വനിതാ സെൽ യോഗത്തിൽ മീ ടു വെളിപ്പെടുത്തലുകൾ നടത്തിയ നടിമാർ ആരൊക്കെ? ആദ്യ യോഗത്തെക്കുറിച്ച് ഷംനാ
കൊച്ചി: സിനിമയിലെ സ്ത്രീകൾക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾക്ക തടയിടാൻ താരസംഘടനയിൽ പ്രത്യേക കമ്മിറ്റി രൂപികരിക്കണമെന്ന ആവശ്യം ആദ്യമായി മുന്നോട്ട് വെച്ചത് വനിതാ കൂട്ടായ്മയാണ്. പരാതികൾ പരിഹരിക്കുന്നതിനായി താരസംഘടനയിൽ സംവിധാനം ഒരുക്കണമെന്നാവശ്യപ്പെട്ട് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരസംഘടനയിൽ വനിതാ സെൽ രൂപികരിച്ചെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ വെളിപ്പെടുത്തൽ നടത്തിയത്.
വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ തന്നെ മീ ടു വെളിപ്പെടുത്തലുകൾ ഉണ്ടായിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മലയാള സിനിമയിലെ ഞെട്ടിച്ച മീ ടു വെളിപ്പെടുത്തലുകൾ വനിതാ സെല്ലിന്റെ യോഗത്തിലും ആവർത്തിച്ചുവെന്നായിരുന്നു സൂചനകൾ. എന്നാൽ ഇക്കാര്യം പൂർണമായും നിഷേധിക്കുകയാണ് യോഗത്തിൽ പങ്കെടുത്ത നടി ഷംന കാസിം. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരം യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിച്ചത്.
വനിതാ സെൽ
പൊന്നമ്മ ബാബുവും , കുക്കു പരമേശ്വരനും, കെപിഎസി ലളിതയുമാണ് വനിതാ സെല്ലിന്റെ മുഖ്യഭാരവാഹികൾ. കൊച്ചിയിൽ ചേർന്ന ആദ്യ യോഗത്തിൽ ഷംന കാസിമിനെ കൂടാതെ മഞ്ജു പിള്ള , സീനത്ത്, തെസ്നി ഖാൻ, ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരും പങ്കെടുത്തിരുന്നു.
പ്രമുഖ നടന്മാർക്കെതിരെ
മലയാള സിനിമയിലെ പ്രമുഖ നടന്മാർ ഉൾപ്പെടെയുള്ളവരിൽ നിന്നും മോശം പെരുമാറ്റം ഉണ്ടായി എന്നത് ഉൾപ്പെടെ ഞെട്ടിക്കുന്ന പല പരാതികളും വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ഉയർന്നു എന്ന തരത്തിലാണ് വാർത്തകൾ വന്നിരുന്നത്. വെളിപ്പെടുത്തലുകൾ റെക്കോർഡ് ചെയ്തിട്ടുണ്ടെന്നും ഇതോടെ താരസംഘടന കൂടുതൽ പ്രതിരോധത്തിൽ ആയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
മീ ടു വെളിപ്പെടുത്തൽ ഉണ്ടായോ?
ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ യോഗത്തിൽ ആരും ആർക്കുമെതിരെയും ആരോപണങ്ങൾ ഉന്നയിച്ചിട്ടില്ല. വർഷത്തിൽ ഒരിക്കൽ മാത്രമല്ല ഇത്തരത്തിൽ ഇടയ്ക്ക് യോഗം ചേരണമെന്നും വനിതാ സെല്ലിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിക്കാനും വേണ്ടി മാത്രമാണ് ഇത്തരത്തിലൊരു യോഗം ചേർന്നത്. വനിതാ സെല്ലിന്റെ യോഗം ഉണ്ടെന്ന് പറഞ്ഞാണ് തങ്ങളെ വിളിച്ചതെന്നും ഷംന പറയുന്നു.
സൗഹൃദയോഗം
അതൊരു സൗഹൃദയോഗം മാത്രമായിരുന്നുവെന്നും വളരെ കുറച്ച് പേർ മാത്രമെ പങ്കെടുത്തുള്ളുവെന്നും ഷംന കാസിം പറയുന്നു. വിപുലമായ യോഗം പിന്നീട് തിരുവനന്തപുരത്ത് നടക്കും. ഇതിൽ എല്ലാ നടിമാരും പങ്കെടുക്കുമെന്നും എല്ലാവർക്കും പരാതികൾ തുറന്ന് പറയാൻ അവസരം ഉണ്ടാകുമെന്നും താരം വ്യക്തമാക്കി.
