ഐജി 'കോപ്പിയടിച്ചിട്ടില്ല?' നടന്നത് ഉദ്യോഗസ്ഥരുടെ പകപോക്കലോ?
കോട്ടയം: പരീക്ഷയ്ക്കിടെ കോപ്പിയടിച്ച സംഭവത്തില്‍ തൃശ്ശൂര്‍ മുന്‍ റേഞ്ച് ഐജി ടിജെ ജോസിന് 'ക്ലീന്‍ ചിറ്റ്' നല്‍കാന്‍ എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതി നിര്‍ബന്ധിതമായേക്കും. ആഭ്യന്തര വകുപ്പിന്റെ അന്വേഷണത്തില്‍ ഐജി കോപ്പിയടിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍. കോപ്പിയടി ശ്രദ്ധയില്‍പെട്ടില്ലെന്നാണ് കോളെജ് അധികൃതരും ജീവനക്കാരും ഒപ്പം പരീക്ഷയെഴുതിയവരും നല്‍കിയ മൊഴി. സംഭവത്തില്‍ സര്‍വകലാശാല ആസ്ഥാനത്ത് ഐജി തിങ്കളാഴ്ച എത്തുകയും മൊഴി നല്‍കുകയും ചെയ്തു.കോപ്പിയടിച്ചില്ലെന്ന് ഐജി ആവര്‍ത്തിച്ചു.
കോപ്പിയടിച്ചതായി ഐജി സ്വയം സമ്മതിച്ചിട്ടില്ല. അതിനാല്‍ തന്നെ മൊഴിയെടുക്കല്‍ വെറും 'വഴിപാട്' മാത്രമാകാനാണ് സാധ്യത. കൊച്ചി കളമശ്ശേരി സെന്റ് പോള്‍ കൊളെജില്‍ നടന്ന് എല്‍എല്‍എം പരീക്ഷയ്ക്കിടെയാണ് ഐജി കോപ്പിയടിച്ചതായി വാര്‍ത്ത പുറത്ത് വന്നത്. ഐജിയില്‍ നിന്നും തുണ്ട് പേപ്പര്‍ പിടികൂടിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഒരുകൂട്ടം ഉദ്യോഗസ്ഥര്‍ നടത്തുന്ന പകപോക്കലാണ് കോപ്പിയടി വിവാദത്തിന് പിന്നിലെന്ന് ഐജി.
കേസ് അന്വേഷണം നടത്തിയ സര്‍വകലാശാല ഉപസമിതിയ്ക്കും ഐജി കോപ്പിയടിച്ചെന്ന് കണ്ടെത്താനായില്ലെന്നാണ് സൂചന. ജൂണ്‍ ആദ്യവാരം തന്നെ വൈസ് ചാന്‍സലര്‍ക്ക് ഉപസമിതി റിപ്പോര്‍ട്ട് നല്‍കും. ഏഴംഗ ഉപസമിതിയെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ഒന്‍പത് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ മൊഴി നല്‍കിയത്. കോപ്പിയടിച്ചെന്ന് തെളിഞ്ഞാല്‍ പരീക്ഷ എഴുതുന്നതില്‍ നിന്നും ഐജിയെ ഒരു വര്‍ഷത്തേയ്ക്ക് ഡീബാര്‍ ചെയ്യാം.