സോളാറില്‍ മന്ത്രിമാര്‍ക്കോ രാഷ്ട്രീയക്കാര്‍ക്കോ പങ്കില്ല: സരിത
കൊച്ചി: 'അങ്ങനെ പവനായി ശവമായി...എന്തൊക്കെയായിരുന്നു..മലപ്പുറം കത്തി, മെഷിന്‍ ഗണ്ണ്, ബോബ്, ഒലക്കേടെ മൂട്' എന്ന് പറഞ്ഞതുപോലെയാണ് സോളര്‍ തട്ടിപ്പുകാരി സരിത എസ് നായരുടെ കാര്യം. ദാ ഇപ്പോള്‍ പറയും, പറഞ്ഞാല്‍ മന്ത്രിസഭ താഴെ വീഴും, ഇപ്പോള്‍ പറയില്ല, പിന്നെ പറയാം, തിരഞ്ഞെടുപ്പ് കഴിയട്ടെ... എന്നൊക്കെ പറഞ്ഞ് നാക്കെന്നൊ ബോബും കൊണ്ട് കേരളത്തിലെ ജനങ്ങളെയും മന്ത്രിമാരെയും ജനപ്രതിനിധികളെയും വിഢികളാക്കുക്കകയായിരുന്നു സരിത.
കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജന്‍ നല്‍കിയ പത്തോളം ചോദ്യങ്ങള്‍ക്ക് സരിത എസ് നായര്‍ രേഖാ മൂലം മൊഴി നല്‍കി. എന്നാല്‍ ഇതില്‍ നേരത്തെ പറഞ്ഞ കാര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാം 'ഫ്രഷ്' ആയിരുന്നു. സോളാര്‍ ബിസ്‌നസ്സില്‍ നിന്ന് കിട്ടിയിട്ടുള്ള തുകകള്‍ ഏതെങ്കിലും മുതിര്‍ന്ന രാഷ്ട്രീയക്കാരയെ മറ്റോ നിങ്ങള്‍ ഏല്‍പിച്ചിട്ടുണ്ടോ എന്നായിരുന്നു ഒരു ചോദ്യം.
സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ തനിക്ക് പ്രേരണയോ സഹായമോ നല്‍കിയിട്ടില്ലെന്ന് സരിത മറുപടി നല്‍കി. സോളാര്‍ ബിസ്‌നസ്സുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയക്കാരില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും നിങ്ങള്‍ക്ക് പീഡനങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെയുള്ള പീഡനങ്ങള്‍ തനിക്കുണ്ടായിട്ടില്ലെന്നായിരുന്നു മറുപടി (അപ്പോള്‍ അബ്ദുള്ള കുട്ടിയോ?) പല കെട്ടുകഥകളും പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും അതേ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും സരിത പറഞ്ഞു.
മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജ്, പേഴ്‌സണല്‍ സ്റ്റാഫ് ജോപ്പന്‍ എന്നിവരെ കുറിച്ച് ചോദിച്ചപ്പോള്‍ അവരില്‍ നിന്ന് തനിക്ക് ആനുകൂല്യങ്ങള്‍ ഒന്നും ലഭച്ചിട്ടില്ലെന്നായിരുന്നു മറുപടി. നിയമസഭയ്ക്കകത്തും പുറത്തും സോളാറുമായി ബന്ധപ്പെട്ട് വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതി എന്താണെന്ന ചോദ്യത്തിന് അതേകുറിച്ച് തനിക്കറിയില്ലെന്നും സരിത പറഞ്ഞു.