ശബരിമലയിൽ പ്രത്യേക സൗകര്യങ്ങളുണ്ടാവില്ല; വനിത പോലീസും ഇല്ല, അധിക ക്രമീകരണങ്ങളൊന്നുമില്ലെന്ന്...
തിരുവനന്തപുരം: സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നതാണ് സർക്കാർ ചെയ്യുന്നതെന്നും ശബരിമലയിൽ അതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനകളൊക്കെ അസ്ഥാനത്താകുന്നു. ശബരിമല പതിനെട്ടാംപടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. തുടര്‍നടപടികള്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമായിരിക്കും. ശബരിമലയിൽ മുൻപും സ്ത്രീകൾ വന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രി കുടുംബവുമായി ചര്‍ച്ചയ്ക്കായി വാതിലുകള്‍ തുറന്നിട്ടിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിൽ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിരുന്നു. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എസ്എൻഡിപി നിലപാടാണ് ശരിയെന്നും മന്ത്രി പറഞ്ഞിരുന്നു. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

മാർച്ചിൽ സികെ ജാനു വിട്ടു നിന്നു
ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് ആരംഭിച്ചു. എനാനാൽ സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭ മാര്‍ച്ച് ബഹിഷ്‌കരിച്ചിരിച്ചിരിക്കുകയാണ്. ആദിവാസി നേതാവ് സികെ ജാനു അടക്കമുള്ളവര്‍ മാര്‍ച്ചില്‍ നിന്ന് വിട്ടുനിന്നു. പ്രകൃതിയോടിണങ്ങിയ വിശ്വാസവും ആചാരങ്ങളുമാണ് ആദിവാസികള്‍ക്കുള്ളതെന്നും അവിടെ സ്ത്രീ പുരുഷ വേര്‍തിരിവുകള്‍ ഇല്ലെന്നും ജാനു വ്യക്തമാക്കി.

സർക്കാരിന്റെ കണ്ണ് തുറപ്പിക്കുന്ന സമരം
കണ്ണടച്ചിരിക്കുന്ന സര്‍ക്കാരിന്റെ കണ്ണു തുറപ്പിക്കാന്‍ പോരുന്ന സമരമാണു വരാന്‍ പോകുന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെളളാപ്പള്ളി പറഞ്ഞു. പന്തളത്ത് എന്‍ഡിഎ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അയ്യപ്പ വാഹനമായ പുലിയുടെ ശൗര്യവും ശക്തിയും ഉള്ള സമരത്തിനാണു തുടക്കം കുറിക്കുന്നതെന്നും തുഷാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന് നിസാരമായി കൈകാര്യം ചെയ്യാവുന്ന കോടതി വിധിയായിരുന്നു വന്നത്. ഇതാണു കണ്ടില്ലെന്നു നടിക്കുന്നതെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിലുടനീളം പ്രതിഷേധം
ബിജെപി സംസ്ഥാന പ്രസിഡന്റായ പിഎസ് ശ്രീധരൻ പിള്ളയാണ് ലോങ് മാർച്ച് നയിക്കുന്നത് പന്തളത്ത് നിന്ന് ആരംഭിച്ച ജാഥ ആലപ്പുഴ, കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം പതിനഞ്ചിനാണ് തിരുവനന്തപുരത്ത് എത്തുക. വിധിക്കെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. ശബരിമല കർമ്മ സമിതിയുടെ നേത്യത്വത്തിലാണ് കോട്ടയം ജില്ലയിലെ അഞ്ചു താലൂക്ക് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിച്ചത്. ആലപ്പുഴയില്‍ എസി റോസ് ഉപരോധിച്ചായിരുന്നു പ്രതിഷേധം .

യുവാവിനെതിരെ കയ്യേറ്റ ശ്രമം
ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പത്ത് കേന്ദ്രങ്ങളില്‍ ഉപരോധസമരം നടത്തി. തൃശൂർ ജില്ലയിൽ സ്വരാജ് റൗണ്ട്, കുന്നംകുളം, ചാവക്കാട് വടക്കാഞ്ചേരി ആമ്പല്ലൂർ തുടങ്ങി 9 കേന്ദ്രങ്ങളിൽ റോഡ് ഉപരോധിച്ചു. പാലക്കാട്ട് പതിനേഴ് കേന്ദ്രങ്ങളിലായിരുന്നു ഉപരോധം. കണ്ണൂര്‍ കാള്‍ടെക്സ് ജംക്ഷനില്‍ സ്ത്രീകളുള്‍പ്പടെ അന്‍പതിലധികം പ്രതിഷേധക്കാര്‍ നാല്‍പത് മിനിറ്റ് റോഡ് ഉപരോധിച്ചു. കോഴിക്കോട് നഗരത്തില്‍ പാളയം ജംഗ്ഷനിലും പന്തീരങ്കാവിലുമായി നടന്ന ഉപരോധത്തില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ആലുവയില്‍ റോഡുപരോധത്തിനെതിരെ പ്രതിഷേധിച്ച യുവാവിനെതിരെ പ്രക്ഷോഭത്തിനെത്തിയവര്‍ കയ്യേറ്റത്തിന് ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.












Click it and Unblock the Notifications