ജോസ് കെ മാണിക്കും സിപിഎമ്മിനം വീണ്ടും തിരിച്ചടി; ലയന നീക്കത്തിനെതിരെ തുറന്നടിച്ച് നേതാക്കള്‍
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇടതുപാളയത്തില്‍ വലിയ ഭിന്നതയാണ് രൂപപ്പെട്ടിരിക്കുന്നത്. ജോസ് കെ മാണിയെ എല്‍ഡിഎഫില്‍ പ്രവേശിപ്പിക്കേണ്ടതില്ലെന്ന കര്‍ശന നിലപാടിലാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ജോസിനെ ചൊല്ലി സിപിഐ-സിപിഎം സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ പര്യസ്യമായ വാക് പോരിലേക്ക് പോവുന്നതും കാണാന്‍ കഴിഞ്ഞു. ജോസിനെ എല്‍ഡിഎഫിലെത്തിക്കാന്‍ സിപിഎം മുന്നോട്ട് വെച്ച ലയനം എന്ന നിര്‍ദ്ദേശത്തെ എതിര്‍ത്ത് ജനാധിപത്യകേരള കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ട്.
ലയനം
എല്‍ഡിഎഫിന് അകത്തുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസ് , സ്കറിയാ തോമസ് എന്നിവരുമായി ലയിച്ച് മുന്നണിയിലേക്ക് എത്തുകയെന്ന നിര്‍ദ്ദേശം ജോസ് കെ മാണി വിഭാഗത്തിന് മുന്നില്‍ സിപിഎം വെച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടി നേതാക്കളോട് സിപിഎം ആവശ്യപ്പെടുകയും ചെയ്തു.
സിപിഎം കണക്ക് കൂട്ടല്‍
ലയനത്തിലൂടെ കൂടുതല്‍ ശക്തമായ കേരള കോണ്‍ഗ്രസ് എന്നതായിരുന്നു സിപിഎം കണക്ക് കൂട്ടല്‍. മുന്നണിയിലെ കക്ഷികളുടെ ബാഹുല്യം കുറയ്ക്കുക, സീറ്റ് വിതരണം ഒറ്റ പാര്‍ട്ടിക്കുള്ളില്‍ ഒതുക്ക എന്നീ ലക്ഷ്യങ്ങളും സിപിഎമ്മിന് ഉണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശത്തിനെതിരെ ജനാധിപത്യ കേരള കോണ്‍ഗ്രസിനുള്ളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്.
ജനാധിപത്യ കേരള കോണ്‍ഗ്രസ്
ജോസ് കെ മാണിയോടുള്ള എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം കേരള കോണ്‍ഗ്രസ് എം വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫുമായി സഹകരിച്ച് 4 മത്സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് പിന്നീട് മുന്നണി പ്രവേശനം ലഭിക്കുകയും ചെയ്തു.
നീക്കം വിലപ്പോകില്ല
ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം പിജെ ജോസഫ് പക്ഷത്തേക്ക് മടങ്ങിയതോടെ ജനാധിപത്യ കേരളണ കോണ്‍ഗ്രസിന്‍റെ ഉള്ള ശക്തി ക്ഷയിച്ചിരിക്കുകയാണ്. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ലയനം എന്ന നിര്‍ദ്ദേശ സിപിഎം മുന്നോട്ട് വെച്ചത്. എന്നാല്‍ ജനാധിപത്യ കേരളാ കോൺഗ്രസുമായി ലയിച്ച് മുന്നണിയിൽ പ്രവേശിക്കാമെന്ന ജോസ് കെ.മാണിയുടെ നീക്കം വിലപ്പോകില്ലെന്നാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് ഗീവർ പുതുപ്പറമ്പിൽ തുറന്നിടിച്ചത്.
