തൃപ്തി ദേശായിക്ക് ശബരിമലയിൽ വരാൻ പ്രത്യേക സുരക്ഷയൊരുക്കില്ല, ചെലവും കൊടുക്കില്ല; കത്തിന് മറുപടിയും
തിരുവനന്തപുരം: ഈ മണ്ഡലകാലത്ത് താന്‍ ശബരിമല സന്ദര്‍ശിക്കും എന്നാണ് സാമൂഹ്യ പ്രവര്‍ത്തകയായ തൃപ്തി ദേശായി വ്യക്തമാക്കിയിട്ടുള്ളത്. മറ്റ് ആറ് യുവതികള്‍ക്കൊപ്പം ആണ് തൃപ്തി എത്തുക എന്നാണ് അറിയിച്ചിട്ടുള്ളത്.
കടലിൽ കുളിക്കാൻ 2 സ്പീഡ് ബോട്ട്, ഒരു ഫ്ളോട്ടിങ് ആംബുലന്‍സ് അടക്കം തയ്യാറാക്കുക, തൃപ്തിയ്ക്ക് ട്രോൾ
വിമാനം ഇറങ്ങുന്നത് മുതലുള്ള യാത്ര, സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കണം എന്നും അതിന്റെ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം എന്നും ആയിരുന്നു തൃപ്തി ദേശായി മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ പറയുന്നത്. കൂടാതെ താമസത്തിന്റേയും ഭക്ഷണത്തിന്റേയും ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
തൃപ്തി ദേശായി ശബരിമലയിലേക്ക്! മല ചവിട്ടാതെ തിരികെ പോകില്ല! ഒപ്പം ആറംഗ യുവതീ സംഘം
എന്നാല്‍ തൃപ്തി ദേശായിക്ക് പ്രത്യേക പരിഗണന ഒന്നും നല്‍കേണ്ടെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. തൃപ്തി അയച്ച കത്തിന് മറുപടി പോലും സര്‍ക്കാര്‍ അയക്കില്ല. ശബരിമലയില്‍ എത്തുന്ന മറ്റ് തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന സംരക്ഷണം തൃപ്തി ദേശായിക്ക് നല്‍കുകയും ചെയ്യും.
തൃപ്തി ദേശായി
അറിയപ്പെടുന്ന വനിത വിമോചക പ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയും ആണ് തൃപ്തി ദേശായി. ശബരിമല വിഷയത്തില്‍ നേരത്തേയും ശക്തമായ നിലപാട് ആയിരുന്നു ഇവര്‍ സ്വീകരിച്ചിരുന്നത്. ഹാജി അലി ദര്‍ഗ്ഗ, ശനി ക്ഷേത്രം എന്നിവിടങ്ങളില്‍ തൃപ്തി നടത്തിയ സന്ദര്‍ശനങ്ങളും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
ശബരിമലയില്‍ എത്തും
ഈ മണ്ഡലകാലത്ത് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല സന്ദര്‍ശിക്കും എന്നാണ് തൃപ്തി വ്യക്തമാക്കിയിട്ടുള്ളത്. അമ്പത് വയസ്സ് പൂര്‍ത്തിയാകാത്ത ആറ് സ്ത്രീകള്‍ക്കൊപ്പം നവംബര്‍ 17 ന് സന്നിധാനത്ത് എത്തണം എന്നാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും തൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷ, യാത്ര, ഭക്ഷണം, താമസം
കേരളത്തില്‍ വിമാനമിറങ്ങുന്നത് മുതല്‍ ഉള്ള സുരക്ഷയും യാത്രാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കണം എന്നാണ് മുഖ്യമന്ത്രിയ്ക്ക് അയച്ച കത്തില്‍ തൃപ്തി ആവശ്യപ്പെട്ടിരുന്നത്. കൂടാതെ ഭക്ഷണത്തിന്റേയും താമസത്തിന്റേയും ചെലവുകളും സര്‍ക്കാര്‍ വഹിക്കണം എന്നും ആവശ്യപ്പെട്ടിരുന്നു.
