'കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട, കോർപ്പറേറ്റ് മാധ്യമ മുതലാളി, സിപിഎം-ബിജെപി ബന്ധത്തിന് തെളിവ്'; സന്ദീപ് വാര്യർ
ബിജെപി സംസ്ഥാന അധ്യക്ഷനായി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രേശഖറിനെ നിയമിച്ചതിൽ പരിഹാസവുമായി സന്ദീപ് വാര്യർ. കോർപ്പറേറ്റ് മാധ്യമ മുതലാളി ബി ജെ പിയെ വിലക്ക് വാങ്ങിയെന്നും കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ആളാണ് ഇദ്ദേഹമെന്നും സന്ദീപ് പരിഹസിച്ചു. ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ആളാണ് രാജീവ് ചന്ദ്രശേഖർ. ഇനി ബി ജെ പി-കോൺഗ്രസ് ബന്ധത്തിന് ഇതിൽ കൂടുതൽ തെളിവുകൾ ആവശ്യമുണ്ടോയെന്നും സന്ദീപ് ചോദിച്ചു.
'കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട. കോർപ്പറേറ്റ് മാധ്യമ മുതലാളി ബി ജെ പിയെ വിലക്ക് വാങ്ങി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനം നിർത്തി എന്ന് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ട് പിണങ്ങിപ്പോയ ജി സംസ്ഥാന പ്രസിഡണ്ടായി വരുന്നു. അന്ന് ജിയെ കാലു വാരിയ സംസ്ഥാന ജില്ലാ അധ്യക്ഷൻമാർക്കൊക്കെ എട്ടിൻ്റെ പണി കിട്ടാനാണ് സാധ്യത.

ശബരിമല സമരകാലത്ത് ഏഷ്യാനെറ്റ് സ്വീകരിച്ച നിലപാട് , ഏറ്റവും ഒടുവിൽ കുംഭമേള... ഇതൊക്കെ എളുപ്പം മറക്കാൻ ബി ജെ പി പ്രവർത്തകർക്ക് എങ്ങനെ കഴിയും ?
ഇ പി ജയരാജന്റെ വൈദേഹം റിസോർട്ടിൽ പങ്കാളിത്തം ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന ബി ജെ പി സംസ്ഥാന പ്രസിഡണ്ട്. ആഹാ. സി പി എം ബി ജെ പി ബന്ധത്തിന് ഇതിലും വലിയ സ്ഥിരീകരണം ഉണ്ടോ ? കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് കേരള ബി ജെ പി' , സന്ദീപ് പറഞ്ഞു.
ഇന്ന് രാവിലെയാണ് സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രേശഖറിനെ ബി ജെ പി തിരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ കേന്ദ്ര നിരീക്ഷകന്‍ പ്രഹ്ലാദ് ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. മുന്‍ ടെക്നോക്രാറ്റും വ്യവസായിയുമാണ് രാജീവ്. ഇതാദ്യമായാണ് സംഘപരിവാർ പശ്ചാത്തലം ഇല്ലാത്ത നേതാവിനെ സംസ്ഥാന ബി ജെ പിയുടെ അമരത്ത് നിശ്ചയിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ കാഴ്ചവെച്ച ശക്തമായ പോരാട്ടമടക്കം രാജീവിന് നറുക്ക് വീഴാൻ കാരണമായതായി വിലയിരുത്തപ്പെടുന്നുണ്ട്. ഉയർന്ന ജാതിയിൽപ്പെട്ട കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകളാണ് രാജീവിലൂടെ ബി ജെ പി സ്വപ്നം കാണുന്നത്. യുവാക്കളെ ആകർഷിക്കാനും അദ്ദേഹത്തിന് സാധിക്കുമെന്നും നേതൃത്വം വിലയിരുത്തുന്നു.












Click it and Unblock the Notifications