അത് ഓഖി ഫണ്ട് അല്ല; ദുരന്ത നിവാരണ ഫണ്ട്... നഷ്ടപരിഹാരം കൊടുക്കാനുള്ളതാണോ അത്; പക്ഷേ, പിണറായി പറയണം..
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയാണല്ലോ ഇപ്പോഴത്തെ വിവാദം. പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്ത് ഓഖി ദുരന്തം വിലയിരുത്താനെത്തിയ കേന്ദ്ര സംഘത്തെ കാണാന്‍ വേണ്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര.
മുഖ്യമന്ത്രിയുടെ യാത്രക്കുള്ള പണം വകയിരുത്തിയത് ഓഖി ഫണ്ടില്‍ നിന്നാണെന്നാണ് ഇപ്പോള്‍ പലരും ആക്ഷേപം ഉയര്‍ത്തുന്നത്. എന്നാല്‍ അത് ഖി ദുരിദാശ്വാസ നിധിയില്‍ നിന്നല്ല എന്നത് ആ ഉത്തരവില്‍ തന്നെ വ്യക്തമാണ്.
ഇത്തരം യാത്രകള്‍ മുഖ്യമന്ത്രിമാര്‍ നടത്തുന്നത് ആദ്യമായിട്ടും അല്ല. പക്ഷേ, ഈ കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയേണ്ട വേറെ ചില കാര്യങ്ങളും കൂടിയുണ്ട്. കാറില്‍ യാത്ര ചെയ്യുന്നത് പോലെയല്ല ഹെലികോപ്റ്റര്‍ യാത്ര.
ഓഖി ഫണ്ട് അല്ല
ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്കുള്ള ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ള പണം ചെലവഴിച്ച് മുഖ്യമന്ത്രി ഹെലികോപ്റ്റര്‍ യാത്ര നടത്തി എന്നാണ് പലരും ഉന്നയിക്കുന്ന ആക്ഷേപം. എന്നാല്‍ ഈ പണം ഓഖി ദുരിതാശ്വാസ നിധിയില്‍ നിന്ന് എടുത്തതല്ല എന്നതാണ് വസ്തുത.
ദുരന്ത നിവാരണ അതോറിറ്റി
ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നാണ് ഹെലികോപ്റ്റര്‍ യാത്രക്കുള്ള പണം അനുവദിച്ചിട്ടുള്ളത്. ഇക്കാര്യം റെവന്യു സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ തന്നെ വ്യക്തമാണ്. എങ്കിലും, ആ പണം ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുള്ളതാണ് എന്ന രീതിയില്‍ ആണ് പ്രചാരണം നടക്കുന്നത്.
ആദ്യമായല്ല ഇത്
ദുരന്ത നിവരാണ ഫണ്ടില്‍ നിന്ന് ഇത്തരം യാത്രകള്‍ക്കും മറ്റും പണം ചെലവഴിക്കുന്നത് ആദ്യമായല്ല. മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇടുക്കിയില്‍ വ്യാപക കൃഷിനാശം ഉണ്ടായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി ഇടുക്കി സന്ദര്‍ശിച്ചത് ഹെലികോപ്റ്ററില്‍ ആയിരുന്നു. ഇതിനുള്ള പണം ചെലവഴിച്ചതും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നായിരുന്നു.
മോദി വന്നതും?
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം ഉണ്ടായപ്പോള്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അപകട സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിന് ചെലവായ തുകയും ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നാണ് എടുത്തത് എന്ന ന്യായീകരണവും ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്.
അതൊന്നും അല്ല പ്രശ്‌നം
ദുരന്ത നിവാരണ അതോറിറ്റിയുടെ ഫണ്ടില്‍ നിന്നുള്ള പണം എടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് തന്നെ വയ്ക്കാം. എങ്കിലും ഈ വിവാദം അത്ര പെട്ടെന്ന് അവസാനിക്കും എന്ന് തോന്നുന്നില്ല. കാരണം മുഖ്യമന്ത്രി എവിടെ നിന്ന് വന്നു എന്നതും തിരിച്ച് എങ്ങോട്ട് പോയി എന്നതും പ്രശ്‌നം തന്നെയാണ്.
പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍
പാര്‍ട്ടി സമ്മേളന വേദിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്താന്‍ വേണ്ടി പൊതു ഖജനാവിലെ പണം ഉപയോഗിച്ച് ഹെലികോപ്റ്റര്‍ യാത്ര നടത്തിയത് അംഗീകരിക്കാം. എന്നാല്‍ അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്ക് പോകാനും ഇതേ ഹെലികോപ്റ്റർ സേവനം ഉപയോഗിച്ചത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടി വരും.
എല്ലാത്തിനും പൊതുപണം
മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രകള്‍ക്കുള്ള പണം പൊതുഖജനാവില്‍ നിന്ന് തന്നെയാണ് എപ്പോഴും എടുക്കാറുള്ളത് എന്നത് സത്യം തന്നെ. എന്നാല്‍ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ തന്നെ വേണമായിരുന്നോ എന്ന ചോദ്യവും പ്രസക്തമാണ്.
എന്തുകൊണ്ട് ദുരന്ത നിവാരണ ഫണ്ട്
സാധാരണ ഗതിയില്‍ മുഖ്യമന്ത്രിയുടെ ഇത്തരം യാത്രകളുടെ ചെലവ് പൊതു ഭരണ വകുപ്പിന്റെ കീഴിലാണ് വരാറുള്ളത്. എന്നാല്‍ ഇത്തവണ അത് ദുരന്ത നിവാരണ അതോറിറ്റി നല്‍കണം എന്ന ഉത്തരവ് അസ്വാഭാവികമാണ് എന്നതും വിഷയമാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിഞ്ഞില്ല എന്നതും വിശ്വസനീയമല്ല.
തിരുത്തിയത് നല്ലത് തന്നെ
എന്തായാലും ഈ സംഭവം വിവാദമായപ്പോള്‍ ആ ഉത്തരവ് റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണ്. പക്ഷേ, പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി ചെലവഴിച്ച പണവും സംസ്ഥാന സര്‍ക്കാര്‍ തന്നെ നല്‍കണം എന്നത് വീണ്ടും ചോദ്യം ചെയ്യപ്പെട്ടേക്കും.