സുനന്ദ മരിച്ചത് പൊളോണിയം കൊണ്ടല്ലെന്ന് എഫ്ബിഐ... പിന്നെന്തുകൊണ്ട്?
ദില്ലി: മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് എംപിയും ആയ ശരി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ അവസാനിയ്ക്കുന്നില്ല. സുനന്ദയുടെ മരണത്തിന് കാരണം റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയം ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ആരോപണവും തള്ളപ്പെട്ടിരിയ്ക്കുന്നു.
സുനന്ദയുടെ ആന്തരീകാവയവങ്ങൾ അമേരിയ്ക്കയിലെ എഫ്ബിഐ ലാബില്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പൊളോണിയമോ മറ്റ് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളോ അല്ല മരണകാരണം എന്നാണ് എഫ്ബിഐ റിപ്പോര്‍ട്ട്.
സുനന്ദയുടെ മരണം വിഷബാധയേറ്റാണെന്നായിരുന്നു ദില്ലി പോലീസിന്റെ വിലയിരുത്തല്‍. ശരീരത്തില്‍ റേഡിയോ ആക്ടീവ് വസ്തുക്കളുണ്ടെങ്കില്‍ അത് കണ്ടെത്താനുള്ള പരിശോധന നടത്താന്‍ ഇന്ത്യയിലെ ലാബുകളില്‍ സൗകര്യം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് അമേരിയ്ക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയുടെ സഹായം തേടിയത്.
2014 ജനുവരി 17 നാണ് ദില്ലിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയില്‍ സുനന്ദ പുഷ്‌കറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ഷം രണ്ട് ആകാറായിട്ടും മരണം കാരണം പോലും ഇതുവരെ കണ്ടെത്താനായിട്ടില്ല.