സംസ്ഥാനത്ത് ചൂട് മുന്നറിയിപ്പ് പിൻവലിച്ചു, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കാലാവസ്ഥാകേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത ചൂടിന് സാധ്യതയുണ്ടെന്ന കാലവസ്ഥ മുന്നറിയിപ്പ് പിൻവലിച്ചു. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ്, കോട്ടയം എന്നീ ജില്ലകളിൽ താപനില നാല് ഡിഗ്രിവരെ ഉയർന്നേക്കുമെന്ന കാലാവസ്ഥ മുന്നറിയിപ്പാണ് പിൻവലിച്ചത്. സംസ്ഥാനത്ത് നിലവിൽ ജാഗ്രതാ നിർദ്ദേശമില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കേന്ദ്രമന്ത്രി പദവിക്ക് പിന്നാലെ അധ്യക്ഷനും മുരളീധരപക്ഷത്തിന്; കൃഷ്ണദാസ് പക്ഷത്തിന് തിരിച്ചടി
ജാഗ്രതാ മുന്നറിയിപ്പ് ലഭിച്ച ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെട്ടിരുന്നത്. ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു. ചൂട് കൂടുന്ന പശ്ചാത്തലത്തിൽ സൂര്യാഘാതം ഒഴിവാക്കാനായി മുൻകരുതൽ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും മുന്നറിയിപ്പ് നൽകിയിരുന്നു.
ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 3 മണിവരെ വെയിൽ കൊള്ളുന്ന സാഹചര്യം ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ടായിരുന്നെങ്കിലും നിലവിൽ ഭയപ്പെടേണ്ടതില്ലെന്നാണ് അറിയിപ്പ്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന നിർമാണ മേഖലയിൽ അടക്കം ജോലി നോക്കുന്ന തൊഴിലാളികൾ ഈ സമയങ്ങളിൽ വിശ്രമം എടുക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ലേബർ കമ്മീഷണറും ഉത്തരവ് ഇറക്കിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.