ദിലീപ് കേസിന് പിന്നാലെ സിനിമാലോകം രണ്ട് തട്ടിൽ.. ചാനൽ വേണ്ടെന്ന് ഫിലിം ചേമ്പർ, നടക്കില്ലെന്ന് അമ്മ!
കൊച്ചി: നടിയെ ആക്രമിച്ച കേസും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും ചാനലുകള്‍ ഉള്‍പ്പെടെയുള്ള വാര്‍ത്താ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. ഇപ്പോഴും കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചര്‍ച്ചകളും ചാനല്‍ റേറ്റിംഗ് ഉയര്‍ത്തുക തന്നെ ചെയ്യുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട കേസോടു കൂടി സിനിമാ രംഗത്തെ ദുഷ്പ്രവണതകള്‍ ചാനലുകള്‍ വലിയ തോതില്‍ വിമര്‍ശ വിധേയമാക്കിയിരുന്നു. ഇതോടു കൂടി സിനിമാരംഗത്തെ ഒരു വിഭാഗത്തിന്റെ ശത്രുതയ്ക്ക് ചാനലുകള്‍ പാത്രമാവുകയും ചെയ്തു. സിനിമാ താരങ്ങളെ ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ നിന്നും വിലക്കാനും നീക്കം നടക്കുന്നു. ഈ നീക്കത്തിന് അമ്മ തടയിട്ടിരിക്കുകയാണ്.
തൊടുപുഴയിൽ ആനയുടെ മുന്നിൽ ബാഹുബലിയാവാൻ യുവാവ്.. ഫേസ്ബുക്കിൽ ലൈവ്.. ആനയുടെ സൂപ്പർ ഗോളടി!
ചാനൽ ചർച്ചകളിലെ പൊളിച്ചടുക്കൽ
സിനിമാ നടന് എന്ന നിലയ്ക്ക് മാത്രമല്ല, തിയറ്റര്‍ ഉടമ, നിര്‍മ്മാതാവ് എന്നിങ്ങനെ ശക്തനാണ് മലയാള സിനിമയില്‍ ദിലീപ്. അതുകൊണ്ട് തന്നെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ചാനലുകള്‍ നടത്തിയ രൂക്ഷമായ ആക്രമണം പലരേയും ചൊടിപ്പിച്ചതാണ്. ദിലീപ് വാര്‍ത്തയ്ക്കൊപ്പം സിനിമയിലെ പല മോശം പ്രവണതകളും ചാനല്‍ ചര്‍ച്ചകള്‍ പൊളിച്ചടുക്കി.
അപ്രഖ്യാപിത വിലക്ക്
ഈ സാഹചര്യത്തില്‍ കഴിഞ്ഞ ഓണത്തിന് ചാനല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. ദിലീപ് വിഷയത്തിലെ ചര്‍ച്ചകള്‍ സിനിമാ രംഗത്തെ മൊത്തത്തില്‍ പ്രതികൂലമായി ബാധിച്ചു എന്നായിരുന്നു വിമര്‍ശനം. പ്രമുഖ താരങ്ങളൊന്നും ടിവി ക്യാമറയ്ക്ക് മുന്നിലെത്തിയില്ല. ചാനല്‍ ചര്‍ച്ചകളിലാകട്ടെ പൊതുവെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കാറില്ല.
അവാർഡ് നിശകൾ വേണ്ടെന്ന്
എന്നാല്‍ പിന്നീട് പുതിയ ചിത്രങ്ങളുടെ പ്രമോഷന് അടക്കമുള്ള കാര്യങ്ങള്‍ക്ക് താരങ്ങള്‍ക്ക് ചാനലുകളിലേക്ക് തിരികെ വരേണ്ടി വന്നു. അതിനിടെയാണ് ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് ഷോകളില്‍ താരങ്ങള്‍ പങ്കെടുക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ രംഗത്ത് വന്നത്. വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മയും ഫിലിം ചേമ്പറും കൊച്ചിയില്‍ യോഗം ചേര്‍ന്നു.