വൻ വിജയം നേടും
ഒറ്റയ്ക്ക് നിൽക്കാനുള്ള കരുത്ത് ഞങ്ങൾക്കുണ്ട്. ഒരു പാർട്ടിയുമായും ലയനമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തുടർഭരണം ഉറപ്പിച്ച് മുന്നോട്ടുപോകുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലുള്ളത്. വരാൻ പോകുന്ന തദ്ദേശഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മധ്യകേരളത്തിലടക്കം ഇടതുപക്ഷം വൻ വിജയം നേടുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
Recommended Video
അധികാര തുടർച്ച
തുടര്‍ഭരണം വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനൽ പുറത്തുവിട്ട സർവ്വേഫലം വ്യക്തമാക്കുന്നത്. പിണറായി സർക്കാരിൻ്റെ അധികാര തുടർച്ചയാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ഇപ്പോൾ ഉയർന്നുവരുന്ന രാഷ്ട്രീയ ചർച്ചകളും തർക്കങ്ങളും മുന്നണിക്ക് ദോഷം ചെയ്യുമെന്നും ഗീവര്‍ ചൂണ്ടിക്കാണിക്കുന്നു.
സ്വാഗതം ചെയ്യുന്നു
പക്ഷെ മുന്നണിയെ ശക്തിപ്പെടുത്താൻ സമാനചിന്താഗതിയുള്ളവർ എൽഡിഎഫിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എല്ലാ ഘടകകക്ഷികളുടെയും അഭിപ്രായം മാനിച്ചുകൊണ്ട്, എല്ലാവരെയും വിശ്വാസത്തിലെടുത്ത് ചർച്ച നടത്തി വേണം മുന്നണി പ്രവേശനം യാഥാർത്ഥ്യമാക്കാവൂ. മറിച്ച്, ജനാധിപത്യ കേരളാ കോൺഗ്രസുമായി ലയിച്ച് മുന്നണിയിൽ പ്രവേശിക്കാമെന്ന ചിലരുടെ നീക്കം വിലപ്പോകില്ല.
പാർട്ടി തയ്യാറല്ല
ആരുമായും ലയനനീക്കത്തിനോ, ചർച്ചയ്ക്കോ പാർട്ടി തയ്യാറല്ല. എന്ത് നിലപാടിൻ്റെ അടിസ്ഥാനത്തിലാണോ ഈ പാർട്ടി രൂപീകരിക്കപ്പെട്ടത് ആ സാഹചര്യം തന്നെയാണ് ഇന്നും നിലനിൽക്കുന്നത്. അധികാര കൊതി മൂത്ത് ചിലർ പാർട്ടിയിൽ നിന്ന് പുറത്തു പോയപ്പോഴും ഞങ്ങളുടെ നേതൃത്വം അടിപതറാതെ ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിന്നതാണ്.
മുന്നണി പോരാളികളായി
തുടർന്നും ഇടതുമുന്നണിയുടെ മുന്നണി പോരാളികളായി, കർഷകർക്കും അധ്വാനവർഗങ്ങൾക്കും ഒപ്പം ജനാധിപത്യ കേരളാ കോൺഗ്രസും കേരള ജനാധിപത്യ യൂത്ത് ഫ്രണ്ടും നിലയുറപ്പിക്കമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അധികാര കൊതി മൂത്ത് ചിലർ പാർട്ടിയിൽ നിന്ന് പുറത്തു പോയപ്പോഴും ഞങ്ങളുടെ നേതൃത്വം അടിപതറാതെ ഇടതുമുന്നണിക്കൊപ്പം അടിയുറച്ചു നിന്നതാണെന്ന ഗീവറിന്‍റെ പരാമര്‍ശം ഫ്രാന്‍സിസിസ് ജോര്‍ജ്ജിനെ പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടുള്ളതാണ്.
സ്വതന്ത്രമായി നില്‍ക്കും
അതേസമയം, ഒരു മുന്നണിയിലേക്ക് ഇല്ലെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നാണ് ജോസ് കെ മാണി ഇന്നും വ്യക്തമാക്കിയത്. കേരള കോണ്‍ഗ്രസ് ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. നേരത്തെയും യുഡിഎഫ് വിട്ട ഘട്ടങ്ങളുണ്ടായിട്ടുണ്ട്. അന്നും യുപിഎക്കൊപ്പം നില്‍ക്കാനുള്ള നിലപാടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
'പണം കിട്ടിയാൽ പെയിന്റിനും ബൾബിനും വരെ സർട്ടിഫിക്കറ്റ് നല്‍കുന്ന സ്വകാര്യ ഏജൻസി മാത്രമാണ് ഐഎംഎ'