മരട് ഫ്ലാറ്റ്: സമയക്രമം മാറ്റുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്പനികൾ! യോഗത്തിൽ അന്തിമധാരണയായില്ല
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റുന്ന കാര്യത്തിൽ വെള്ളിയാഴ്ചത്തെ യോഗത്തിൽ തീരുമാനമായില്ല. ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാൻ ഇന്ന് ചേർന്ന സാങ്കേതിക സമിതി യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു. ജനവാസ പ്രദേശത്തുള്ള ഫ്ലാറ്റുകൾ ആദ്യം പൊളിക്കുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചത്. എന്നാൽ ഫ്ലാറ്റ് പൊളിക്കുന്ന കമ്പനികൾ എതിർപ്പ് അറിയിച്ചതോടെയാണ് സമയക്രമം മാറ്റുന്നത് സംബന്ധിച്ച അന്തിമ നിലപാട് സ്വീകരിക്കാൻ കഴിയാത്തത്.
മോദിക്ക് മുമ്പില്‍ യെഡിയൂരപ്പയുടെ അപേക്ഷ, ബിജെപി കുരുക്കില്‍, മറുപടിയുമായി പ്രതിപക്ഷം!!
നേരത്തെ തീരുമാനിച്ച പ്രകാരം സ്ഫോടന പ്രക്രിയയ്ക്കുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. ഈ സാഹചര്യത്തിൽ സമയക്രമത്തിൽ മാറ്റം കൊണ്ടുവരുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടാണ് കമ്പനികൾ സ്വീകരിച്ചത്. ഇതോടെ ആൽഫ സെറീൻ ഫ്ലാറ്റ് ആയിരിക്കും ജനുവരി 11ന് പൊളിക്കുക. രാവിലെ 11 മണിക്ക് പൊളിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ഏറ്റവുമധികം ആളുകൾ താമസിക്കുന്ന ഈ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ നാട്ടുകാർ നടത്തവന്നിരുന്ന നിരാഹാര സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തെ ഫ്ലാറ്റുകൾ ആദ്യം പൊളിക്കണമെന്ന ആവശ്യമാണ് സമരക്കാർ ഉന്നിച്ചത്. ഈ ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി 293 കുടുംബങ്ങളെയെങ്കിലും നാല് ഫ്ലാറ്റുകളുടെയും പരിസര പ്രദേശങ്ങളിൽ നിന്നായി മാറ്റിപ്പാർപ്പിക്കേണ്ടതായി വരുമെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിച്ചത്.
സ്ഫോടനം നടത്തുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് തന്നെ താമസക്കാർ 200-300 മീറ്റർ അകലത്തേക്ക് മാറി നിൽക്കണമെന്നാണ് നിർദേശം. സ്ഫോടനം കഴിഞ്ഞ് നാല് മണിക്കൂറിന് ശേഷം മാത്രേ ഇവർക്ക് വീടുകളിലേക്ക് തിരിച്ചുവരാൻ സാധിക്കൂ. ഈ സമയത്ത് ഗതാഗതം നിയന്ത്രിക്കാനും യോഗത്തിൽ ധാരണയായിട്ടുണ്ട്.
മരടിലെ നാട്ടുകാരുടെ ആശങ്ക പരിഗണിച്ച് ജനസാന്ദ്രത കുറഞ്ഞ ഫ്ലാറ്റുകൾ ആദ്യം പൊളിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു. വീടിനും സ്വത്തിനും സംരക്ഷണം നൽകുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നാട്ടുകാർ മരട് ഫ്ലാറ്റിന് സമീപത്ത് നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ജനസാന്ദ്രത കുറഞ്ഞ ഭാഗത്തെ ഫ്ലാറ്റുകളാണ് ആദ്യം പൊളിക്കുകയെന്ന ഉറപ്പ് ലഭിച്ചതായി സമരസമിതി മന്ത്രിതല ചർച്ചക്ക് ശേഷം അറിയിക്കുകയും ചെയ്തിരുന്നു. മരട് ഫ്ലാറ്റ് വിഷയവുമായി ബന്ധപ്പെട്ട് നിരാഹാര സമരം നടത്തുന്ന നാട്ടുകാരുടെ ആവശ്യങ്ങൾ അനുഭാവത്തോടെ പരിഗണിക്കുമെന്ന് മന്ത്രി എസി മൊയ്തീനും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
മരടിലെ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി എട്ട് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. സ്ഫോടനത്തിന് മുമ്പ് സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഇന്ധനപൈപ്പുകളാണ് ഇപ്പോൾ മണൽചാക്കുകൾ ഉപയോഗിച്ച് സുരക്ഷിതമാക്കുന്നത്.