ദിലീപിനെതിരെ നടി പരാതി നല്‍കിയിട്ടില്ലെന്ന് മോഹൻലാൽ... അപ്പോൾ ആക്രമിക്കപ്പെട്ട നടി പറഞ്ഞത് നുണയെന്നോ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവം കേരള ജനതയെ ആകെ ഞെട്ടിച്ച ഒരു സംഭവം ആയിരുന്നു. അതിലേറെ ഞെട്ടിപ്പിച്ചതായിരുന്നു ആ സംഭവത്തില്‍ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്. അതിനെ തുടര്‍ന്ന് ദിലീപിനെ താരസംഘടനയായ എഎംഎംഎയില്‍ നിന്ന് പുറത്താക്കുന്നതായി എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തന്റെ അവസരങ്ങള്‍ ദിലീപ് നഷ്ടപ്പെടുത്തുന്നതായി പരാതിപ്പെട്ടിരുന്നു എന്ന് ആക്രമിക്കപ്പെട്ട നടി തന്നെ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എഎംഎംഎയില്‍ നിന്ന് രാജിവക്കുന്ന കാര്യം വ്യക്തമാക്കിക്കൊണ്ട് പുറത്ത് വിട്ട കുറിപ്പിലും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ അതെല്ലാം തള്ളിക്കളയുകയാണ് എഎംഎംഎയുടെ പുതിയ പ്രസിഡന്റ് മോഹന്‍ലാല്‍.
എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മോഹന്‍ലാല്‍.
പരാതി കിട്ടിയിട്ടില്ല
നടന്‍ തന്നെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നു എന്ന രീതിയില്‍ നടി ഒരുപരാതിയും താര സംഘടനയ്ക്ക് നല്‍കിയിട്ടില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അങ്ങനെ ഒരു പരാതി കിട്ടിയിരുന്നെങ്കില്‍ അതേ പറ്റി അന്വേഷിക്കുമായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
എഴുതിയ പരാതി
പരാതി സംഘടനയ്ക്ക് എഴുതി നല്‍കിയിട്ടില്ല എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം. ആരോടെങ്കിലും പറഞ്ഞു എന്നതുകൊണ്ട് അത് പരാതിയാകില്ലെന്നാണ് മോഹന്‍ലാലിന്റെ പക്ഷം. കൃത്യമായ പരാതി എഴുതി നല്‍കിയിട്ടില്ല എന്ന് മോഹന്‍ലാല്‍ ആവര്‍ത്തിക്കുകയും ചെയ്തു.
നടി പറഞ്ഞിട്ടുണ്ട്
എന്നാല്‍ ഇക്കാര്യം നടി പല തവണ ആവര്‍ത്തിച്ചിട്ടുള്ള ഒരു കാര്യമാണ്. ആക്രമിക്കപ്പെടുന്നതിന് മുമ്പ് തന്നെ,. ദിലീപിന്റെ പേരെടുത്ത് പറയാതെ ഇത്തരം ഒരു ആക്ഷേപം നടി ഉന്നയിച്ചിരുന്നു. പരാതിപ്പെട്ട കാര്യവും അവര്‍ വ്യക്തമാക്കിയിരുന്നു.
രാജി പ്രഖ്യാപിച്ചപ്പോഴും
താരസംഘടനയില്‍ നിന്ന് രാജി വച്ചപ്പോഴും നടി ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. നടന്‍ തന്റെ അവസരങ്ങള്‍ തട്ടിമാറ്റിയകിനെ കുറിച്ച് പരാതിപ്പെട്ടിരുന്നു എന്നാണ് നടി ആ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്. എന്നിട്ടും സംഘടന ഗൗരവപ്പെട്ട ഒരു നടപടിയും സ്വീകരിച്ചില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
മോഹന്‍ലാല്‍ പറയുന്നത് നുണയോ?
ഈ വിഷയത്തില്‍ മോഹന്‍ലാല്‍ പറയുന്നതാണോ നടി പറയുന്നതാണോ സത്യം എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. എഴുതി നല്‍കിയാല്‍ മാത്രമേ ആ പരാതി പരിഗണിക്കപ്പെടുകയുള്ളൂ എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. അങ്ങനെ പരാതി നല്‍കിയിട്ടില്ല എന്നതിന് മോഹന്‍ലാലിന്റെ പക്കല്‍ തെളിവുകളും ഉണ്ട്.
മോഹന്‍ലാല്‍ ആര്‍ക്കൊപ്പം
എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ മീറ്റ് ദ പ്രസ്സില്‍ മോഹന്‍ലാലും താരസംഘടനയും ആര്‍ക്കൊപ്പം എന്ന് വ്യക്തമാക്കപ്പെട്ടു കഴിഞ്ഞു എന്നാണ് ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം. ആക്രമിക്കപ്പെട്ട നടിക്കൊപ്പം അല്ല, കുറ്റാരോപിതനായ നടനൊപ്പം ആണ് താര സംഘടന എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതാണ് മോഹന്‍ലാലിന്റെ നിലപാടുകള്‍ എന്നും ആക്ഷേപം ഉണ്ട്.
നടിക്കൊപ്പം തന്നെ എന്ന്
തങ്ങള്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം തന്നെ ആണന്ന് മോഹന്‍ലാല്‍ ആവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എല്ലാം ചെയ്യാന്‍ തയ്യാറായിരുന്നു. അവരെ ഒരുക്കലും മാറ്റി നിര്‍ത്തിയിട്ടില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
താന്‍ തന്നെ ക്ഷണിച്ചു
ആക്രമിക്കപ്പെട്ട നടിയെ തന്റെ ഒരു വിദേശ പരിപാടിയ്ക്ക് താന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. പക്ഷേ, ആ ക്ഷണം നടി സ്വീകരിച്ചില്ല എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം.
ദിലീപിന്റെ വിഷയം
ദിലീപിനെ സംഘടന പുറത്താക്കി എന്ന തീരുമാനം വരുന്നത് പ്രത്യേക സാഹചര്യത്തില്‍ ആയിരുന്നു എന്നാണ് മോഹന്‍ലാലിന്റെ വിശദീകരണം. ഈ തീരുമാനം പിന്നീട് എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് മരവിപ്പിക്കുകയായിരുന്നു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്.
ജനറല്‍ ബോഡിയില്‍
ജനറല്‍ ബോഡി യോഗത്തിന്റെ അജണ്ടയില്‍ ദിലീപിന്റെ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ല എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ അത് ശരിയായിരുന്നില്ല എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. കാര്യം അവസാനം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാറ്റിവച്ചതായിരുന്നത്രെ.