ഫിലിം ചേമ്പറുമായി ചർച്ച
അവാര്‍ഡ് നിശകളില്‍ താരങ്ങള്‍ പങ്കെടുക്കരുതെന്ന ഫിലിം ചേമ്പറിന്റെ നിര്‍ദേശം അമ്മ തള്ളിക്കളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മൂന്ന് വര്‍ഷത്തേക്ക് അവാര്‍ഡ് നിശകളില്‍ നിന്ന് വിട്ട് നില്‍ക്കണം എന്നായിരുന്നു ആവശ്യം. അമ്മയെ പ്രതിനിധീകരിച്ച് പ്രസിഡണ്ട് ഇന്നസെന്റ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, സിദ്ദിഖ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
ചാനലുകളുമായുള്ള സഹകരണം ആവശ്യം
രണ്ടര മണിക്കൂറോളം നീണ്ട ചര്‍ച്ചയില്‍, ചാനലുകളുമായുള്ള സഹകരണം ആവശ്യമാണ് എ്ന്ന നിലപാടാണ് അമ്മ കൈക്കൊണ്ടത്. ചര്‍ച്ച തുടക്കം മുതല്‍ കലുഷിതമായിരുന്നു. ചേമ്പറിന്റെ നിലപാട് താരങ്ങള്‍ എതിര്‍ത്തത് ബഹളത്തിന് വഴി വെച്ചു. തുടര്‍ന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാതെ ഇന്നസെന്റ് അടക്കമുള്ളവര്‍ മടങ്ങുകയായിരുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഇവര്‍ തയ്യാറായില്ല.
തങ്ങൾക്ക് ഉപകാരമില്ലെന്ന്
ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകള്‍ കൊണ്ട് തങ്ങള്‍ക്ക് ഉപകാരമില്ലെന്നതാണ് ഫിലിം ചേമ്പറിലെ അംഗങ്ങളായ നിര്‍മ്മാതാക്കളുടേയും വിതരണക്കാരുടേയും അഭിപ്രായം. മാത്രമല്ല ഹിറ്റാകുന്ന ചിത്രങ്ങള്‍ മാത്രം നോക്കി ചാനലുകള്‍ സംപ്രേഷണാവകാശം വാങ്ങുന്നതിലും ചേമ്പറിന് അഭിപ്രായ വ്യത്യാസമുണ്ട്. നേരത്തെ റിലീസിന് മുന്‍പേ തന്നെ സംപ്രേഷണാവകാശം വാങ്ങുകയായിരുന്നു പതിവ്.
വീണ്ടും രണ്ട് തട്ടിൽ
ഇതോടെയാണ് ചാനലുകളുമായി സഹകരണം വേണ്ടെന്ന ആലോചനയിലേക്ക് ഫിലിം ചേമ്പര്‍ എത്തിയത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ അമ്മയോടും ആവശ്യപ്പെട്ടു. വിഷയത്തില്‍ ഏകപക്ഷീയമായ തീരുമാനം എടുക്കാനാവില്ലെന്ന് കൂടി അമ്മ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. ദിലീപ് വിഷയത്തിന് പിന്നാലെ ചാനല്‍ വിഷയത്തില്‍ സിനിമാ പ്രവര്‍ത്തകര്‍ രണ്ട് തട്ടിലായിരിക്കുകയാണ്.
സാധാരണ യോഗമെന്ന് ചേമ്പർ
ഫിലിം ചേമ്പറില്‍ പുതിയ നേതൃത്വം ചുമതലയേറ്റതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നതെന്ന് ചേമ്പര്‍ ഭാരവാഹികള്‍ പറയുന്നു. നിലവിലെ പുതുമുഖങ്ങളായ ഭാരവാഹികളെ മറ്റ് സംഘടനകളിലെ അംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് യോഗം ചേര്‍ന്നതെന്ന് ഫിലിം ചേമ്പര്‍ പ്രസിഡണ്ട് കെ വിജയകുമാര്‍ പ്രതികരിച്ചത്. മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജയകുമാര്‍ പറഞ്ഞു.
നഷ്ടം താരങ്ങൾക്ക് തന്നെ
മലയാള സിനിമാ വ്യവസായത്തിന് ഗുണകരമായ ചില നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ മുന്നോട്ട് വെയ്ക്കുകയുണ്ടായി. സിനിമയ്ക്ക് ഗുണകരമല്ലാത്തവ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായെന്നും കെ വിജയകുമാര്‍ പറഞ്ഞു. ചാനലുകളുമായി നിസ്സകരിക്കുന്നത് താരങ്ങളെ സംബന്ധിച്ചിടത്തോളം നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. താരങ്ങളുടെ മാര്‍ക്കറ്റ് നിലനിര്‍ത്തുന്നതില്‍ ചാനലുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നത് തന്നെയാണ് കാരണം.