ക്യാപ്റ്റൻ ,ലീഡർ വിളിയിൽ താൻ വീഴില്ല.. ഇത് കോൺഗ്രസിനെ നന്നാക്കാൻ ഉദ്ദേശിച്ചല്ല; വിഡി സതീശൻ
തിരുവനന്തപുരം; ക്യാപ്റ്റൻ ,ലീഡർ വിളിയിൽ താൻ വീഴില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താൻ ലീഡറല്ല, കേരളത്തില്‍ ഒരേ ഒരു ലീഡറേയുള്ളു അത് കെ കരുണാകരനാണെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സതീശൻ. അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെ

'ജനങ്ങള്‍ നല്‍കുന്ന സ്വീകരണം തൃക്കാക്കരയിലെ വിജയത്തിന്റെ സന്തോഷപ്രകടനം മാത്രമാണ്. തുടർച്ചയായ പരാജയത്തിന് ശേഷമുള്ള വിജയം യു ഡി എഫ് പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. ഇത് ഒരു തുടക്കം മാത്രമാണ്. ഒരുപാട് കഠിനാധ്വാനം ചെയ്യാനുണ്ട്. വിശ്രമമില്ലാതെ പ്രവര്‍ത്തനം നടത്തിയാൽ മാത്രമെ യു ഡി എഫിന് തിരിച്ചുവരാന്‍ കഴിയുകയുള്ളു. അതിന് വേണ്ടിയുള്ള ആത്മവിശ്വാസമാണ് തൃക്കാക്കരയിൽ ജനങ്ങൾ നൽകിയത്. ആ ആത്മവിശ്വാസം കൈമുതലാക്കി കൂടുതൽ കഠിനാധ്വാനം ചെയ്ത് മുന്നോട്ട് പോവുകയാണ് വേണ്ടത്. ഈ ആവേശം താത്കാലികമാക്കി മാത്രം നിർത്താതെ സംഘടനയുടെ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകണം'.

'കെപിസിസി അധ്യക്ഷനും മറ്റ് പ്രമുഖ നേതാക്കളെല്ലാം ചേർന്ന് പാർട്ടിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചുള്ള തീരുമാനങ്ങൾ കൂട്ടായി കൈക്കൊള്ളം. താൻ ലീഡറല്ല. കേരളത്തിൽ ഒരേ ഒരു ലീഡറെ ഉള്ളൂ. ഇത് കെ കരുണാകരമാണ്. അതിന് പകരം വെയ്ക്കാനുള്ള ആളല്ല ഞാൻ. പ്രവർത്തകർ ഇതെല്ലാം ആവേശം കൊണ്ട് ചെയ്യുന്നതാണ്. കൂട്ടായ, യോജിച്ച പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് തൃക്കാക്കരയില്‍ മികച്ച വിജയം നേടാനായത്. തൃക്കാക്കരയിലെ വിജയത്തില്‍ തന്റെ മാത്രം ഫോട്ടോ വച്ച് ബോര്‍ഡ് വച്ചിട്ടുണ്ടെങ്കില്‍ ഇന്ന് തന്നെ നീക്കം ചെയ്യണം. അല്ലെങ്കില്‍ എല്ലാ നേതാക്കന്‍മാരുടെയും മുതിർന്ന നേതാക്കളേയും ഉൾപ്പെടുത്തി കൊണ്ടുള്ള ബോർഡ് വെക്കണം. തൃക്കാക്കരയിലെ വിജയം എല്ലാവർക്കും അവകാശപ്പെട്ടതാണ്, കഠിനാധ്വാനത്തിന്റെ വിജയമാണ് അവിടെ ഉണ്ടായത്', വിഡി സതീശൻ പറഞ്ഞു.

'എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, യുഡിഎഫ് നേതാക്കൾ, ഘടകക്ഷി നേതാക്കൾ എന്നിങ്ങനെ എല്ലാവരും ഒറ്റക്കെട്ടായി നീങ്ങി. തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ പ്രധാന്യം മനസിലാക്കി അവർ ഒറ്റക്കെട്ടായി നീങ്ങി. അപ്പോഴാണ് ഈ വിജയം ഉണ്ടായത്. അത് ഞാനെന്നൊരു വ്യക്തിയിലേക്ക് ഒതുങ്ങാൻ പാടില്ല. ക്യാപ്റ്റന്‍ വിളിയും ലീഡര്‍ വിളിയും കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ല. അതിനുള്ള തിരിച്ചറിവ് തനിക്കുണ്ട്. കൂട്ടായ പ്രയത്‌നത്തിലൂടെ മാത്രമെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാകും. ഇപ്പോള്‍ പാര്‍ട്ടിയില്‍ കരുത്തുറ്റ ഒരു രണ്ടാം നിര ഉണ്ടായിരുന്നുവരുന്നു. അത് ഭാവിയിലെ കോൺഗ്രസിന്റെ പ്രതീക്ഷ കൂടി വർധിപ്പിക്കുന്നതാണ്. അവരെ ഞാൻ പ്രോത്സാഹിപ്പിക്കും. മൂന്നാം നിരയും നാലാം നിരയും ശക്തിപ്പെടുത്തണമെന്നാണ് നേതൃത്വം ആഗ്രഹിക്കുന്നത്. മികച്ച യുവ നേതാക്കളേയും സ്ത്രീകളേയും മുന്നോട്ട് കൊണ്ടുവരണം. സംസ്ഥാനത്ത് പുതിയ നേതൃത്വം വന്നതിന് പിന്നാലെ രാജ്യസഭയിലും നിയമസഭയിലും വനിത അംഗങ്ങള്‍ ഉണ്ടായെന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. സ്ത്രീകളെ നേതൃത്വം പരിഗണിച്ച നടപടി പാർട്ടി സ്ത്രീകൾക്കിടയിൽ അനുകൂല നിലപാട് ഉണ്ടാക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നാതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമിടുന്നതെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പരാജയത്തിൽ മറുപടി പറയണം. 20 ദിവസത്തോളം അദ്ദേഹം അവിടെ വന്ന് ക്യാമ്പ് ചെയ്തു. കാലവർഷം തുടങ്ങും മുൻപ് കാല വർഷം തുടങ്ങും മുൻപ് പല ഉത്തരവാദിത്തങ്ങളും മന്ത്രിസഭയ്ക്ക് ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു. അതിന് പകരം മന്ത്രിമാർ തൃക്കാക്കരയിൽ തമ്പടിച്ചു. അവരുടെ ഉത്തരവാദിത്തങ്ങൾ മറന്ന് കൊണ്ടാണ് യുഡിഎഫിനെ തോൽപ്പിക്കാൻ വന്നത്. അതിന്റെ ഫലം ജനങ്ങൾ അനുഭവിക്കുകയാണ്. പൂർണമായ ഭരണ സ്തംഭനമായിരുന്നു ഇവിടെ നടന്നത്. സ്കൂളുകളിൽ ഭക്ഷ്യവിഷബാധയടക്കം റിപ്പോർട്ട് ചെയ്തതെല്ലാം ഇതിന്റെ ഫലമായിട്ടാണ്, വിഡി സതീശൻ കുറ്റപ്പെടുത്തി.












Click it and Unblock the Notifications