ശബരിമലയിൽ ദർശനത്തിന് സുരക്ഷ തേടി സ്ത്രീകൾ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി
പമ്പ: ശബരിമലയിൽ ദർശനം നടത്തുന്നതിന് സുരക്ഷ തേടി സ്ത്രീകളാരും സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്പി. ചിത്തിര ആട്ട വിശേഷത്തിനായി തിങ്കളാഴ്ചയാണ് നട തുറക്കുന്നത്. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പോലീസ് സംരക്ഷണയിൽ സ്ത്രീകൾ സന്നിധാനത്തേയ്ക്ക് പ്രവേശിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും കനത്ത പ്രതിഷേധത്തെ തുടർന്ന് മടങ്ങുകയായിരുന്നു.
ഒറ്റ ദിവസത്തേയ്ക്ക് മാത്രമാണ് നട തുറക്കുന്നതെങ്കിലും വലിയ സുരക്ഷാ ക്രമീകരണങ്ങളാണ് പോലീസ് ഒരുക്കുന്നത്. സന്നിധാനം, പമ്പ, നിലക്കൽ , ഇലവുങ്കൽ എന്നീ നാല് സ്ഥലങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 1200ഒാളം പോലീസുകാരാണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. സുപ്രീംകോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായിട്ടും ശബരിമലയിൽ ഇതുവരെ സ്ത്രീ പ്രവേശനം സാധ്യമായിട്ടില്ല.
ശബരിമലയിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് ടിജി മോഹൻദാസ് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതുകൊണ്ട് തന്നെ ആര് ദർശനത്തിന് സുരക്ഷ തേടിയാലും പോലീസിന് നൽകേണ്ടി വരും. ശബരിമലയിൽ സ്ത്രീകളെ അണിനിരത്തി വലിയ പ്രക്ഷോഭങ്ങൾക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിൽ 50ന് മുകളിൽ പ്രായമുള്ള വനിതാ പോലീസുകാരെ സന്നിധാനത്ത് നിയോഗിക്കാൻ ആലോചിക്കുന്നുണ്ട്.
ശബരിമല സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 3731 പേർ അറസ്റ്റിലായിട്ടുണ്ട്. കലാപ ശ്രമം, നിരോധനാജ്ഞ ലംഘിക്കൽ, ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശബരിമലയിൽ പ്രവേശിച്ചാൽ സ്ത്രീകളുടെ പദവി ഉയരുമോ? സർക്കാരിനെതിരെ സുഗതകുമാരി
ശബരിമലയിൽ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്; സന്നിധാനത്തേയ്ക്ക് വനിതാ പോലീസെത്തും