ബിഹാർ തൊഴിലാളികളുടെ മരണം; വിരൽ ചൂണ്ടുന്നത് നിർമാണ മേഖലയിലെ അരക്ഷിതാവസ്ഥ
കോഴിക്കോട്: കെട്ടിട നിര്‍മാണത്തിന് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ബിഹാർ തൊഴിലാളികൾ മരിച്ച സ്ഥലം തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണൻ സന്ദർശിച്ചു. രാത്രി 10 മണിയോടെയാണ് അദ്ദേഹം അപകടം നടന്ന ചിന്താവളപ്പിലെ കെട്ടിടം സന്ദർശിച്ചത്. രണ്ട് ബിഹാര്‍ തൊഴിലാളികളാണ് വ്യാഴാഴ്‌ച അപകടത്തിൽ മരിച്ചത്. ആറ് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇതിലൊരാളുടെ നില ഗുരുതരമാണ്. ചിന്താവളപ്പിന് സമീപം പൊലീസ് ഓഫീസേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് എതിര്‍വശത്ത് പകല്‍ മൂന്നരയോടെയായിരുന്നു ദുരന്തം.
ബിഹാര്‍ ബേഗുസെറായി ജില്ലയിലെ രാജ്കപൂര്‍ സ്വദേശികളായ കിസ്മത്ത്(30), ജബ്ബാര്‍(40) എന്നിവരാണ് മരിച്ചത്. മൂന്ന് മണിക്കൂര്‍ നീണ്ട തിരച്ചിലില്‍ രക്ഷപ്പെടുത്തിയ മുക്താര്‍(40) ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലാണ്. പരിക്കേറ്റ ബിഹാര്‍ സ്വദേശികളായ സംജാദ്, ജാബിര്‍, മഞ്ജുലാലാം, ഹൈദര്‍, റഫീഖ് എന്നിവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.

കാസര്‍കോട് സ്വദേശി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പൈലിങ് ജോലികള്‍ നടക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞത്. ഡി ആന്‍ഡ് ഡി കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണം. മലയാളികള്‍ ഉള്‍പ്പെടെ നിരവധി തൊഴിലാളികള്‍ അപകടസമയത്ത് ഉണ്ടായിരുന്നു. ഓടി രക്ഷപ്പെട്ടവര്‍ തിരിച്ചുവന്നാണ് അഞ്ചുപേരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞ് അഗ്‌നിസുരക്ഷാ സേനയും പൊലീസും സ്ഥലത്തെത്തി.കെട്ടിട ഉടമയ്ക്കും കണ്‍സ്ട്രക്ഷന്‍ കമ്പനിക്കുമെതിരെ കസബ പൊലീസ് കേസെടുത്തിട്ടുണ്ട്. ദുരന്ത നിവാരണ നിയമം അനുസരിച്ചും കേസെടുക്കുമെന്ന് കലക്ടര്‍ യു വി ജോസ് പറഞ്ഞു.












Click it and Unblock the Notifications