അഭിമന്യുവിന്റെ കൊല: കോളേജിൽ കുത്തിക്കൊല ആദ്യമായല്ല, കാമ്പസ് ഫ്രണ്ടുമായി ബന്ധമില്ല: എസ്ഡിപിഐ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. പോപ്പുലര്‍ ഫ്രണ്ട്/കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ ആണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
എന്നാല്‍ തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ വിശദീകരണം. കലാലയങ്ങളില്‍ അക്രമങ്ങളും കൊലപാതകങ്ങളും പുതിയ സംഭവം ഒന്നും അല്ലെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്.
കാമ്പസ്സിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്എഫ്‌ഐ ആണെന്നാണ് എസ്ഡിപിഐ ജിലിലാ പ്രസിഡന്റ് ഷൗക്കത്ത് അലിയുടെ പ്രതികരണം. ന്യൂസ് 18 നോട് ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.
മഹാരാജാസ് കോളേജിലെ ഹോസ്റ്റലില്‍ നിന്ന് മുമ്പ് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട് എന്നും ഷൗക്കത്തലി ആരോപിക്കുന്നുണ്ട്. കാമ്പസില്‍ പ്രിന്‍സിപ്പാളിന്റെ കസേര കത്തച്ചത് എസ്എഫ്‌ഐ ആയിരുന്നു. എസ്എഫ്‌ഐയുടെ അക്രമങ്ങള്‍ ഒരുപാട് അവിടെ നടന്നിട്ടുണ്ട് എന്നാണ് ആക്ഷേപം.
ചെറിയ സംഘടനകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം എസ്എഫ്‌ഐ പോലുള്ള സംഘടനകള്‍ നല്‍കുന്നില്ല എന്നതാണ് മറ്റൊരു ആക്ഷേപം. അങ്ങനെ പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമ്പോള്‍ ആണ് ഇതുപോലെ ഉള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത് എന്നും ഷൗക്കത്തലി പറയുന്നുണ്ട്.
എസ്ഡിപിഐ ഒരിക്കലും അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. അഭിമന്യുവിന്റെ കൊലപാതകത്തില്‍ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി എടുക്കും എന്നും ഷൗക്കത്തലി പറയുന്നുണ്ട്.