പുഷ്പന്‍റെ വീട്ടിലെത്തി പ്രചരണത്തിന് തുടക്കം കുറിച്ച് പി ജയരാജന്‍; മുന്നണിയില്‍ പ്രശ്നങ്ങളില്ല
വടകര: വടകര ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി ജയരാജന്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തുടക്കും കുറിച്ചു. കൂത്തുപറമ്പ് വെടിവെയ്പില്‍ പരിക്കേറ്റ പുഷ്പന്‍റെ വീട് സന്ദര്‍ശിച്ചായിരുന്നു മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ജയരാജന്‍ തുടക്കമിട്ടത്. ഇന്നലെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി പ്രഖ്യാപിച്ചയുടന്‍ രക്തസാക്ഷി അഴീക്കോടൻ രാഘവന്റെ വീട്ടിലും, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദന്റെ വീട്ടിലുമെത്തി ജയരാജന്‍ കുടുംബാംഗങ്ങളുടെ അനുഗ്രഹം വാങ്ങിയിരുന്നു.
വടകര സീറ്റിനെ ചൊല്ലി എല്‍ഡിഎഫ് ഘടകക്ഷികള്‍ക്കിടിയില്‍ ഒരു അഭിപ്രായ വ്യത്യാസവും ഇല്ല. തനിക്കെതിരായി ചിലര്‍ ഉയര്‍ത്തുന്ന എതിർ സ്വരങ്ങൾ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും പി ജയരാജൻ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തോടൊപ്പം കുടിവെള്ള ക്ഷാമമുള്ള ഇടങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കൂടി ആഹ്വാനം ചെയ്ത പി ജയരാജൻ കൃത്യമായ കണക്ക് കൂട്ടല്‍ നടത്തിയാണ് ഗോദയിലിറങ്ങുന്നതെന്ന് വ്യക്തം.
വലിയ ഭൂരിപക്ഷത്തോടെ വടകര ലോക്സഭാ മണ്ഡലത്തില്‍ വിജയിക്കാന്‍ കഴിയുമെന്ന് പി ജയരാജന്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നുണിയുടെ സ്ഥാനാര്‍ത്ഥി എന്ന നിലയക്ക് വടകര മണ്ഡലം ഇത്തവണ എല്‍ഡിഎഫ് തിരിച്ചു പിടിക്കുമെന്ന് തനിക്ക് ഉറപ്പിച്ച് പറയാന്‍ കഴിയുമെന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ പി ജയരാജന്‍ വ്യക്തമാക്കി.
അതേസമയം വടകര സീറ്റിനെചൊല്ലി മനയത്ത് ചന്ദ്രന്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പാര്‍ട്ടിയുടെ ആഭന്ത്യര കാര്യമാണെന്നാണ് എല്‍ജെഡി നേതാവ് പികെ മോഹനന്‍ അഭിപ്രായപ്പെട്ടത്. വടകരയില്‍ പി ജയരാജന്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇടതുമുന്നയില്‍ സീറ്റ് നേടിയെടുക്കാന്‍ കഴിയാത്തത് നേതൃത്വത്തിന്‍റെ കഴിവുകേടാണെന്നാണ് എല്‍ജെഡി ജില്ലാ പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.