'മൃതദേഹത്തിൽ ഒരു പൂവ് പോലും വയ്ക്കരുത്, മതപരമായ ചടങ്ങളും പാടില്ല'; സുഗതകുമാരി പറഞ്ഞത്
തിരുവനന്തപുരം; തന്റെ മരണാനന്തര ചടങ്ങൾ എങ്ങനെ നടത്തണമെന്ന് നേരത്തേ തന്നെ കവിയത്രി സുഗതകുമാരി വ്യക്തമാക്കിയിട്ടുണ്ട്. മൃതശരീരത്തിൽ പതിനായിരക്കണക്കിന് രൂപയുടെ റീത്തുകളും പൂവുകളും നിറയ്ക്കരുതെന്നും സർക്കാർ ബഹുമതികളൊന്നും മരണ ശേഷം വേണ്ടെന്നുമായിരുന്നു അവർ നേരത്തേ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നത്.
'മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍ എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്പോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രം മതി', എന്നായിരുന്നു സുഗതകുമാരിയുടെ വാക്കുകൾ.
മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. ആശുപത്രിയിൽ വെച്ചാണ് മരിക്കുന്നതെങ്കിൽ ഉടൻതന്നെ തന്നെ തൈക്കാട് ശാന്തി കവാടത്തിൽ കൊണ്ട് വന്ന് ആദ്യം കിട്ടുന്ന സ്ഥലത്ത് ദഹിപ്പിക്കണം. ചിതാ ഭസ്മം ശംഖുമുഖത്ത് കടലിലൊഴുക്കണെന്നും സഞ്ചയനവും പതിനാറും വേണ്ട.പാവപ്പെട്ട കുറച്ച് പേര്‍ക്ക് ആഹാരം കൊടുക്കാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും അവർ പറഞ്ഞിരുന്നു.
അനുശോചന യോഗമോ അനുസ്മരണ പ്രഭാഷണങ്ങളോ ഒന്നും തന്നെ വേണ്ടെന്നും അവർ പറഞ്ഞിരുന്നു. മരിച്ചു കഴിഞ്ഞാൽ ഒരു ആൽമരം മാത്രമാണ് തനിക്ക് വേണ്ടത്. തിരുവനന്തപുരം പേയാട് മനസിന് താളംതെറ്റിയവർക്കായി നടത്തുന്ന 'അഭയ'യുടെ പിൻവശത്തെ പാറക്കൂട്ടത്തിനടുത്തായിരിക്കണം ആ ആൽമരം നടേണ്ടതെന്നും അവർ വ്യക്തമാക്കിയിരുന്നു. രണ്ടാമതും ഹൃദയാഘാതമുണ്ടായി പേസ്മേക്കറിന്‍റെ സഹായത്തോടെ ജീവിക്കുന്നതിനിടയിലാണ് കവിയത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇന്ന് രാവിലെയാണ് മലയാളത്തിന്റെ പ്രിയ കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി (86) അന്തരിച്ചത്.കൊവിഡ് ബാധിച്ചതോടെ ശ്വസന, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകളെ തുടർന്ന് കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.ശ്വാസകോശത്തിൽ ന്യുമോണിയ ബാധിച്ചതോടെയാണ് അവരുടെ ആരോഗ്യ നില വഷളായത്.തുടർന്ന് ഇന്ന് രാവിലെയോടെയാണ് അന്ത്യം സംഭവിക്കുകയായിരുന്നു.
നിരാലംബർക്കും സ്ത്രീകള്‍ക്കും പ്രകൃതിയ്ക്കും വേണ്ടി എഴുതിയ കവയിത്രി; ആദരാഞ്ജലി അർപ്പിച്ച് ഇപി ജയരാജൻ
'അങ്ങനെ ഒരാൾ സുഗതകുമാരി ടീച്ചർ മാത്രമായിരുന്നു', സുഗതകുമാരിയെ അനുസ്മരിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
സുഗതകുമാരി പ്രകൃതിയുടെയും സ്ത്രീയുടെയും കണ്ണീരിനൊപ്പം നിന്ന കവി; അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
Recommended Video