍ പിള്ളയോട് ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
വയല്‍ക്കിളികള്‍ പ്രശ്‌നക്കാര്‍
വയല്‍ക്കിളികള്‍ മന:പ്പൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പിണറായി പറയുന്നു. പിണറായി പറഞ്ഞ കാര്യം എസ്ആര്‍പി അവെയ്‌ലബിള്‍ പിബി യോഗത്തില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കീഴാറ്റൂരില്‍ ഭൂരിപക്ഷം വയലുടമകളും ഭൂമി വിട്ടുകൊടുക്കാന്‍ സമ്മതിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ വെറും മൂന്നു കുടുംബങ്ങളാണ് ഉള്ളതെന്ന് പിണറായി പറഞ്ഞു. ഇവര്‍ക്ക് വേണ്ടി പദ്ധതി ഉപേക്ഷിക്കുന്നത് ബുദ്ധിശൂന്യതയാണ്. ചെറിയൊരു വിഭാഗത്തിന്റെ ആവശ്യങ്ങള്‍ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സ്ഥലമേറ്റെടുപ്പിനെതിരെ നടക്കുന്ന സമരങ്ങള്‍ ശക്തിപ്പെടുമെന്നും ഇത് സര്‍ക്കാരിന് തിരിച്ചടിയാവുമെന്നും പിണറായി സൂചിപ്പിച്ചു. ഇതോടെ സമരക്കാര്‍ക്കെതിരെ സിപിഎം തുറന്ന പോരിനൊരുങ്ങുകയാണ് എന്നാണ് സൂചന. ബിജെപിയെയും കോണ്‍ഗ്രസിനെയും പോലുള്ള രാഷ്ട്രീയ എതിരാളികളെ കൂട്ടുപിടിച്ചുള്ള സമരം സര്‍ക്കാരിനെ തകര്‍ക്കാനാണെന്നുള്ള ധാരണയും സിപിഎമ്മിനുണ്ട്.
ജനാധിപത്യവിരുദ്ധ നിലപാട്
പിണറായിയുടെ നിലപാടിനോട് പിബി കടുത്ത വിയോജിപ്പാണ് ഉള്ളത്. ജനാധിപത്യവിരുദ്ധ നിലപാടാണ് പിണറായിയുടേതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടന്ന കിസാന്‍ ലോംഗ് മാര്‍ച്ചിനോട് ബിജെപി സ്വീകരിച്ച സമീപനം മാതൃകയാക്കണമെന്നാണ് പിബി പറഞ്ഞത്. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ ആവശ്യത്തില്‍ നേരിട്ട് ഇടപെടുകയും സമരമുഖത്തേക്ക് മന്ത്രിമാരെ നിയോഗിച്ചും സമരത്തിന് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്ന് പിബി പറയുന്നു. ഇതിന് പുറമേ സമരക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ പ്രത്യേക ട്രെയിനുകള്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയെന്ന് പിബി നേതാക്കള്‍ പറഞ്ഞു. ഇവിടെ ബിജെപി മുഖ്യമന്ത്രി ജനാധിപത്യം കാണിച്ചപ്പോള്‍ സിപിഎം മുഖ്യമന്ത്രിയായ പിണറായിക്ക് എന്ത്‌കൊണ്ട് അതിന് സാധിക്കുന്നില്ലന്നും പിബി ചോദിക്കുന്നു. മുഖ്യമന്ത്രിയുടെ നിലപാടിനെ ബിജെപി കേന്ദ്ര നേതൃത്വം പിന്തുണയ്ക്കുന്നത് ജാഗ്രതയോടെ കാണണമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പാരിസ്ഥിതിക പ്രശ്‌നം