അതൊന്നും നടക്കില്ല
എന്നാല്‍ തൃപ്തി ദേശായിയുടെ ആവശ്യം പോലീസ് തള്ളിയിരിക്കുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. തൃപ്തിയ്ക്കും സംഘത്തിനും പ്രത്യേക സുരക്ഷ ഒരുക്കേണ്ടതില്ലെന്നാണ് തീരുമാനം. എന്നാല്‍ മറ്റ് തീര്‍ത്ഥാടകര്‍ക്ക് നല്കുന്ന എല്ലാ സുരക്ഷ സംവിധാനങ്ങളും തൃപ്തി ദേശായിക്കും സംഘത്തിനും നല്‍കുകയും ചെയ്യും.
കത്തുകള്‍ പലര്‍ക്ക്
മുഖ്യമന്ത്രി പിണറായി വിജയന്, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്കാണ് തൃപ്തി കത്തയിച്ചിരുന്നത്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനും അയച്ചിട്ടുണ്ട്. കൂടാതെ പൂണെ പോലീസ് കമ്മീഷണര്‍ക്കും കത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്.
വധഭീഷണി
ശബരിമല സന്ദര്‍ശനം നടത്തുമെന്ന് വ്യക്തമാക്കിയതിന് പിറകേ തനിക്ക് മുന്നൂറോളം വധഭീഷണികള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് തൃപ്തി പറയുന്നത്. ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ കൊന്നുകളയും എന്നും തിരിച്ച് മഹാരാഷ്ട്രയിലേക്ക് പോകാന്‍ അനുവദിക്കില്ലെന്നും ഒക്കെ ആണ് ഭീഷണി.
മടക്ക ടിക്കറ്റ് ഇല്ലാതെ
നവംബര്‍ 17 ന് തന്നെ എന്തായാലും ശബരിമല ദര്‍ശനം സാധ്യമാവില്ലെന്ന് ഏതാണ്ട് ഉറപ്പിച്ച മട്ടിലാണ് തൃപ്തി ദേശായി. അതുകൊണ്ട് തന്നെ താന്‍ മഹാരാഷ്ട്രയിലേക്കുള്ള മടക്ക ടിക്കറ്റ് ഇതുവരെ ബുക്ക് ചെയ്തിട്ടില്ലെന്നും തൃപ്തി വ്യക്തമാക്കിയിട്ടുണ്ട്.
സുരക്ഷ നല്കിയില്ലെങ്കിലും
സംസ്ഥാന സര്‍ക്കാര്‍ സുരക്ഷ നല്കിയില്ലെങ്കിലും താന്‍ ശബരിമല ദര്‍ശനം നടത്തുമെന്നാണ് തൃപ്തി ഒടുവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ എന്തെങ്കിലും സംഭവിച്ചാല്‍, അതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിന് ആയിരിക്കും എന്നും തൃപ്തി പറയുന്നുണ്ട്.
വിവാദ നായിക
പൂണെയിലെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തിലെ സ്ത്രീ പ്രവേശന നിരോധനത്തിനെതിരെ പടപൊരുതിയാണ് തൃപ്തി ദേശായി ദേശീയ ശ്രദ്ധ ആകര്ഷിക്കുക്കുന്നത്. ഈ സമരത്തില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. പിന്നീട് മഹാരാഷ്ട്രയിലെ തന്നെ ശനി ശിഖ്നപൂര്‍ ക്ഷേത്രത്തിലേയും നാസിക്കിലെ ത്രൈയംബകേശ്വര്‍ ക്ഷേത്രത്തിലേയും സ്ത്രീ പ്രവേശന നിരോധനങ്ങള്‍ക്കെതിരെ പോരാടി വിജയം നേടി. ഹാജി അലി ദര്‍ഗ്ഗയിലെ സ്ത്രീ പ്രവേശന വിലക്ക് നീക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരില്‍ ഒരാള്‍ തൃപ്തി ദേശായി തന്നെ ആയിരുന്നു.
സംഘപരിവാര്‍ അനുകൂലി
ഇതേ സമയം തൃപ്തി ദേശായിക്കെതിരെ മറ്റ് ചില ആരോപണങ്ങളും ഉയരുന്നുണ്ട്. സംഘപരിവാര്‍ അനുയായിയാണ് തൃപ്തി എന്നതാണത്. എവിബിപിക്കാര്ക്കൊപ്പം നില്ക്കുന്ന ചിത്രവും രാഹുല്‍ ഈശ്വര്ക്കൊപ്പം നില്ക്കുന്ന ചിത്രവും എല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നും ഉണ്ട്.