തുറന്ന് പറയാനുള്ള ഇടം
ആർക്കെങ്കിലും എന്തെങ്കിലും പരാതിയുണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള ഇടമാണ് വനിതാ സെൽ അല്ലാതെ വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവന്ന് പറയാനുള്ള സ്ഥലമല്ലെന്ന് ഷംനാ കാസിം പറയുന്നു. വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കിക്കൊണ്ടു വരുന്നത് അൽപ്പത്തരമാണെന്ന് ഷംന കാസിം കുറ്റപ്പെടുത്തുന്നു.
ഇത്രയും നാൾ എന്തിന് സഹിച്ചു
പത്ത് വർഷങ്ങൾക്ക് മുൻപ് ദുരനുഭവം ഉണ്ടായി എന്ന് പറയുന്നവർ ഇത്രയും നാൾ ഇതൊക്കെ സഹിച്ച് എങ്ങനെ സിനിമയിൽ തുടർന്നുവെന്നാണ് തന്റെ ചോദ്യമെന്ന് താരം ചോദിക്കുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ ദുരനുഭവങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത് ശരിയായ നിലപാടല്ല എന്ന നിലപാടിലാണ് സിനിമയിലെ തന്നെ ഒരു വിഭാഗമുള്ളത്.
മോശം അനുഭവം ഉണ്ടായിട്ടില്ല
സിനിമയിൽ നിന്നും തനിക്ക് മോസം അനുഭവം ഉണ്ടായിട്ടില്ലെന്ന് ഷംനാ കാസിം പറയുന്നു. തനിക്ക് അത്തരത്തിലുള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നാൽ അപ്പോൾ തന്നെ പ്രതികരിച്ചേനെ, ഇത്രയും നാൾ കാത്തിരിക്കില്ല, താരം പറയുന്നു. തന്റെ സുരക്ഷ സംഘടനയുടെ കൈയ്യിലല്ല, തന്റെ കൈയ്യിലാണുള്ളതെന്ന് ഷംന ചൂണ്ടിക്കാട്ടുന്നു.
സംഘടനയെ ആശ്രയിക്കേണ്ടത്
പ്രതിഫലം കിട്ടാതെ വരുമ്പോൾ അല്ലെങ്കിൽ വണ്ടിച്ചെക്ക് തരുമ്പോൾ സന്ദർഭങ്ങളിലാണ് സംഘടനയെ സമീപിക്കേണ്ടതെന്നാണ് ഷംനയുടെ പക്ഷം. ആരെങ്കിലും മോശമായി പെരുമാറിയാൽ അപ്പോൾ തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ മോശമായി പെരുമാറാനുള്ള അവസരങ്ങൾ ഉണ്ടാക്കരുത്. ചിലർക്ക് ഇത്തരം പ്രശ്നങ്ങൾ തുറന്ന് പറയാൻ സാധിക്കുന്നില്ല, അവർക്ക് വേണ്ടിയാണ് വനിതാ സെല്ലെന്നും ഷംന വ്യക്തമാക്കി.
നടിമാർ എന്ന് വിളിച്ചാൽ
താരസംഘടനയുടെ പ്രസിഡന്റായ മോഹൻലാൽ തങ്ങളെ മൂന്ന് നടിമാർ എന്ന് വിളിച്ച് അപമാനിച്ചുവെന്ന് നടി രേവതി, പാർവതി, പത്മപ്രിയ എന്നിവർ ആരോപിച്ചിരുന്നു. നടിമാർ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ഷംനാ കാസിം പറയുന്നു. ഡബ്ല്യൂസിസിയെക്കുറിച്ച് കൂടുതൽ പ്രതികരണത്തിനും താരം തയാറായില്ല.
കഴിയുമെങ്കിൽ ഇത്തരം കഥകൾ വിളിച്ചു പറഞ്ഞ് നടക്കാതിരിക്കു; മീ ടുവിനെക്കുറിച്ച് നടി ശിവാനി
പത്തനംതിട്ട കളക്ടർ ആയിരുന്ന യുവതിയും ശബരിമലയിൽ പോയിട്ടുണ്ട്.. ലക്ഷ്മി രാജീവ് വെളിപ്പെടുത്തുന്നു