സിപിഎമ്മിന്റെയും പിണറായിയുടെയും നിലപാട് ഭൂമാഫിയയുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. വയല്‍ നികത്ത റോഡ് നിര്‍മിക്കുന്നതിന് വേണ്ട മണ്ണും ഇത് വഴി കിട്ടുന്ന വരുമാനവും ഭൂമാഫിയ ലക്ഷ്യമിടുന്നുണ്ട്. ഇതിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നു എന്ന് ഉറപ്പിക്കുന്നതാണ് പിണറായിയുടെ പ്രസ്താവന. അതോടൊപ്പം ഇവിടെ മിനി ടൗണ്‍ഷിപ്പിന് ശ്രമിക്കുന്നതായും സൂചനയുണ്ട്. കീഴാറ്റൂര്‍ വയലിന് സമീപമുള്ള 56 ഏക്കര്‍ വരുന്ന കുന്ന് ഇടിച്ച് നിരത്താനും ശ്രമമുണ്ട്. ഇത് കാരണം പാരിസ്ഥിതിക ആഘാതം ഉണ്ടാകാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം കീഴാറ്റൂരില്‍ ഏതെങ്കിലും തരത്തിലുള്ള നിര്‍മാണ പ്രവൃത്തികള്‍ നടന്നാല്‍ സമീപ പ്രദേശത്തെ കിണറുകളിലേക്ക് വരുന്ന വെള്ളം നിലയ്ക്കും. ഇതോടെ പ്രദേശം കടുത്ത വരള്‍ച്ചയിലാവും. ഇത് അത്യന്തം ഗൗരവമേറിയ കാര്യമാണ്. ഭൂഗര്‍ഭജലത്തിന്റെ സ്രോതസും ഇതുവഴി നിലയ്ക്കും.
തുറന്ന പോരിന്
വയല്‍ക്കിളികളുമായി തുറന്ന പോരിനാണ് സിപിഎമ്മും സര്‍ക്കാരും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി എഴുത്തുകാരെയും സാംസ്‌കാരിക നേതാക്കളെയും അണിനിരത്തി വയല്‍ക്കിളികള്‍ക്കെതിരെ പോരാടാന്‍ ഒരുങ്ങുകയാണ് സിപിഎം. ഇവരെ പരസ്യമായി ആക്രമിക്കുന്ന തരത്തിലാവും ഇവര്‍ പ്രസ്താവനകള്‍ നടത്തുക. നേരത്തെ എഴുത്തുകാരന്‍ എം മുകുന്ദന്‍ വയല്‍ക്കിളികളെ രാഷ്ട്രീയക്കിളികള്‍ എന്ന് വിളിച്ചത് ഇതിന്റെ തുടക്കം മാത്രമാണെന്നാണ് സൂചന. എന്നാല്‍ ഇതിനെയെല്ലാം ശക്തമായി നേരിടുമെന്നാണ് വയല്‍ക്കിളികള്‍ പറയുന്നത്. അതേസമയം സമരത്തില്‍ ആര്‍എസ്എസിന് രാഷ്ട്രീയ താല്‍പര്യം ഉള്ളതായി സൂചനയുണ്ട്. നേരത്തെ ലോക്പാല്‍ സമരനേതാവ് അണ്ണാ ഹസാരെയെ കീഴാറ്റൂരില്‍ എത്തിക്കാന്‍ സംഘടന ശ്രമം നടത്തിയിരുന്നു. എന്നാല്‍ മോദി സര്‍ക്കാരിനെതിരെ ഹസാരെ സമരം തുടങ്ങിയതും ഇത് പൊളിഞ്ഞതും ഈ നീക്കത്തിന് തിരിച്ചടിയായതായി സൂചനയുണ്ട്.
കീഴാറ്റൂർ സമരം ഏറ്റെടുത്ത് ബിജെപി! പിണറായി വിജയന് കേന്ദ്രം അന്ത്യശാസനം നൽകിയെന്ന് ഗോപാലകൃഷ്ണൻ
കീഴാറ്റൂർ സമരം അടുത്ത ഘട്ടത്തിലേക്ക്... അടുത്ത ലോങ് മാർച്ച് കേരളത്തിലെന്ന് സുരേഷ് കീഴാറ്റൂർ!
പാർട്ടി വേറെയായതിന്റെ കുശുമ്പുകൾ.. പ്രതികാരം.. കള്ളപ്പരാതി! പുഷ്പജ ടീച്ചറോട് പൂർവ്വ വിദ്യാർത്ഥി